ന്യൂഡൽഹി: രാജ്യതാത്പര്യത്തിന് മുൻഗണന നൽകണമെന്നും അത് എല്ലാ പ്രവർത്തനങ്ങളിലും പ്രതിഫലിക്കമെന്നും ഐ.പി.എസ് ട്രെയിനി ഓഫീസർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ജോലിയിലും തീരുമാനങ്ങളിലും ദേശീയ താത്പര്യവും ദേശീയ വീക്ഷണവും ഉണ്ടാകണം.
സർദാർ വല്ലഭ് ഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാഡമിയിലെ ഐ.പി.എസ് പ്രൊബേഷണർമാരോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ പതാകാ വാഹകരാണ് ഓഫീസർമാരെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എപ്പോഴും 'രാഷ്‌ട്രം ആദ്യം, എന്ന സന്ദേശം മനസിൽ സൂക്ഷിക്കണം. സ്വാതന്ത്ര്യസമര കാലത്തെന്ന പോലെ വലിയ ലക്ഷ്യം നേടാൻ യുവതലമുറ മുന്നോട്ടുവരണം. അന്നവർ 'സ്വരാജ്യ'ത്തിനായി പോരാടി; നിങ്ങൾ 'സുരാജ്യ'ത്തിനായി നീങ്ങണം.
ഇന്ത്യ മാറ്റത്തിനു വിധേയമാകുന്ന അവസരത്തിലാണ് ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജനങ്ങൾ മികച്ച പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. സേവനത്തിന്റെ മാന്യതയെക്കുറിച്ച് ശ്രദ്ധാലുക്കളാകണം. സമൂഹത്തിലെ എല്ലാ മേഖലകളും അറിഞ്ഞിരിക്കണം. സൗഹൃദം പുലർത്തണം. യൂണിഫോം ധരിക്കുന്നതിൽ അഭിമാനിക്കണം. രാജ്യം സ്വാതന്ത്യത്തിന്റെ 75ാം വർഷത്തിൽ നിന്ന് ഒരു നൂറ്റാണ്ടിലേക്കു പോകുന്ന കാലമായതിനാൽ സർവീസിന്റെ ആദ്യ 25 വർഷം നിർണായകമാണ്.
പൊലീസിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പെൺമക്കൾ പോലീസ് സേനയിലൂടെ മികച്ച കാര്യക്ഷമതയും ഉത്തരവാദിത്വവും പുലർത്തുമെന്നാണ് പ്രതീക്ഷ.
കേരള കേഡറിൽ നിയമിതനായ, ഐ.ഐ.ടി റൂർക്കിയിൽ പഠിച്ച ഹരിയാന സ്വദേശി അനൂജ് പാലീവാൾ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും സ്വപ്നങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
പൊലീസിൽ പരിഷ്കാരങ്ങൾ
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ കമ്മീഷണർ സംവിധാനം ഏർപ്പെടുത്തും. 16 സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ പരിശീലന സൗകര്യങ്ങളിൽ പുരോഗതി ഉണ്ട്. സാങ്കേതികമായി പോലീസിനെ സജ്ജമാക്കണം. നൂതന രീതികൾ ഉപയോഗിച്ച് പുതിയ കുറ്റകൃത്യങ്ങൾ തടയുക വെല്ലുവിളിയാണ്. സൈബർ സുരക്ഷയ്ക്കായി പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും ഏറ്റെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |