ശാസ്താംകോട്ട: എവിടെയാണെന്ന് യാതൊരു അറിവുമില്ലാതിരുന്ന മകൻ 46 വർഷത്തിന് ശേഷം വീട്ടിലേക്ക് വരുന്നതുകണ്ട് ആ വൃദ്ധമാതാവ് വിതുമ്പിക്കരഞ്ഞപ്പോൾ, അപൂർവ സംഗമം കാണാൻ വീട്ടുപരിസരത്ത് കൂടിനിന്നവരുടെയും കണ്ണുനിറഞ്ഞു. ശാസ്താംകോട്ട മൈനാഗപ്പള്ളി വേങ്ങ പടനിലത്ത് തെക്കതിൽ (കുളവയലിൽ) യൂനുസ് കുഞ്ഞിന്റെയും ഫാത്തിമാ ബീവിയുടെയും മകനായ സജാദ് തങ്ങളെയാണ് (69) മുംബയിലെ ആശ്രമത്തിൽ നിന്ന് ഇന്നലെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുവന്നത്.
1971ൽ 19-ാമത്തെ വയസിൽ ദുബായിലേക്ക് പോയ സജാദ് തങ്ങൾ 1976ൽ നാട്ടിലെത്തി മടങ്ങിയെങ്കിലും പിന്നീട് അദ്ദേഹം എവിടെയെന്ന് യാതൊരു അറിവുമില്ലായിരുന്നു. ദുബായിലെ മലയാളി കൂട്ടായ്മയിൽ കലാപരിപാടികൾക്കായി തെന്നിന്ത്യൻ സിനിമാതാരം റാണി ചന്ദ്രയെ എത്തിച്ചത് സജാദിന്റെ നേതൃത്വത്തിലായിരുന്നു. പരിപാടി കഴിഞ്ഞ് റാണി ചന്ദ്രയ്ക്കൊപ്പം വിമാനത്തിൽ മുംബയിലെത്തിയ സജാദ്, നടിയെ വിമാനത്തിൽ ചെന്നൈയിൽ എത്തിക്കേണ്ട ചുമതല സുഹൃത്തായ സുധാകരന് കൈമാറി. എന്നാൽ വിമാനം പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ തകർന്ന് റാണി ചന്ദ്രയും സുധാകരനും ഉൾപ്പെടെ മുഴുവൻ പേരും മരിച്ചു. മരിച്ചവരിൽ സജാദുമുണ്ടാകുമെന്ന് വീട്ടുകാർ വിശ്വസിച്ചു. സുഹൃത്തായ സുധാകരനാണ് മരിച്ചതെന്ന് പിന്നീട് അറിഞ്ഞെങ്കിലും സജാദിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
വിമാന ദുരന്തത്തിൽ മാനസികമായി തകർന്ന സജാദ് മുംബയിൽ നിന്ന് ദുബായിലേക്ക് മടങ്ങി. പക്ഷേ മനോനില മോശമായതിനാൽ വൈകാതെ മുംബയിൽ തിരിച്ചെത്തിയെങ്കിലും നാട്ടിലേക്ക് പോയില്ല. ചെറിയ കച്ചവടം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഓർമ്മ നശിച്ചുതുടങ്ങി. ശാരീരിക ബുദ്ധിമുട്ടുകൾ കൂടി പിടിമുറുക്കിയതോടെ മുംബയിൽ പാസ്റ്റർ ഫിലിപ്പ് നയിക്കുന്ന സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൽ ഫോർ ലൗ (സീൽ) എന്ന ആശ്രമത്തിൽ 2019ൽ ആരോ എത്തിച്ചു. അടുത്തിടെ ഓർമ്മകൾ ഭാഗികമായി തിരിച്ചുവന്നപ്പോൾ നാടിനെയും ബന്ധുക്കളെയും പറ്റി ആശ്രമം അധികൃതർക്ക് സൂചന നൽകി. ഇതിന്റെ വീഡിയോ അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇത് നാട്ടിലും പ്രചരിച്ചു. ഇതോടെയാണ് സജാദ് എവിടെയാണെന്ന് വ്യക്തമായത്.
സഹോദരങ്ങളായ മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഷീദ്, സഹോദരി ജമീലയുടെ മകൻ അബ്ദുൽ സലിം എന്നിവർക്കൊപ്പം മുംബയിൽ നിന്ന് ഇന്നലെ വൈകിട്ട് 5ന് നേത്രാവതി എക്സ്പ്രസിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സജാദ് തങ്ങൾ എത്തിയ വിവരം അറിഞ്ഞപ്പോഴേക്കും നാടൊന്നാകെ വീട്ടുപരിസരത്ത് കാത്തുനിൽക്കുകയായിരുന്നു. നാലര പതിറ്റാണ്ടത്തെ സസ്പെൻസിന് ശുഭ പര്യവസാനം.
കാത്തുവച്ചിരുന്നു, 10 സെന്റ്
24-ാമത്തെ വയസിൽ നാട്ടിൽ വന്ന് മടങ്ങിയ മകനുവേണ്ടി കുടുംബം ഒരുപാട് അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എട്ടു സഹോദരങ്ങളും മാതാപിതാക്കളും പ്രാർത്ഥനയോടെ കാത്തിരിപ്പ് തുടർന്നു. മക്കളിൽ മൂന്നാമനാണ് സജാദ്. വസ്തു വീതംവച്ചപ്പോൾ മകൻ എന്നെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ 10 സെന്റ് നീക്കിയിട്ടിരുന്നു. ഇതിനിടെ 2012ൽ പിതാവ് യൂനുസ് കുഞ്ഞ് മരിച്ചു. കാത്തിരിപ്പിനൊടുവിൽ സജാദ് എത്തിയപ്പോൾ 92 വയസുള്ള ഉമ്മയ്ക്കൊപ്പം മറ്റ് ഏഴുമക്കളും കൊച്ചുമക്കളുമൊക്കെ സന്തോഷത്തോടെ ചേർന്നുനിന്നത് കൗതുക കാഴ്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |