പത്തനംതിട്ട : ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുമെന്ന സൂചന നൽകി കൊവിഡ് ടി.പി.ആർ നിരക്ക് 9.1 ശതമാനത്തിലേക്ക്. ഇന്നലെ 629 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ കണക്കുകൾ ഉയരുന്നുവെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു. എന്നാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കേന്ദ്രം പത്തനംതിട്ടയിൽ കൊവിഡ് വർദ്ധനവ് റിപ്പോർട്ട് ചെയ്തതിന്റെ കാരണം എന്തെന്ന് ആരോഗ്യ വകുപ്പിനും വ്യക്തമല്ല. ഞായർ പരിശോധന കുറവായതിനാൽ തിങ്കളാഴ്ച കണക്ക് കുറവും അതിനടുത്ത ദിവസം അത്രയും കൂടുതലും ആയിരിക്കും. പെട്ടന്നുള്ള വർദ്ധനവായിരിക്കാം കൊവിഡ് കണക്ക് വർദ്ധിക്കുന്നുവെന്ന വിലയിരുത്തലിലെത്തിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മൂന്ന് മാസത്തോളം നാനൂറ് കേസുകൾ പരമാവധി റിപ്പോർട്ട് ചെയ്തിരുന്നയിടത്ത് ഒരാഴ്ച കൊണ്ട് 500 കേസുകളും ഒറ്റദിവസം കൊണ്ട് അറുന്നൂറിലും എത്തി.
വ്യാപന വേഗത കൂടുതൽ
കൊവിഡ് വ്യാപനം മുമ്പത്തേക്കാൾ വേഗത്തിലാകുന്നു. പോസിറ്റീവായ ആളിൽ നിന്ന് മൂന്ന് ദിവസത്തിനകം അടുത്ത ആളിലേക്ക് രോഗം എത്തുന്നുണ്ടിപ്പോൾ. മുമ്പ് ഏഴ് മുതൽ പത്ത് വരെ ദിവസങ്ങളായിരുന്നു രോഗം കണ്ടെത്തിയിരുന്നത്. ഓണത്തിന് ശേഷമോ അതിന് മുമ്പോ രോഗം വർദ്ധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഒരാളിൽ നിന്ന് ഒന്നിലധികം ആളുകളിലേക്ക് രോഗം പകരുന്നുണ്ടിപ്പോൾ. വാക്സിനെടുത്ത വരിലും കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കേന്ദ്ര സംഘം ജില്ലയിൽ
കേന്ദ്ര ആരോഗ്യ വകുപ്പ് സംഘം ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ പത്ത് മുതൽ കളക്ടറുമായും ആരോഗ്യ വകുപ്പ് വിഭാഗവുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. പത്തനംതിട്ടയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നുവെന്ന കേന്ദ്ര സംഘത്തിന്റെ കണ്ടെത്തലിൽ ആരോഗ്യ വകുപ്പ് വിശദീകരണവും അഭിപ്രായങ്ങളും അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |