കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിയെടുത്ത് നാട്ടിലെത്തിയ ഇന്ത്യക്കാരിൽ പലർക്കും ജോലി നഷ്ടമായേക്കുമെന്ന് സൂചന. ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായതാണ് കാരണം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മിക്ക ആഫ്രിക്കൻ രാജ്യങ്ങളും താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വർഷങ്ങളായി അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ കൊവിഡ് ഒന്നാം തരംഗം കെട്ടടങ്ങിയ ആശ്വാസത്തിലാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. മാസങ്ങളോളം നിറുത്തിവച്ച വിമാനസർവീസ് പുനരാരംഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാൽ തൊട്ടുപിന്നാലെ രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെതുടർന്ന് ആഫ്രിക്കൻ രാജ്യങ്ങൾ സുരക്ഷാമുൻകരുതലെന്നോണം ഇന്ത്യക്കാർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ഈ കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളികളുടെ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്.) ആഫ്രിക്കൻ റീജിയൻ സെക്രട്ടറി കെ.ജി ഓമനക്കുട്ടൻ ,കോംഗോ യൂണിറ്റ് പ്രസിഡണ്ട് പ്രകാശ് കുമാർ ,സെക്രട്ടറി കെ. ജയപ്രകാശ്, സുധിഷ് എന്നിവർ കോംഗോയിലെ ഇന്ത്യൻ അംബസഡർക്കു നിവേദനം നൽകി. അവധിയെടുത്ത് പോയവർ തിരികെ എത്താത്തിനെത്തുടർന്ന അവർ ജോലിചെയ്‌തിരുന്ന കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ പുതുതായി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയെന്നും ഡബ്ല്യൂ.എം.എഫ്. ഭാരവാഹികൾ പറഞ്ഞു. തൊഴിൽ നഷ്ടപ്പെടുന്ന ഇന്ത്യക്കാരിൽ 80 ശതമാനവും മലയാളികളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |