കൊച്ചി: വരുമാന വർദ്ധനവിനായി ഓയിലും ഗ്രീസും ഉൾപ്പെടെയുള്ള ലൂബ്രിക്കന്റുകളുടെ വിൽപ്പനയുമായി കെ.എസ്.ആർ.ടി സി ആരംഭിച്ച ലൂബ് ഷോപ്പിന് ആദ്യ ആഴ്ചയിൽ മികച്ച പ്രതികരണം. രൂപമാറ്റം വരുത്തിയ ബസുകളിൽ പ്രവർത്തിപ്പിക്കുന്ന ലൂബ് ഷോപ്പ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത് ഈ മാസം 23നാണ്. ഓയിൽ, ഗ്രീസ് തുടങ്ങിയ ലൂബ്രിക്കന്റ് ഓയിലുകളാണ് വിപണനം നടത്തുന്നത്.
പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണ് ലൂബ്രിക്കന്റുകൾ വിൽക്കുന്നത്. ബോട്ട്‌ജെട്ടിയിലെ സ്റ്റാൻഡിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. കമ്പനികൾ സാധനങ്ങൾ നേരിട്ട് ലൂബ് ഷോപ്പുകളിലെത്തിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാണ് വിൽപ്പനയുടെ ചുമതല. മെക്കാനിക്കൽ വിഭാഗത്തിൽ അധികമുള്ള ജീവനക്കാരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പ്രതിമാസം 50,000 രൂപയുടെ വരുമാനമാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ആലുവയിൽ അടുത്ത ലൂബ് ഷോപ്പ് തുടങ്ങാനും പദ്ധതിയുണ്ട്.
15 മിനിറ്റിനുള്ളിൽ ഓയിൽചേഞ്ച്
ആദ്യ ഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറുന്നതിനുള്ള സൗകര്യം ലൂബ് ഷോപ്പിലുണ്ട്. പിന്നീട് ഉജ്വൽ 15 എന്ന പേരിൽ 15% ഡിസ്‌കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.
നിരവധി ഇരുചക്ര വാഹനങ്ങൾ ഓയിൽ ചേഞ്ചിനായി ആദ്യ ദിവസങ്ങളിൽ തന്നെ എത്തി. ഒരു മാസം കഴിയുമ്പോൾ പ്രതീക്ഷിച്ച വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ-
വി.എം.താജുദ്ദീൻ സാഹിബ്,
ഡി.ടി.ഒ എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |