കോട്ടയം: ഓൺലൈൻ ട്യൂഷന്റെ പേരിൽ പതിനൊന്നുകാരിയെ നിർബന്ധിച്ച് ലൈംഗിക ചേഷ്ടകൾക്ക് വിധേയയാക്കി വീഡിയോയിൽ പകർത്തിയ മലയാളി യുവാവ് അറസ്‌റ്റിൽ. മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വർക്കല കെട്ടിടത്തിൽ എസ്.ഷിജുവാണ് (35) അറസ്‌റ്റിലായത്. ആറ് മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മീനാമ്പാക്കം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ചെന്നൈ പൊലീസിന്റെ സഹായത്തോടെ പാമ്പാടി സി.ഐ വിൻസന്റ് ജോസഫ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് അറസ്‌റ്ര്.
മുത്തശിയെ പരിചയപ്പെട്ടു
ചെറുമകളെ വലയിലാക്കി
മിസ്കോളിലൂടെ പെൺകുട്ടിയുടെ മുത്തശിയുമായി ബന്ധുവെന്ന വ്യാജേന പരിചയപ്പെട്ട ഇയാൾ ചെറുമകളെ ഓൺലൈൻ ട്യൂഷന്റെ മറവിലാണ് ചൂഷണത്തിനിരയാക്കിയത്. മലേഷ്യയിൽ നിന്ന് കുട്ടിയുടെ മുത്തശിയുടെ ഫോണിലേക്ക് മിസ് കോൾ ചെയ്താണ് ഇയാൾ ഇവരുമായി പരിചയത്തിലായത്. വിദേശത്തുള്ള ബന്ധുവാണെന്ന് കരുതി മുത്തശി ഇയാളോട് കൂടുതൽ സംസാരിക്കുക പതിവായിരുന്നു. ഇതിനിടയിൽ കുടുംബ പശ്ചാത്തലം ഇയാൾ മനസിലാക്കിയിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ്. കുട്ടിയുടെ വിദ്യാഭ്യാസം എങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചപ്പോൾ വാട്ട്സാപ്പിലൂടെയാണെന്ന് മുത്തശി പറഞ്ഞു. താൻ കുട്ടിക്ക് ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞതോടെ മുത്തശിക്ക് സന്തോഷമായി. എന്നാൽ, ഇതിനുപിറകിലെ ചതി മുത്തശിക്ക് മനസിലായില്ല.
വാട്ട്സാപ്പ് നമ്പർ കിട്ടിയതോടെ ഇയാൾ പെൺകുട്ടിയെ നേരിട്ട് വിളിക്കാൻ തുടങ്ങി. പലപ്രാവശ്യം വിളിച്ചതോടെ ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയോട് മുറിക്കുള്ളിലേക്ക് പോകാൻ പറഞ്ഞു. ഇതിനിടയിൽ പെൺകുട്ടിയുമായി ലൈംഗിക കാര്യങ്ങളെപ്പറ്റി സംസാരിച്ചു. ഇതോടെ പെൺകുട്ടി പിന്മാറി. വീണ്ടും വീണ്ടും വിളിച്ച് സൗഹൃദം ഉറപ്പിച്ച ഇയാൾ പെൺകുട്ടിയെകൊണ്ട് നിർബന്ധിച്ച് ലൈംഗിക ചേഷ്ടകൾക്ക് വിധേയയാക്കി. ഇയാൾ ഇതെല്ലാം വീഡിയോയിൽ പകർത്തി. തുടർന്ന് ഈ വീഡിയോ കാട്ടി ലക്ഷങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയെ തുടർന്ന് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവരാണ് പാമ്പാടി പൊലീസിൽ പരാതി നൽകിയത്.
കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോൻ നേരിട്ട് കേസ് അന്വേഷണം ഏറ്റെടുത്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് ഇയാളെ മലേഷ്യയിൽ കണ്ടെത്തിയത്. ഒരു സുഹൃത്തിന്റെ സിം കാർഡ് ഉപയോഗിച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ വിളിച്ചിരുന്നത്. ഇത്തരത്തിൽ കൂടുതൽ പെൺകുട്ടികളുടെ വീഡിയോ ഇയാൾ ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സി.ഐക്കൊപ്പം എസ്.ഐ പി.എസ്. അംശു, സി.പി.ഒ മാരായ സജിത്ത് കുമാർ, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |