കൊല്ലം: സി.പി.ഐ നിയന്ത്രണത്തിലുള്ള നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 2015 മുതൽ നടന്ന ക്രമക്കേടുകളിൽ നടപടിയുടെ മുന്നോടിയായി സഹകരണ വകുപ്പ് ബാങ്കിന് നോട്ടീസ് നൽകി.
മരണമടഞ്ഞ ബാങ്ക് ജീവനക്കാരന്റെ പിതാവ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സഹകരണ ജോ. രജിസ്ട്രാർക്കും പരാതി നൽകിയിതിനെ തുടർന്നാണ് അന്വേഷണം. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബിനാമി പേരുകളിൽ കോടിക്കണക്കിന് രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. മരിച്ച ജീവനക്കാരൻ ക്രമക്കേട് നടത്തിയിരുന്നെന്നും ആശ്രിത നിയമനമടക്കം നൽകില്ലെന്നും പറഞ്ഞ് ബാങ്ക് അധികൃതരിൽ ചിലർ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. എന്നാൽ ജീവനക്കാരൻ മരിച്ച ശേഷവും അയാളുടെ പേരിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ തുകയും മരിച്ച ജീവനക്കാരന്റെ ബാദ്ധ്യതയാണെന്നാണ് ഭരണസമിതി അംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് റിപ്പോർട്ടിലുണ്ട്.
പ്രസിഡന്റ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളുടെ പേരിലും ബന്ധുക്കളുടെ പേരിലും ലക്ഷക്കണക്കിന് രൂപയുടെ കുടിശിക നിലവിലുണ്ട്. ഒരാൾക്ക് ഈ ബാങ്കിൽ നിന്ന് അനുവദിക്കാവുന്ന പരമാവധി വായ്പ 5 ലക്ഷമാണ്. പല പേരുകളിൽ പത്ത് ലക്ഷവും അതിലധികവും വായ്പ നൽകിയതെന്നും ഇവ തിരിച്ചടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആൾ ജാമ്യത്തിൽ പരമാവധി 50,000 രൂപ വായ്പയായി കൊടുക്കാൻ നിയമാവലിയിൽ വ്യവസ്ഥയുള്ളപ്പോൾ 10 ലക്ഷം രൂപവരെ നൽകിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ചിട്ടികൾ മിക്കതും ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളുമാണ് ലേലം ചെയ്യാതെ കൃത്രിമ മാർഗത്തിലൂടെ കൈയടക്കിയിട്ടുള്ളത്. ബാങ്കിലെ ഒരു ജീവനക്കാരന്റെ മരിച്ച മാതാപിതാക്കളുടെ പേരിലും വായ്പകളുണ്ട്.
ഹിയറിംഗ് ആഗസ്റ്റ് 11ന്
നെടുമ്പായിക്കുളത്തും എഴുകോണിലുമുള്ള രണ്ട് വ്യവസായികൾ നിക്ഷേപിച്ച 22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അവർ പരാതി നൽകിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് മുൻ ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമടക്കം സി.പി.ഐയിൽ നിന്നു രാജിവച്ചിരുന്നു. മുൻ ഭരണസമിതി അംഗങ്ങളെയും ഹിയറിംഗിന് വിളിപ്പിച്ചിട്ടുണ്ട്. ശേഷം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |