തൃശൂർ: പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്ത് ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി മൂല്യനിർണയഫലം തത്സമയം ലഭ്യമാക്കുന്ന ആധുനിക സംവിധാനം നടപ്പാക്കി കേരള ആരോഗ്യശാസ്ത്ര സർവകലാശാല.
മെഡിക്കൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷകൾ നടക്കുന്ന 255 കേന്ദ്രങ്ങളിലേക്കാകും ഉത്തരപുസ്തകങ്ങൾ ഇ മെയിലിലൂടെ അയച്ചുകൊടുത്ത് മൂല്യനിർണയം നടത്തുക. പ്രായോഗിക പരീക്ഷകൾ കഴിഞ്ഞാലുടൻ പരീക്ഷാഫലം പ്രസിദ്ധീകരിക്കും. റീടോട്ടലിംഗിൽ അടക്കമുണ്ടാവുന്ന തെറ്റുകൾ സോഫ്‌ട്‌വെയർ സംവിധാനത്തിൽ ഇല്ലാതാവും.
സ്‌കാനിംഗ് അടക്കമുള്ളവയ്ക്കായി ഡാർക്ക് റൂമും തയാറാക്കിയിട്ടുണ്ട്. ലബോറട്ടറി കോഴ്‌സുകൾക്കും മറ്റും ഇത് പരീക്ഷണാർത്ഥം തുടങ്ങി. മെഡിക്കൽ പി.ജി കോഴ്‌സുകളുടെ പരീക്ഷയ്ക്ക് ഈ രീതി നടപ്പാക്കും. കൊവിഡ് വെല്ലുവിളി നേരിടാൻ ആവശ്യമായ മെഡിക്കൽ ബിരുദാനന്തര ബിരുദധാരികളെ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ഈ സാങ്കേതികവിദ്യ ആവിഷ്‌കരിച്ചത്. ഇതിനായുള്ള സോഫ്‌ട്‌വെയർ സർവകലാശാല തനതായി വികസിപ്പിച്ചു.
പുതിയ സാങ്കേതിക വിദ്യയുടെ ഓൺലൈൻ പരിശീലനത്തിൽ 450ഓളം പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ അദ്ധ്യാപകർ പങ്കെടുത്തു. സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രോ. വൈസ് ചാൻസലർ ഡോ. സി.പി വിജയൻ, രജിസ്ട്രാർ ഡോ. എ.കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ.എസ്. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
പി.ജി, എം.ടെക് പ്രവേശന പരീക്ഷ മാറ്റി
തിരുവനന്തപുരം: കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന കാര്യവട്ടം കാമ്പസിലെ പഠന വകുപ്പുകളിലേക്കുള്ള പി.ജി, എം.ടെക് പ്രവേശന പരീക്ഷ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ ഓഗസ്റ്റ് ആറിലേക്ക് മാറ്റി. മറ്റുള്ള ദിവസങ്ങളിലെ പ്രവേശന പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |