ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌രംഗം കരകയറുന്നുവെന്ന സൂചന ശക്തമാക്കി, ജൂണിൽ മുഖ്യ വ്യവസായ മേഖല 8.9 ശതമാനം വളർന്നു. 2020 ജൂണിൽ വളർച്ച നെഗറ്റീവ് 12.4 ശതമാനമായിരുന്നു. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഫാക്‌ടറികൾ മിക്കവയും അടഞ്ഞുകിടന്നതാണ് കഴിഞ്ഞവർഷത്തെ മോശം വളർച്ചയ്ക്ക് കാരണം. നടപ്പുവർഷം ഏപ്രിലിൽ 60.9 ശതമാനവും മേയിൽ 16.3 ശതമാനവുമായിരുന്നു വളർച്ച.
കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്‌റ്റീൽ, വൈദ്യുതി, സിമന്റ് എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ രംഗത്തുള്ളത്. കൽക്കരി 7.4 ശതമാനവും പ്രകൃതിവാതകം 20.6 ശതമാനവും റിഫൈനറി ഉത്‌പന്നങ്ങൾ 2.4 ശതമാനവും വളം രണ്ടു ശതമാനവും സ്‌റ്റീൽ 25 ശതമാനവും സിമന്റ് 4.3 ശതമാനവും വൈദ്യുതി 7.2 ശതമാനവും വളർച്ച ജൂണിൽ കുറിച്ചു. നെഗറ്റീവ് 1.8 ശതമാനം വളർച്ച ക്രൂഡോയിൽ നിരാശപ്പെടുത്തി. ഏപ്രിൽ-ജൂണിലെ വളർച്ച 25.3 ശതമാനമാണ്. എന്നാൽ, കൊവിഡിന് മുമ്പത്തെ സമാനകാലത്തെ അപേക്ഷിച്ച് (2019-20 ഏപ്രിൽ-ജൂൺ) 4.5 ശതമാനം കുറവാണിത്.
ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) അഞ്ചിൽ രണ്ടും (40.27 ശതമാനം) സംഭാവന ചെയ്യുന്നത് മുഖ്യ വ്യവസായ മേഖലയാണ്. ഇക്കഴിഞ്ഞ മാർച്ചിലെ വളർച്ച നേരത്തേ വിലയിരുത്തിയ 6.8 ശതമാനത്തിൽ നിന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം 12.6 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ ധനക്കമ്മി
₹2.74 ലക്ഷം കോടി
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ജൂണിൽ നടപ്പുവർഷത്തെ (2021-22) ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 18.2 ശതമാനം കടന്നു; 2.74 ലക്ഷം കോടി രൂപയാണിത്. കൊവിഡ് കനത്ത പ്രതിസന്ധി സൃഷ്‌ടിച്ച 2020 ജൂണിൽ ധനക്കമ്മി ആ വർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 83.2 ശതമാനം (6.62 ലക്ഷം കോടി രൂപ) ആയിരുന്നു. നടപ്പുവർഷം ജൂൺവരെ നികുതിവരുമാനമായി 5.47 ലക്ഷം കോടി രൂപ കേന്ദ്രത്തിന് ലഭിച്ചു. 8.21 ലക്ഷം കോടി രൂപയാണ് ചെലവ്; ഇത് ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 23.6 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |