കൊച്ചി: സെർവർ തകരാർ മൂലം ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) മുദ്ര പതിപ്പിക്കാനാകാതെ ലക്ഷക്കണക്കിന് സ്വർണാഭരണങ്ങൾ കെട്ടിക്കിടന്ന് സ്വർണ വ്യാപാരമേഖല പ്രതിസന്ധിയിലായതിനാൽ, ഹാൾമാർക്കിംഗ് എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയ നടപടി രണ്ടുവർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. ജൂലായ് ഒന്നുമുതലാണ് കേന്ദ്രം എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയത്. സ്വർണാഭരണത്തിന്റെ പരിശുദ്ധി, തൂക്കം, നിർമ്മാതാവിന്റെ പേര്, കടയുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് ഹാൾമാർക്ക് യു.ഐ.ഡി.
ബി.ഐ.എസിന്റെ 'മാനക്" സോഫ്‌റ്റ്‌വെയർ തകരാർ മൂലം ഹാൾമാർക്കിംഗ് സെന്ററുകൾ സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിപ്പിക്കാത്തതാണ് പ്രധാന പ്രതിസന്ധി. മുന്നൊരുക്കങ്ങളില്ലാതെ എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്നും നടപടികൾ ലളിതമാക്കി രണ്ടുവർഷത്തേക്ക് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ, സംസ്ഥാന കൗൺസിൽ അംഗം ജയചന്ദ്രൻ പള്ളിയമ്പലം, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ബി.ഐ.എസ് ഡയറക്‌ടർ ജനറൽ പ്രമോദ് തിവാരി എന്നിവർക്ക് നിവേദനം നൽകി.
പുതിയ സ്‌റ്റോക്കെടുത്ത
വ്യാപാരികൾ പ്രതിസന്ധിയിൽ
ഓണം, വിവാഹ സീസണിന്റെ ഭാഗമായി പുതിയ സ്‌റ്റോക്ക് എടുത്ത സ്വർണവ്യാപാരികളാണ് എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നതിലെ കാലതാമസവും തടസവും മൂലം ബുദ്ധിമുട്ടിലായത്. ഏറെക്കാലം മുമ്പുവരെ ഓരോ ഹാൾമാർക്കിംഗ് സെന്ററും പ്രതിദിനം 2,000 സ്വർണാഭരണങ്ങളിൽ വരെ മുദ്ര പതിപ്പിച്ചു നൽകിയിരുന്നു. കേരളത്തിലെ 73 സെന്ററുകൾ കഴിഞ്ഞ ഒരുമാസത്തിനിടെ മുദ്രപതിച്ചത് നാമമാത്ര ആഭരണങ്ങളിലാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |