തിരുവനന്തപുരം: മുട്ടിൽ മരംകൊള്ള കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജന്റെ കൂടുതൽ പങ്ക് വെളിപ്പെടുത്തുന്ന റിപ്പോർട്ട് വനം വകുപ്പ് ഉടൻ മുഖ്യമന്ത്രിക്ക് നൽകും.
സാജനെ സസ്പെൻഡ് ചെയ്യണമെന്നാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശ. ഇതിൽ വ്യക്തതയില്ലെന്ന് കണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം റിപ്പോർട്ട് വനം വകുപ്പിന് മടക്കി നൽകി. മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി എന്നാണ് സാജനെതിരെയുള്ള ആരോപണമായി കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതുകൊണ്ട് മാത്രം എെ.എഫ്.എസ് കേഡറിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ വ്യക്തതവരുത്താൻ മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചത്. മരം മുറിയുമായി സാജനുള്ള പങ്ക് വെളിപ്പെടുത്തിയാലെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാവൂ. മരം കൊള്ള ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. രണ്ട് അന്വേഷണവും പരസ്പര വിരുദ്ധമാകാതിരിക്കാനും യാഥാർത്ഥ്യം വെളിച്ചത്തുകൊണ്ടുവരാനുമാണ് മുഖ്യമന്ത്രി റിപ്പോർട്ട് മടക്കിയത്. റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം തുടങ്ങിയെന്നും ഉടൻ മുഖ്യമന്ത്രിക്ക് തിരിച്ച് നൽകുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
മരം മുറി വിവാദമായപ്പോൾ ഇൻസ്‌പെക്ഷൻ ആൻഡ് ഇവാല്യുവേഷൻ വിംഗിന്റെ താത്കാലിക ചുമതല ലഭിച്ച അവസരത്തിലാണ് മേപ്പാടി റേഞ്ച് ഓഫീസർക്കെതിരെ സാജൻ റിപ്പോർട്ട് നൽകിയത്. മണിക്കുന്ന് മേലയിലെ നിക്ഷിപ്ത വന ഭൂമിയിൽ നിന്ന് ഏലിക്കുട്ടി എന്ന ഭൂഉടമ ഏഴ് ഈട്ടി മരം മുറിച്ച് കടത്തിയെന്നും ഇതിന് റേഞ്ച് ഓഫീസർ ഒത്താശ നൽകിയെന്നുമായിരുന്നു സാജന്റെ റിപ്പോർട്ട്. ഇത് വ്യാജ റിപ്പോർട്ടാണെന്നും ഏലിക്കുട്ടിയുടേത് പട്ടയഭൂമിയാണെന്നും ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ റിപ്പോർട്ട് ചെയ്തു. മരം മുറി തടഞ്ഞതിന്റെ ദേഷ്യത്തിൽ പ്രതികളുമായി ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിനോദ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |