പി.വി സിന്ധു സെമിയിൽ തോറ്രു, ഇനി വെങ്കല മെഡലിനായി മത്സരിക്കാം
ടോക്യോ : ഒരു ഗെയിമും നഷ്ടപ്പെടുത്താതെ സെമിവരെയെത്തിയ സിന്ധുവിന് ഇന്നലെ അപ്രതീക്ഷിതമായി നഷ്ടമായത് തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് ഫൈനൽ എന്ന സ്വപ്നസമാനമായ റെക്കാഡാണ്.സെമിയിൽ കരുത്തയായ എതിരാളിക്ക് മുന്നിൽ നേരിട്ടുള്ള ഗെയിമുകൾക്ക് തന്നെ അടിയറവു പറയുകയായിരുന്നു സിന്ധു. ഇതുവരെ ഏറ്രുമുട്ടിയ മത്സരങ്ങളിൽ സിന്ധുവിനെതിരെ വ്യക്തമായ മുൻതൂക്കം ഉള്ള താരമാണ് യിംഗ്. 13-15ആയിരുന്നു സിന്ധുവിനെതിരെ മത്സരത്തിന് മുൻപ് യിംഗിന്റെ വിജയ - തോൽവി കണക്ക്.
കഴിഞ്ഞതവണ റിയോയിൽ സിന്ധുവിനോടേറ്ര തോൽവിക്ക് പകരം വീട്ടൽ കൂടിയായി തായിക്ക് ഈ വിജയം. സിന്ധുവിനെ കൂടുതലും ബെൻഡ് ചെയ്യിപ്പിച്ചും തൊട്ടുപിന്നാലെ പിന്നിലേക്ക് ഷോട്ടെടുത്തും സ്ട്രാറ്റജിക് ഇടപെടലാണ് തായി നടത്തിയത്. നിരവധി അൺഫോഴ്സ്‌ഡ് എററുകൾ വരുത്തിയതും സിന്ധുവിന് തിരിച്ചടിയായി.
ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ രണ്ട് പോയിന്റും തായി സിന്ധുവിന് ഒരവസരവും നൽകാതെയാണ് സ്വന്തമാക്കിയത്. എന്നാൽ പിന്നീട് സിന്ധു ഒപ്പമെത്തുകയും ലീഡ് നേടുകയുംചെയ്തു. ഇടവേളയ്ക്ക് ശേഷം ആക്രമണം കടുപ്പിച്ച തായി ഒപ്പമെത്തി. 18-18 വരെ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. തുടർന്ന് മികച്ച പ്രകടനം പുറത്തെടുത്ത തായി 21-18ന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ തായിക്ക് വെല്ലുവിളി ഉയർത്താൻ സിന്ധുവിന് കഴിഞ്ഞില്ല. 4-4 വരെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും തുടർന്നങ്ങോട്ട് തായി നിറഞ്ഞാടുകയായിരുന്നു. വലിയ ആയാസമില്ലാതെ 21-12ന് ആ ഗെയിം സ്വന്തമാക്കിയ തായി ഫൈനൽ ടിക്കറ്രും സ്വന്തമാക്കി. ലോക രണ്ടാം റാങ്കുകാരി ചൈനയുടെ ചെൻ യുഫിയാണ് തായിയുടെ എതിരാളി. നാളെ വൈകിട്ട് 5.50 മുതലാണ് ഫൈനൽ.
ഹീ ബിൻജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനായുള്ള പോരാട്ടം നാളെ വൈകിട്ട് 5 മുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |