കയ്പമംഗലം: ശക്തമായ തിരമാലയിൽ വീണ്ടും കടലിൽ അപകടം. തിരമാലയടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളർന്നു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാമക്കാലയിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വലപ്പാട് സ്വദേശി കുഞ്ഞിമാക്കൻ പുരയ്ക്കൽ സുശീലന്റെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂർ അമ്മ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം.
അഞ്ച് തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം കരയിൽ നിന്ന് 30 മീറ്റർ അകലെ വെച്ച് തിരമാലയടിച്ച് രണ്ടായി പിളരുകയായിരുന്നു. ഉടൻ തന്നെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫൈബർ വള്ളം കമ്പനിക്കടവ് വടക്ക് ഭാഗത്ത് വെച്ച് കരയിലേക്ക് കയറ്റി. രണ്ടായി പിളർന്നതിനാൽ വള്ളം ഉപയോഗശൂന്യമായി. എൻജിനും വലക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം അഞ്ചരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പനിക്കടവിൽ തിരമാലയടിച്ച് വള്ളത്തിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |