തൃശൂർ: കോടികളുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിരവധി പേർ നിക്ഷേപം പിൻവലിച്ചതോടെ സാമ്പത്തിക പ്രതിസന്ധി. ബാങ്കിൽ ശേഷിക്കുന്നത് 25 ലക്ഷം രൂപ മാത്രമെന്നാണ് വിവരം. നിക്ഷേപകരെ ആശങ്കയിലാക്കാതെ പ്രശ്‌നം പരിഹരിക്കാനുളള ശ്രമത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി.
തിങ്കളാഴ്ച സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിച്ചും ജീവനക്കാരുമായി ചർച്ച ചെയ്തും തുടർനടപടികൾ തീരുമാനിക്കും. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം ഇല്ല. കേരള ബാങ്കിന്റെ 100 കോടി വായ്പ ഉടനെ ലഭിച്ചേക്കും. ഇക്കാര്യത്തിൽ സർക്കാരും സി.പി.എമ്മും നിർദ്ദേശം നൽകിയിട്ടില്ല. പണം കണ്ടെത്താനുള്ള മറ്റ് വഴികൾ കമ്മിറ്റി ആലോചിക്കുന്നുണ്ട്.
സ്വർണപ്പണയ വായ്പ തിരിച്ചു പിടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വായ്പകളുടെ കാലാവധി പരിശോധന പൂർത്തിയാക്കി ലേലത്തിലേക്ക് കടന്നാൽ വലിയ തുക ലഭികും. ഇത് പ്രതിസന്ധി മറികടക്കാൻ സഹായിക്കും. ടോക്കൺ നൽകി മുപ്പത് പേർക്ക് പതിനായിരം രൂപ വീതമാണ് പ്രതിദിനം നൽകുന്നത്. മാപ്രാണം, കരുവന്നൂർ എന്നിവിടങ്ങളിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ വരുമാനമാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. സ്വർണ ലേലത്തിലൂടെ താത്കാലികാശ്വാസവും പിന്നീട് സർക്കാർ ഇടപെട്ട് കേരള ബാങ്ക് വായ്പയോ മറ്റ് പാക്കേജുകളിലൂടെ സഹായമോ അനുവദിച്ചാൽ പ്രതിസന്ധി കുറഞ്ഞേക്കും. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സഹകരണ വകുപ്പ് തീരുമാനിച്ചെങ്കിലും ഇവരുടെ വസ്തുക്കൾ എത്രയെന്നോ എവിടെയൊക്കെയെന്നോ വിവരം ലഭിച്ചിട്ടില്ല.
എക്സ്റ്റൻഷൻ കേന്ദ്രവും സമാന്തര ബാങ്കായി
കരുവന്നൂർ ബാങ്കിന്റെ ഇരിങ്ങാലക്കുട സിവിൽ സ്‌റ്റേഷൻ എക്സ്റ്റൻഷൻ കേന്ദ്രവും സമാന്തര ബാങ്കായി പ്രവർത്തിച്ച് വായ്പ നൽകിയെന്നും ചിട്ടി നടത്തിയെന്നും വിവരം. ഇത് നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് നൽകിയിരുന്നെന്നും സൂചനയുണ്ട്. വായ്പ നൽകുന്നതിൽ എല്ലാ ശാഖകളും തട്ടിപ്പ് കാണിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
2017 - 18ൽ വായ്പാ കുടിശിക 5.22 ശതമാനമായിരുന്നത് 2018 - 19 ൽ 19.43 ശതമാനമായി ഉയർന്നു. സ്വാശ്രയ സംഘങ്ങൾക്ക് നൽകിയ വായ്പകളിൽ കുടിശിക 10.72 ശതമാനവും സാധാരണ വായ്പകളിൽ കുടിശിക 35.40 ശതമാനവുമെത്തി. വായ്പാ കുടിശികയിൽ 50 ശതമാനവും 50 ലക്ഷത്തിന് മേലുള്ള വായ്പകളാണെന്ന് പറയുന്നു.
വായ്പകളും നിക്ഷേപങ്ങളും സംബന്ധിച്ച ഫയലുകൾ ഇ.ഡി, ബാങ്ക് അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾ കുറെ ഫയലുകൾ നശിപ്പിച്ചെന്നും മറ്റ് ഫയലുകൾ അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണെന്നുമാണ് അഡ്മിനിസ്‌ട്രേറ്ററുടെ മറുപടി. അഡ്മിനിസ്ട്രേറ്ററെ മാറ്റി ഇപ്പോൾ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ കീഴിലാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |