കൊച്ചി: ബിഡിഎസ് വിദ്യാർത്ഥിനി മാനസയുടെയും രഗിലിന്റെയും സംസ്‌കാരം ഇന്ന്. മാനസയുടെ മൃതദേഹം രാവിലെ ഒൻപതരയോടെ പയ്യാമ്പലം ശ്മശാനത്തിലും, രഗിലിന്റെ പിണറായിയിലെ പൊതുശ്മശാനത്തിലും സംസ്കരിക്കും.
എകെജി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മാനസയുടെ മൃതദേഹം നാറാത്തുള്ള വീട്ടിലെത്തിച്ചു. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഒമ്പതരയോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും.
അതേസമയം രഗിൽ ഉപയോഗിച്ച തോക്ക് ബീഹാറിൽ നിന്ന് വാങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുങ്കർ ജില്ലയിലെ കള്ളത്തോക്ക് നിർമ്മാണശാല ബീഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പിടിച്ചെടുത്ത പിസ്റ്റളുകൾക്ക് രഗിലിന്റെ തോക്കുമായി സാദൃശ്യമുണ്ട്.
മാനസയുടെ നീക്കങ്ങളറിയാൻ കോതമംഗലത്തെ സഹപാഠികളുമായി യുവാവ് സൗഹൃദം സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കും. യുവതിയുടെ സഹപാഠികളായ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |