തൃശൂർ: നിർമ്മാണം പോലെ അനിശ്ചിതത്വവും ആശയക്കുഴപ്പവും നിറഞ്ഞതായിരുന്നു കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടന ചടങ്ങും. സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ശരിക്കും ഒരു സർജിക്കൽ സ്‌ട്രൈക്ക്. തുരങ്ക നിർണമാണത്തിന്റെ ക്രെഡിറ്റ് അല്പംപോലും സംസ്ഥാന സർക്കാരിന് കൊടുക്കാതിരിക്കുകയായിരുന്നുലക്ഷ്യം. അതിൽ കേന്ദ്രം പൂർണമായി വിജയിക്കുകയും ചെയ്തു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ഇഴഞ്ഞുനീങ്ങിയിരുന്ന തുരങ്കനിർമ്മാണം വേഗത്തിലായത്. സർക്കാർ ഇതിന് പ്രത്യേകം ശ്രദ്ധ നൽകുകയും ചെയ്തു. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജനും പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രത്യേക താത്പര്യമെടുത്ത് രംഗത്തെത്തി. ഇവർ പലവട്ടം സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുരങ്കനിർമാണം പൂർണമായും കേന്ദ്രത്തിന്റെ കാര്യമാണെങ്കിലും ക്രെഡിറ്റ് സംസ്ഥാന സർക്കാരിനുപോകുന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇതിനിടെ ആഗസ്റ്റ് ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറന്നകൊടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലാക്കി കേന്ദ്രം ഒരുമുഴം മുമ്പേയെറിഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നു; തുരങ്കം ഇന്ന് തുറന്നുകൊടുക്കും. ഇതോടെയാണ് സർക്കാർപോലും കാര്യമറിഞ്ഞത്. ഇതു സംബന്ധിച്ച് കളക്ടർക്കുപോലും നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നില്ല. സംസ്ഥാനസർക്കാർ പരമാവധി വൈകിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതി എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. അതിൽ പൂർണമായി വിജയിക്കുകയും ചെയ്തു.
ഉളളിൽ നീരസമുണ്ടെങ്കിലും അത് പുറത്തുകാട്ടാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുമില്ല. ഔദ്യോഗികചടങ്ങുകൾ വേണ്ടെങ്കിൽ അങ്ങനെയാകട്ടെ എന്നായി സംസ്ഥാനവും. സ്ഥലം എം എൽ എ കൂടിയായ മന്ത്രിപോലും ഇല്ലാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് തുരങ്കം തുറന്നുകൊടുത്തത്. വൈകുന്നേരം ഏഴിനാണ് ജില്ലാ കളക്ടർ ഹരിത വി. കുമാർ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയത്. തുടർന്ന് എട്ടോടെ വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. കാത്തുനിന്ന ഇരുചക്രവാഹന യാത്രികരെയാണ് ആദ്യം കടത്തിവിട്ടത്. തൊട്ടുപിന്നാലെ കളക്ടർ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ദേശീയപാത പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവും പ്രവേശിച്ചു. തുടർന്ന് പാലക്കാട്ട് നിന്ന് തൃശൂരിലേക്കുളള വാഹനങ്ങൾ കടത്തിവിട്ടു.
ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണുന്നില്ല:മന്ത്രി
തിരുവനന്തപുരം: കുതിരാനിലെ രണ്ട് ടണലുകളും തുറന്നശേഷമേ ഉദ്ഘാടന ചടങ്ങിനെപ്പറ്റി ചിന്തിക്കുന്നുളളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടണൽ ഉദ്ഘാടനം ചെയ്യാൻ നിതിൻ ഗഡ്കരി വരുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രിയുടെ പ്രതികരണം. ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതല്ല ടണൽ നാടിന് തുറന്നുകൊടുക്കുക എന്നതിലാണ് കാര്യം. ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകിയെങ്കിലും നാഷണൽ ഹൈവേ അതോറിട്ടിയുടെ അനാസ്ഥയും കരാറുകാരൻ വാക്കുപാലിക്കാത്തതുമാണ് ടണൽനിർമ്മാണം വൈകാൻ കാരണമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |