കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാൻ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്‌ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ശനിയാഴ്‌ച രാത്രിയിൽ കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് അവർ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയിൽ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റൺവെ തകർന്നു.
'കഴിഞ്ഞ രാത്രിയിൽ മൂന്ന് റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമായി എത്തി. ഇതിൽ രണ്ടെണ്ണം റൺവെയിലാണ് വീണത്. അതുകൊണ്ട് ഇവിടെനിന്നുമുളള വിമാന സർവീസുകളെല്ലാം റദ്ദാക്കുന്നു.' എയർപോർട്ട് തലവൻ മസൗദ് പഷ്തുൺ പറഞ്ഞു. റൺവെ നന്നാക്കാനുളള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി താലിബാൻ കാണ്ഡഹാറിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഏത് സമയത്തും പ്രവിശ്യാ തലസ്ഥാനം അവർ പിടിച്ചെടുക്കാം എന്ന അവസ്ഥയാണ്.
താലിബാൻ തീവ്രവാദികളിൽ നിന്നും നഗരത്തെ രക്ഷിക്കാൻ സഹായങ്ങൾ ലഭിക്കുന്നതിന് വിമാനത്താവളം ഭംഗിയായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ പ്രതിരോധിക്കാനാണ് താലിബാൻ വിമാനത്താവളത്തിൽ തന്നെ ആക്രമണം നടത്തിയത്.
രാജ്യത്തെ ജനസാന്ദ്രത കൂടിയ ഗ്രാമങ്ങളിലൂടെയാണ് താലിബാൻ തങ്ങളുടെ പിടി അഫ്ഗാനിൽ മുറുക്കിയത്.എന്നാൽ താലിബാൻ വിവിധ പ്രവിശ്യകളിൽ നേടിയ മേൽക്കൈ അവകാശവാദം അഫ്ഗാൻ സർക്കാർ നിരന്തരം എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |