മഴച്ചാറൽ നനച്ചിട്ട വരാന്തയിലേക്കിരുന്ന് വിനയൻ പത്രം കയ്യിലെടുത്തു.വലിയ തലക്കെട്ടും, കളർ ചിത്രവും ഒക്കെയായി നിറഞ്ഞ് നിന്ന മുൻ പേജിൽ അലക്ഷ്യമായി കണ്ണോടിച്ച് താളുകൾ മറിച്ചു. അയാൾക്ക് അതൊന്നുമല്ലല്ലോ അറിയേണ്ടത് !
ഇനിയിപ്പം ലോകം കീഴ്മേൽ മറിഞ്ഞെന്ന വാർത്തയാണെങ്കിൽ പോലും തനിക്കെന്തു കാര്യം .. !
വരനെ ആവശ്യമുണ്ട് ...!
അത് കണ്ടതും പത്രം നാലായി മടക്കി,
ആ ഭാഗം മാത്രം ശ്രദ്ധയിൽ വരത്തക്കവിധം മുന്നിലാക്കി.
ബാക്കിയുള്ളതൊക്കെ അയാളെ സംബന്ധിച്ചിടത്തോളം അനാവശ്യ വാർത്തകൾ തന്നെയായിരുന്നു.
ആ അഞ്ച് സെന്റിമീറ്റർ കോളത്തിലെ ചെറിയ പരസ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ശരിക്കും പ്രായത്തെക്കുറിച്ച് ചിന്തിച്ച് പോകുന്നത്...
ഈയിടെയായി കണ്ണ് പിടിക്കുന്നില്ല.
ചെറിയ അക്ഷരങ്ങൾ കാണാൻ പാടായിട്ടുണ്ട്.
' ഇവറ്റകൾക്കിതൊക്കെ ഒന്ന് വലുതാക്കി കൊടുത്തൂടേ ? വേണ്ടാത്തതൊക്കെ വെണ്ടയ്ക്കാ വലിപ്പത്തിൽ കൊടുത്തിട്ടുണ്ട്... "
അയാളുടെ മനസ് വായിച്ചിട്ടെന്നവണ്ണം ചായയുമായി വന്ന ഭാനുമതിയമ്മ ഒന്ന് നോക്കി. പിന്നെ പറഞ്ഞു
' അവർക്കറിയില്ലല്ലോ മൂക്കിൽ പല്ലും മൊളച്ച് കണ്ണും കാണാത്തവന്മാരൊക്കെ ഇത് നോക്കുന്നൊണ്ടെന്ന്..."
വിനയൻ ദേഷ്യത്തോടെ അവരെ നോക്കി.
' അമ്മേ... ബാക്കിയൊള്ളോര് കളിയാക്കിക്കോട്ടെ... അമ്മേംകൂടെ ഇങ്ങനെ തൊടങ്ങരുത്..."
' പിന്നല്ലാതെ ... നിന്നോട് ഞാൻ എത്രകാലവായിട്ട് പറയുന്നതാ ഏതെങ്കിലും ബ്രോക്കറെ ഏൽപ്പിക്കാംന്ന്.. അത് നെനക്ക് പിടിക്കത്തില്ലല്ലോ..."
വിനയന് ദേഷ്യം കയറി.
പത്രം ചുരുട്ടി മൂലയിലേക്കെറിഞ്ഞു.
' അമ്മയോടാരാ പറഞ്ഞെ... ഈ ചൊവ്വാദോഷം നോക്കി എന്നെ പ്രസവിക്കാൻ .. എന്നിട്ടിപ്പം അനുഭവിക്കാൻ ഞാനും ... "
അയാൾ പരിഭവത്തോടെ തിരിഞ്ഞ് ദൂരേക്ക് ദൃഷ്ടി പതിപ്പിച്ചു.
ഭാനുമതിയമ്മ ഉള്ളിലെ വിഷമം മറച്ച് അവന്റെ അടുത്തിരുന്നു.
' മോനേ ... ചൊവ്വാദോഷവൊള്ള ചെക്കന് ചൊവ്വാദോഷവൊള്ള പെണ്ണ്... അങ്ങനാ കണക്ക്... അതിനാ പറഞ്ഞെ നല്ലൊരു ബ്രോക്കറെ ഏൽപ്പിക്കാവെന്ന്..."
വിനയൻ അവരെ ഒന്ന് നോക്കി.
ഭാനുമതി തുടർന്നു.
'അവരാകുമ്പം എത്ര ജാതകങ്ങള് കാണുന്നതാ... ചേരുന്നത് നോക്കി അവര് കൊണ്ട് കാണിക്കും ... അതീന്ന് നെനക്ക് മനസിന് പിടിച്ച ഒരെണ്ണത്തെ നമുക്കങ്ങ് ഒറപ്പിക്കാം. സ്ത്രീധനക്കാര്യത്തിലൊന്നും അമ്മയ്ക്കൊരു ഡിമാൻഡുമില്ല. നിനക്കും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാ മതി... "
വിനയൻ താത്പര്യമില്ലാതെ തല ചെരിച്ചു.
' ഈ ബ്രോക്കർമാരെയൊന്നും വിശ്വസിക്കാൻ പറ്റത്തില്ലമ്മേ... സത്യം സത്യമായിട്ട് പറയത്തില്ല... ഒന്ന് പെറ്റതാണേൽ പോലും ഒളിച്ച് വെച്ച് കല്യാണം നടത്താൻ നോക്കും... കെട്ടിക്കഴിഞ്ഞ് പിന്നെ..."
ഭാനുമതിയമ്മ ദേഷ്യത്തിൽ എഴുന്നേറ്റു.
' എന്നാ നീയാ പത്രോം നോക്കി ഇരുന്നോ... ഇപ്പം വരും ശീലാബതി... മാസം പൊറക്കുമ്പം വയസ് നാൽപ്പത്തഞ്ചാ... ഓർത്തോ...
എന്നാ ഇതൊന്നും നോക്കാത്ത ഒരുത്തിയെ വിളിച്ചോണ്ട് വരാനൊള്ള തന്റേടവൊണ്ടോ... അതുമില്ല. എന്റെ കണ്ണടയാൻ സമയവായി. ഹും...! "
ദേഷ്യം പുറത്തറിയിക്കാനെന്നവണ്ണം ഉറച്ച കാൽ വയ്പ്പോടെ അവർ അകത്തേക്ക് നടന്നു.
'അമ്മേ..."
പിന്നിൽ നിന്നുള്ള വിളി കേട്ടെങ്കിലും അവർ നിന്നില്ല..
അടുക്കളയിലെത്തി അരിയടുപ്പിലെ കെട്ട തീ ഊതിക്കത്തിക്കുന്നതിനിടെ, കാൽപ്പെരുമാറ്റം കേട്ട് അവർ നോക്കി. പിന്നെ സ്വയമെന്നവണ്ണം പിറുപിറുത്തു.
' എന്നാ ഒരു പെറ്റ തള്ള വയസാംകാലത്ത് തീയും പൊകേം തിന്നുവാന്നൊള്ള വിചാരവെങ്കിലും വേണ്ടായോ... അങ്ങേര് നേരത്തേ പോയത് കാര്യവായി... ഞാനീ കെടന്ന് നരകിക്കുന്നത് കാണണ്ടി വന്നില്ലല്ലോ ന്റെ ഭഗവതീ... "
' അമ്മേ....."
വിളി കേട്ട് അവർ തലയുയർത്തി.
' അമ്മ... ആരോടാന്ന് വച്ചാ പറ, അമ്മയ്ക്ക് വിശ്വാസവൊള്ള ആളാരിക്കണം..."
ഭാനുമതിയുടെ മനസ് നിറഞ്ഞു.
അവർ നെഞ്ചിൽ കൈവച്ചു.
' ന്റെ മുല്ലയ്ക്കൽ ഭഗവതീ "
' ടാ... മോനേ... അമ്മ പിന്നെ വിശ്വാസമില്ലാത്ത ഒരാളെ ഏൽപ്പിക്കുവോ... നീ പോവുന്ന വഴിക്ക് ആ ബ്രോക്കർ നാരായണനോട് ഇങ്ങോട്ടൊന്ന് വരാൻ പറ... ഞാൻ വിളിക്കുന്നെന്ന് പറഞ്ഞാ മതി... "
വിനയൻ പുറത്തേക്ക് പോയി.
ഭാനുമതിയമ്മ കണ്ണടച്ച് സംതൃപ്തിയോടെ പ്രാർത്ഥിച്ചു.
മുല്ലയ്ക്കൽ ഭഗവതിക്ക് മനസുകൊണ്ട് ഒരു മുഴുക്കാപ്പും നേർന്നു.
മഴ തകർത്തു പെയ്യുകയാണ്.
നാരായണൻ ജാതകമൊക്കെ വാങ്ങിപ്പോയിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു.
ഇതുവരേക്കും പിന്നെ ഒരറിവും ഇല്ല.
ജാതകം കയ്യിലേക്ക് കൊടുത്തപ്പോൾ ഭാനുമതിയമ്മയാണ് പറഞ്ഞത്.
'വിനയാ... ദാണ്ടെ... നാരായണന് ഒരഞ്ഞൂറ് രൂപ കൊടുത്തേര്... വണ്ടിക്കാശും വഴിച്ചെലവും ഒക്കെ വേണ്ടതല്ലിയോ..."
അതും വാങ്ങി പോയ പോക്കാണ്.
വിനയൻ അന്നേ പറഞ്ഞു,
'ഈ ഗതികെട്ട സമയത്ത് അഞ്ഞൂറ് രൂപാ കിട്ടിയാല് ആർക്കേലും കയ്ക്കുവോ?
അമ്മ നോക്കിക്കോ ഇനി അയാൾടെ പൊടിപോലും കാണത്തില്ല ... "
'ഇനി അവൻ പറഞ്ഞതുപോലെ അയാൾ പറ്റിച്ചതാണോ ? ഹേയ് .. നാരായണൻ അങ്ങനത്തെ ആളല്ല."
ഭാനുമതിയമ്മ സ്വയം സമാധാനിച്ചു.
അങ്ങനെ ഓരോന്ന് ചിന്തിച്ച് വഴിക്കണ്ണുമായിരിക്കുമ്പോഴാണ് മഴക്കീറുകൾക്കിടയിലൂടെ കുട ചൂടിയ ഒരു രൂപം മുറ്റത്തേക്ക് വരുന്നത് ഭാനുമതിയമ്മ കണ്ടത്.
' നാരായണൻ ..!"
വന്നപാടേ ഉമ്മറത്തേക്ക് കയറി സ്വന്തം വീട്ടിലെന്ന പോലെ കസേരയിലേക്കിരുന്ന് ബാഗ് തുറന്നു. ഡയറിയെടുത്തു.
നാലഞ്ച് ഫോട്ടോകളും, ഗ്രഹനിലയും ഒക്കെയുണ്ട്.
' ദാണ്ടെ... ഇതീന്ന് ഏതാന്ന് വച്ചാ പറഞ്ഞോ... നാളെത്തന്നെ കാര്യങ്ങള് നീക്കുപോക്കാക്കാം "
തന്റെ ജോലി ചെയ്തു കഴിഞ്ഞു എന്ന മട്ടിലാണ് നാരായണന്റെ ഇരിപ്പും സംസാരവും മറ്റും.
ഭാനുമതിയമ്മ അകത്തേക്ക് നോക്കി.
' വിനയാ ..... ടാ ... വിനയാ "
മഴക്കുളിരിൽ മൂടിപ്പുതച്ച് കട്ടിലിൽ കിടന്ന വിനയൻ എഴുന്നേറ്റു.
കോട്ടുവായിട്ടുകൊണ്ട് ഉമ്മറത്തേക്ക് വന്നു.
നാരായണനെ കണ്ട്, ആ വരവ് തീരെ പ്രതീക്ഷിക്കാത്ത മട്ടിൽ വിനയൻ ഒന്ന് നോക്കി.
ഭാനുമതിയമ്മ ഫോട്ടോകളും, കുറിപ്പടിയുമെല്ലാം അവന് നേരെ നീട്ടി.
'ദാണ്ടെ... ഞാൻ നോക്കുന്നില്ല...ഇതിലേതാ മനസിന് പിടിച്ചതെന്ന് പറഞ്ഞോ..."
' ചൊവ്വാദോഷമുള്ള പെമ്പിള്ളാര് കൊറേ നിൽപ്പുവൊണ്ട്... പക്ഷേ പറഞ്ഞിട്ടെന്താ...മൂക്കി പല്ല് വന്നെങ്കിലും സർക്കാരുദ്യോഗസ്ഥരെയാ നോട്ടം... ഫോട്ടോഗ്രാഫറാണെന്നൊക്കെ പറഞ്ഞപ്പം ആർക്കും വലിയ പിടുത്തം പോരാ..."
അത് വിനയന് അത്ര പിടിച്ചില്ല.
' അതെന്താ ഫോട്ടോഗ്രാഫറ് ജോലി ചെയ്താ ചക്കക്കുരുവാണോ കിട്ടുന്നത് ? "
' ഞാനെന്ത് ചെയ്യാനാ... ഞാമ്പറഞ്ഞതല്ലല്ലോ? "
നാരായണൻ മുഖം താഴ്ത്തി.
വിനയൻ എല്ലാ ഫോട്ടോകളും മാറി മാറി നോക്കി.
ശാരദ - 43, തങ്കമണി 42, സരോജിനി 38 ... അതിനിടയിലാണ് ഒരു ഗ്രഹനിലയിൽ ഇന്ദു എന്നൊരു പേര് കണ്ടത്.
ഇന്ദു, വയസ് 41.
പക്ഷേ കൂട്ടത്തിൽ ഫോട്ടോ കാണുന്നില്ല.
' ഇതേതാ നാരായണേട്ടാ ... ഈ ഇന്ദു ?
ഫോട്ടോ കാണുന്നില്ലല്ലോ ? "
' അതൊരു പാവം കൊച്ചാ മോനേ ... വടക്കാഞ്ചേരിക്കാരാ .......പ്രായം ചെന്ന തള്ളേം ആ കൊച്ചും മാത്രവാ വീട്ടിൽ .... ഒരു കൊച്ച് പെരേം... കുറച്ച് പുരയിടോം ഉണ്ട് സ്വന്തവായിട്ട് ... സ്ത്രീധനവായിട്ടാണേലും അതേയൊള്ള് ..."
നാരായണൻ പറഞ്ഞ് കാടുകയറുന്നെന്ന് തോന്നിയപ്പോൾ വിനയന് ക്ഷമകെട്ടു.
'അതുകൊണ്ടാണോ ഫോട്ടോ ഇല്ലാത്തത് ? "
'ഞാനൊന്ന് പറഞ്ഞോട്ടെ മോനേ... "
നാരായണന് പറഞ്ഞ് തീരാത്തതിന്റെ അസ്വസ്ഥത.
'ആ കൊച്ചിന്റെ കയ്യിലിരുന്ന ഫോട്ടോകളൊക്കെ ഓരോരോ ആലോചനക്കാര് വാങ്ങിച്ചോണ്ട് പോയി. ഞാൻ ചെന്നപ്പം ഒരെണ്ണം പോലും അവിടെ ബാക്കിയില്ല. ഞാൻ പിന്നെ ദാണ്ടെ ഫോണേല് ഒരു ഫോട്ടോ എടുത്തിട്ടൊണ്ട് "
നാരായണൻ ഫോണെടുത്ത് ഫോട്ടോ കാണിച്ചു.
നാട്ടിൻ പുറത്തിന്റെ സൗന്ദര്യമുള്ള ഒരു ശാലീന സുന്ദരി.
' അമ്മേ ...ഇതൊന്ന് നോക്കിയേ "
വിനയൻ ഫോൺ അമ്മയ്ക്ക് നേരെ നീട്ടി.
ഭാനുമതിയമ്മയ്ക്ക് ആ ഫോട്ടോ ഇഷ്ടപ്പെട്ടു.
എങ്കിലും പറഞ്ഞു.
' നെനക്കിഷ്ടപ്പെട്ടോ... എന്നാ പറഞ്ഞോ..."
' കൊച്ച് എന്തോ വരെ പഠിച്ചു "
വെറുതേ ഒന്നറിഞ്ഞിരിക്കാനാണ് വിനയൻ തിരക്കിയത്.
' പ്രീഡിഗ്രി കഴിഞ്ഞതാ... അത് കഴിഞ്ഞപ്പഴാ തന്ത മരിച്ചത്...പിന്നെ പഠിക്കാൻ പോയില്ല... ഇപ്പം അവിടടുത്ത് അംഗൻവാടീല് ടീച്ചറാ... അതുകൊണ്ടാ വീട്ടു ചെലവ് കഴിയുന്നത്..."
നാരായണൻ അതു പറയുമ്പോഴൊക്കെ വിനയന്റെ മനസിൽ ഇന്ദുവിന്റെ പേരും രൂപവും നിറയുകയായിരുന്നു.
ഇന്ദു ..!
ആ പേരും അയാൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
' ഇന്ദു ... ഇന്ദു വിനയൻ "
അയാൾ മനസിൽ പറഞ്ഞു നോക്കി.
' എന്താ മോനേ ? "
അമ്മയുടെ പെട്ടന്നുള്ള ചോദ്യം അയാളുടെ ഭാവനയുടെ ചരട് പൊട്ടിച്ചു.
'ഒന്നൂലമ്മേ..."
'ആ ... എന്നാ നാളെത്തന്നെ നാരായണന്റെ കൂടെ പോയി അതിനെ ഒന്ന് കണ്ടേച്ചും വാ..."
ഭാനുമതിയമ്മ തീരുമാനം അറിയിച്ചു.
പിറ്റേന്ന് മഴ പെയ്തില്ല !
ശുഭസൂചകമാണെന്ന് ഭാനുമതിയമ്മ പറഞ്ഞു.
ഏതാണ്ട് ഉച്ചയോടെ പെണ്ണുകാണലൊക്കെ കഴിഞ്ഞ് വിനയൻ വീട്ടിലെത്തി.
അമ്മ പറയാതെ തന്നെ അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ നാരായണന്റെ പോക്കറ്റിൽ വച്ചു കൊടുത്തു.
അമ്മയ്ക്കും സന്തോഷം !
അമ്മ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല.
'വരുന്നേന്റെ പിന്നത്തെ മാസം അച്ഛന്റെ ആണ്ടാ... അതിന് മുമ്പ് നടത്തണം "
അത്ര മാത്രം പറഞ്ഞു.
മുറിയിൽ കയറി കതകടച്ച് വിനയൻ തോളിൽ തൂക്കിയിരുന്ന കാമറ എടുത്തു.
ആദ്യമായിട്ടായിരിക്കും ഒരുത്തൻ പെണ്ണുകാണാൻ പോയപ്പോ കാമറയും തൂക്കി പോയത്.
അയാൾ മനസിലോർത്തു.
'അതിനെന്താ താനൊരു ഫോട്ടോഗ്രാഫറല്ലേ ..."
മനസ് മനസിനോട് തന്നെ പറഞ്ഞു.
രാവിലെ എടുത്ത ഇന്ദുവിന്റെ ഫോട്ടോകൾ കാമറയുടെ സ്ക്രീനിൽ നിറഞ്ഞുനിന്നു.
ആദ്യമായിട്ടായിരിക്കാം താനെടുത്ത ഫോട്ടോകൾക്ക് സൗന്ദര്യം പോരെന്ന് അയാൾക്ക് തോന്നിയത്.
നേരിട്ട് കാണാൻ ഇതിനേക്കാൾ ഭംഗിയുണ്ട്. അടുത്ത ദിവസം തന്നെ സ്റ്റുഡിയോയിലെത്തി പ്രിന്റടിച്ചു. കൂട്ടത്തിൽ ഒരു ഫോട്ടോ അൽപ്പം വലുതാക്കി. ഫ്രെയിം ചെയ്യാൻ പാകത്തിൽ.
അതിന് താഴെ ഫോട്ടോഗ്രാഫി - വിനയൻ മുല്ലയ്ക്കൽ എന്നൊരു ലോഗോയും വച്ചു. എല്ലാം കവറിലാക്കി കൊറിയർ അയച്ചു. ഇത് കിട്ടുമ്പോൾ അവളുടെ മനസ് നിറയും.
അയാൾ ഓർത്തു.
അയച്ചുകൊടുക്കാം എന്ന് ഇറങ്ങാൻ നേരം പറഞ്ഞിട്ടാണ് പോരുന്നത്.
തിരിച്ചു വരുമ്പോൾ നാരായണൻ ചോദിച്ചതാണ് ' ഫോട്ടോ ഒക്കെ എടുക്കണ്ട കാര്യമൊണ്ടായിരുന്നോ "എന്ന്.
ഒന്നും പറഞ്ഞില്ല.
അൽപ്പം വൈകിയെങ്കിലും ജീവിതത്തിൽ ആകെക്കൂടിയുള്ള ഒരു കല്യാണമാണ്.
പത്രത്തിൽ കൊടുക്കണം. നാടു മുഴുവൻ അറിയിക്കണം. താൻ ഒരു ഫോട്ടോഗ്രാഫറായിട്ട് വല്ലവനും എടുത്ത ഫോട്ടോ വേണോ പത്രത്തിൽ കൊടുക്കാൻ. ഇതുവല്ലോം പറഞ്ഞാൽ നാരായണന് മനസിലാകുവോ...?
ഫോട്ടോ അയച്ചിട്ട് നാലഞ്ച് ദിവസം കഴിഞ്ഞു.
കിട്ടിക്കാണും.
ഒന്ന് വിളിച്ച് നോക്കിയാലോ ?
വേണ്ട...
ഒറപ്പീര് കഴിയുന്നത് വരെ വിളിയും, സൊള്ളലും ഒന്നും വേണ്ടന്നാ അമ്മേടെ ഉത്തരവ്. അല്ലേലും അതാ അതിന്റെ ശരി.
കാര്യങ്ങളൊക്കെ നാരായണൻ കൃത്യമായി ചെയ്യുന്നുണ്ട്. പിന്നെന്താ...
എന്നാലും ഫോട്ടോ കിട്ടിയെങ്കിൽ ഒന്നു വിളിച്ചു പറയാമായിരുന്നു... ആ...പോട്ടെ.
അഞ്ച് ദിവസം കൂടി കഴിഞ്ഞാൽ ഒറപ്പീര് കഴിയുമല്ലോ...
വേകുവോളം കാത്തു, പിന്നല്ലേ ആറുവോളം...
പിറ്റേന്ന് നാരായണൻ വന്നു.
' അവിടെ വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല... ഞാനൊന്ന് അവിടം വരെ പോയേച്ചും വരാം. "
' ഞാൻ കൂടി വരാം... " എന്ന് പറയാനൊരുങ്ങിയതാണ് വിനയൻ.
' പിന്നെ കരുതി വേണ്ട... അത് ശരിയല്ല."
നാരായണന് വഴിച്ചിലവിന് അഞ്ഞൂറ് രൂപ കൊടുത്തു.
നാരായണൻ പോയി കുറെ കഴിഞ്ഞപ്പോൾ മനസിനെന്തോ ഒരു വല്ലായ്മ ...
ഒന്ന് വിളിച്ച് നോക്കാം.
സൊള്ളാനൊന്നുമല്ലല്ലോ ...
ഫോട്ടോ കിട്ടിയോ എന്നറിയാൻ വിളിച്ചതാണെന്ന് പറയാം.
വിളിച്ചു നോക്കി.
സ്വിച്ച് ഓഫ് ആണ്.
പിന്നെയും പിന്നെയും വിളിച്ചു.
സ്വിച്ച് ഓഫ് !
വൈകുന്നേരമാണ് ആ ഞെട്ടിക്കുന്ന വാർത്തയുമായി നാരായണൻ വന്നത്.
ഇന്ദുവിനും അമ്മയ്ക്കും കൊവിഡ് പോസിറ്റീവ്.
രണ്ടു പേരെയും മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കുന്നു.
അത്രയും നാൾ വരണ്ടു കിടന്ന മനസിന്റെ മരുഭൂമിയിൽ വിരിഞ്ഞു തുടങ്ങിയ പൂക്കൾക്ക് മേൽ പെട്ടന്ന് ഒരു ഇടിമിന്നൽ ചായ്ച്ചതു പോലെ...
വിനയൻ ആകെ തളർന്നു.
ഭാനുമതിയമ്മ വല്ലാതായി .
എത്രയോ കാലത്തിന് ശേഷം ആ വീട്ടിൽ ഉയർന്ന സന്തോഷത്തിന്റെ താളം പെട്ടന്ന് നിലച്ചതു പോലെ.
' അതിലൊന്നും വല്യ കാര്യമില്ലെന്നേ... പത്ത് ദെവസത്തെ റെസ്റ്റ ... അത്രേം മതി... നമ്മുടെ പറമ്പിലെ വല്യപ്പന് നൂറ്റിമൂന്നാം വയസിലല്ലിയോ കൊറോണ വന്നത്... എന്നിട്ടിപ്പഴോ... ഞാനിങ്ങോട്ട് വരുമ്പം ദോണ്ടെ ചായക്കടേലിരിക്കുന്ന് ആള്...
ഇതങ്ങ് ശരിയാവും... അല്ലാതെവിടെപ്പോകാൻ ... "
നാരായണൻ പോയിട്ടും മനസിന്റെ ആന്തൽ മാറിയില്ല !
പത്ത് ദിവസം... ദൈവമേ... ഒന്നും സംഭവിക്കല്ലേ.
കണ്ണടച്ചാലും തുറന്നാലും എല്ലാം ഇന്ദു മാത്രമാണ് ഇപ്പോ മനസിൽ... എവിടെ ഒരു ശബ്ദം കേട്ടാലും ഇന്ദു എന്ന് ആരോ വിളിക്കുന്നത് പോലെ. കഴിഞ്ഞ ദിവസം ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞ കൂട്ടത്തിൽ ഇന്ദൂന്ന് പറഞ്ഞത്രേ... അമ്മ കേട്ടു.
ആറ് ദിവസം കഴിഞ്ഞു. ഇനി നാല് ദിവസം കൂടി. ഫോണിനെന്താണാവോ പറ്റിയിട്ടുണ്ടാവുക ? കൊണ്ടുപോയിക്കാണില്ല.
അല്ലേൽ ചിലപ്പോൾ നാട്ടുകാർ വല്ലതുമായിരിക്കും ആശുപത്രിയിൽ കൊണ്ടുപോയത്... അവർ ശ്രദ്ധിച്ച് കാണില്ല.
മറ്റെന്തെങ്കിലും അസുഖമായിരുന്നെങ്കിൽ ഒന്ന് പോയി കാണാമായിരുന്നു... ഇതിപ്പോ... നേരം നന്നേ പുലർന്നിരിക്കുന്നു.
എഴുന്നേൽക്കാൻ തോന്നുന്നില്ല.
അമ്മ കൊണ്ടു വച്ച ചായ മേശപ്പുറത്തിരുന്നു തണുത്തു.
കയ്യെത്തി ഫോണെടുത്തു.
ആറ് മിസ്ഡ് കോൾ!
നാരായണന്റേതാണ്... രാത്രി മുഴുവൻ വിളിച്ചിരിക്കുന്നു.
ഫോൺ സൈലന്റിലാണ്... ചുമ്മാതല്ല അറിയാഞ്ഞത്.
ആ നേരം പുലർന്നതല്ലെയുള്ളൂ... കുറച്ച് കഴിയട്ടെ... തിരിച്ചുവിളിക്കാം.
പതിയെ ഉമ്മറത്തേക്കിറങ്ങി... നേരിയ മഴച്ചാറലുണ്ട്.
പത്രം നനഞ്ഞു തുടങ്ങിയിരിക്കുന്നു.
'ഇവന്മാരോടിതെത്ര പറഞ്ഞാലും മുറ്റത്തേ ഇടൂ... "
ദേഷ്യത്തോടെ അയാൾ പത്രം എടുത്തു.
ഈയിടെയായാണ് മുൻ പേജ് വാർത്തകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
മുഴുവൻ കൊറോണ കണക്കുകൾ മാത്രം. പതിയെ എല്ലാത്തിലും ഒന്നു കണ്ണോടിച്ചു.
ഏറ്റവും അടിയിൽ...
അവിടെ...
അയാളുടെ നെഞ്ച് ഒന്നു പിടച്ചു.
' അമ്മേ..."
ഒരൊറ്റ അലർച്ചയായിരുന്നു അയാൾ...
ഭാനുമതി ഉമ്മറത്തേക്ക് ഓടി വന്നു...
' അമ്മേ...."
കരച്ചിൽ നിയന്ത്രിക്കാനാവാതെ അയാൾ തളർന്ന് വരാന്തയിലിരുന്നു.
പത്രം അയാളുടെ കയ്യിൽ നിന്നും ഊർന്ന് താഴേക്ക് വീണു.
അതിന്റെ ഏറ്റവും അടിയിൽ
'അംഗൻവാടി ടീച്ചർ കൊവിഡ് ബാധിച്ചു മരിച്ചു" എന്ന വാർത്തയ്ക്കൊപ്പം അയാൾ അയച്ചുകൊടുത്ത അവളുടെ ആ ചിത്രവുമുണ്ടായിരുന്നു.
ചിരിക്കുന്ന മുഖത്തോടെ...
നാട്ടിൻ പുറത്തിന്റെ ശാലീനതയോടെ...
അയാളുടെ കാമറയിൽ പതിഞ്ഞ അതേ ചിത്രം ...
അയാളുടെ സ്വന്തം ഇന്ദു!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |