സപ്താഹം തുടങ്ങാൻ ഇനി രണ്ടു ദിവസം മാത്രം.നാളെ മുതൽ ആളുകൾ എത്തിത്തുടങ്ങും. മറ്റന്നാൾ സ്വാമിജി എത്തും. സപ്താഹം മുടങ്ങാൻ പാടില്ല. എങ്ങനെ? ഒരെത്തും പിടിയും കിട്ടാഞ്ഞതുകൊണ്ട് രാമഭദ്രൻ ക്ഷേത്രമൈതാനത്തിലേക്കു പോയി. ആലിൻ ചുവട്ടിൽ ചെന്നിരുന്നു. ഓരോരോ ആലോചനകളിൽ മുഴുകി. നാട്ടിൽ എല്ലാവരും സുഹൃത്തുക്കളാണെന്ന് പറയാം. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങൾ വന്നാൽ സംസാരിക്കാൻ ഒരാളുമില്ല. തിരുവനന്തപുരത്താണെങ്കിൽ കർത്തായുണ്ട്, കൊങ്കളം സുധാകരനുണ്ട്.
ക്ഷേത്രനട അടച്ചുകഴിഞ്ഞിരുന്നു.മൈതാനത്തിലുള്ള താൽക്കാലിക സ്റ്റേജിന്റെ വശത്തിരുന്ന് രണ്ടുപേർ സംസാരിക്കുന്നു. പെട്ടെന്ന് ഒരു സംശയം തോന്നി. ക്ഷേത്രസമിതി പ്രസിഡന്റ് രാഘവൻ നായരല്ലേ ഒരാൾ? സൂക്ഷിച്ചുനോക്കിയപ്പോൾ അതേ ശരിയാണ്. എന്താണെന്നറിയില്ല. സ്വയമറിയാതെ ചാടിയെഴുന്നേറ്റു. അങ്ങോട്ട് നടന്നു. ഇന്നലെയാണ് ക്ഷേത്രഭാരവാഹികൾ ഓരോരുത്തരെയായി കണ്ട് ക്ഷണിച്ചത്. സപ്താഹവേദിയിലെ പൂജകൾക്കായി ഒരു തിരുമേനിയെ അവർ തന്നെയാണ് ഏർപ്പാടാക്കിയതും.
പ്രസിഡന്റിന്റെ മുന്നിലെത്തിയപ്പോൾ ആളെ സൂക്ഷിച്ചുനോക്കിയിട്ട് അയാൾ ചോദിച്ചു:
''എന്താ രാമാ, ഇത്ര വൈകിയിട്ടും വീട്ടിൽ പോയില്ലേ?""
ഒട്ടും തന്നെ ആലോചിച്ചിട്ടില്ലാത്ത ഒരു ചോദ്യമാണ് പെട്ടെന്ന് രാമഭദ്രന്റെ വായിൽ നിന്ന് പുറത്തുചാടിയത്.
''നമ്മുടെ ഓഡിറ്റോറിയം പുറത്തെ പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കാറില്ലേ?""
''കൊടുക്കും. എന്താ?""
പ്രസിഡന്റിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു കുളിർകാറ്റ് മനസിലൂടെ ഒഴുകി.
രാമഭദ്രൻ തന്റെ പ്രതിസന്ധി അയാളോട് തുറന്നുപറഞ്ഞു പ്രസിഡന്റ് കൂടെയിരുന്നയാളോട് ചോദിച്ചു:
''എന്ത് പറയുന്നു പ്രസന്നാ?""
ക്ഷേത്രക്കമ്മിറ്റിയുടെ ഖജാൻജിയായിരുന്നു പ്രസന്നൻ. അയാൾ സുചിന്തിതമെന്ന മട്ടിൽ സംസാരിക്കാൻ തുടങ്ങി.
ക്ഷേത്രത്തിന് ഏറ്റവും അനുയോജ്യമായ പരിപാടിയാണിത്. നമ്മൾ തന്നെ ചെയ്യേണ്ട ഒന്ന്. ഇതിപ്പോൾ രാമഭദ്രൻ തന്നെ എല്ലാ ചെലവുകളും വഹിക്കുകയല്ലേ?""
''അതെ. അതെ.""
രാമഭദ്രൻ ആവേശത്തോടെ പറഞ്ഞു.
''നമ്മൾ എന്തെല്ലാം പുറത്തെ പരിപാടികൾക്ക് ഓഡിറ്റോറിയം കൊടുത്തിരിക്കുന്നു.""
പ്രസിഡന്റ് പറഞ്ഞു:
''ഇതിപ്പോ നമുക്ക് ഏറ്റവും ഗുണമുള്ള ഒരു പരിപാടിയല്ലേ? ഓഡിറ്റോറിയം തരുന്നത് ഒരു പ്രശ്നമേയല്ല. അത് ഫ്രീ ആയിത്തരാൻ പറ്റുമോ എന്നാണ് നോക്കേണ്ടത്.""
''അയ്യോ. വേണ്ട. ഞാൻ വാടക തരാം.""
''രാമഭദ്രൻ ഒന്നും പറയണ്ട. നാളെ രാവിലെ പത്തുമണിക്ക് ഒരു അർജന്റ് മീറ്റിംഗ് വിളിക്കയാണ്. ഒരു പത്തര പതിനൊന്നു മണിയാവുമ്പം ഇങ്ങു വരണം. അപ്പൊ നമുക്ക് കാര്യങ്ങളെല്ലാം ഫൈനലൈസ് ചെയ്യാം.""
അതിയായ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് രാമഭദ്രൻ വീട്ടിലേക്കു മടങ്ങിയത്. എന്നാൽ, കുറെ നടന്നപ്പോൾ നേരിയൊരാശങ്ക അവനെ പൊതിയാൻ തുടങ്ങി. പ്രസിഡന്റും ഖജാൻജിയും സമ്മതിച്ചു. എങ്കിലും കമ്മിറ്റിയിൽ അഭിപ്രായവ്യത്യാസമുയർന്നാൽ...അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ അതിനും സാദ്ധ്യത ഏറെയാണ്.
രാമഭദ്രൻ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുമ്പോൾ പൂമുഖത്തുനിന്ന് ലക്ഷ്മണന്റെ ഉച്ചത്തിലുള്ള ചിരി കേട്ടു. അവൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്.
''അങ്ങനെ ഒരന്ധവിശ്വാസത്തിന്റെ വേരറുക്കാൻ എനിക്ക് കഴിഞ്ഞു.അതും സ്വന്തം വീട്ടിൽ തന്നെയെന്ന് പ്രത്യേകമോർക്കണം. അതെ... അതെ... എല്ലാവരും ഈ ശുഷ്കാന്തി കാണിച്ചാൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിവേരറുക്കാൻ നമുക്ക് കഴിയും.""
പിന്നെയും പൊട്ടിച്ചിരി.
ആ ഭാഗത്തേക്ക് നോക്കാതെ രാമഭദ്രൻ സ്വന്തം മുറിയിലേക്ക് പോയി.
ആകാംക്ഷയോടെയും ഉൽക്കണ്ഠയോടെയുമാണ് പിറ്റേന്ന് രാവിലെ രാമഭദ്രൻ ക്ഷേത്രക്കമ്മിറ്റിയിലെത്തിയത്. പത്തര മണിക്കെത്തിയെങ്കിലും യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നതുകൊണ്ട് ആ ഭാഗത്തേക്ക് പോയില്ല. കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ യോഗസ്ഥലത്ത് അവർക്ക് കാണാവുന്ന രീതിയിൽ നിന്നു. സെക്രട്ടറി ബാലചന്ദ്രൻ അവനെക്കാണുകയും പ്രസിഡന്റിനോടു പറയുകയും ചെയ്തു. പ്രസിഡന്റ് എഴുന്നേറ്റ് വരൂ വരൂ എന്ന് ക്ഷണിച്ചു. രാമഭദ്രൻ അടുത്തേക്ക് ചെന്നു. യോഗാംഗങ്ങളെ നമസ്കരിച്ചു.
എല്ലാവരും സന്തോഷത്തിലായിരുന്നു.
''രണ്ടു ദിവസം കൊണ്ട് ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്നത് മാത്രമാണ് ഒരു പ്രശ്നമായി പറയുന്നത്.""
സെക്രട്ടറി പറഞ്ഞു.
''ഒന്നും ചെയ്യാനില്ല. ഞാൻ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. വെന്യു മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകൾ മാത്രമേ ഉള്ളൂ. വാടക എപ്പോഴാണ് വേണ്ടത്?""
സെക്രട്ടറി പ്രസിഡന്റിനെ നോക്കി. പ്രസിഡന്റ് പറഞ്ഞു:
''വാടക വേണ്ടെന്നാണ് തീരുമാനം. ഓരോ ദിവസവും ചെലവിന്റെ രീതിയൊക്കെ നോക്കിയിട്ട് ക്ഷേത്രത്തിന് ഒരു സംഭാവന തരിക. അതിന് റേറ്റൊന്നുമില്ല. ഇനീപ്പോ ബുദ്ധിമുട്ടുണ്ടെങ്കിൽ അതാവശ്യവുമില്ല.""
എങ്ങനെ നന്ദി പറയണമെന്നറിയാതെ രാമഭദ്രൻ ശിരസ് കുനിച്ചുനിന്നു. വീട്ടിൽ നിന്ന് ക്ഷേത്രഭൂമിയിലേക്കു മാറ്റിയത് സപ്താഹത്തിന് ഗുണം ചെയ്തു. ക്ഷണിക്കപ്പെടാതെ തന്നെ ധാരാളമാളുകൾ പങ്കെടുക്കാനെത്തി. രാമഭദ്രൻ ആദ്യം ഏർപ്പാട് ചെയ്ത ആഹാരം തികയാതെ വന്നു. അത് കാലേകൂട്ടി മനസിലാക്കി നീലകണ്ഠൻ കൂടുതൽ ഏർപ്പാടുകൾ ചെയ്തതുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടായില്ല. കർത്താ ഒരു ദിവസം വന്നു. അന്ന് തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും അദ്ദേഹം പങ്കെടുത്തു. സ്വാമിജിയെ നേരത്തെ പരിചയമുണ്ടായിരുന്നതുകൊണ്ട് ഇടവേളകളിൽ അവർ തമ്മിൽ സംഭാഷണത്തിലേർപ്പെട്ടു. പോകാൻ നേരം രാമഭദ്രന് കുറച്ചു പണം നൽകി.
''ഇത് ശമ്പളത്തിന്റെ ഭാഗമല്ല. ഈ കർമ്മത്തിനുള്ള ഒരെളിയ ദക്ഷിണയാണ്.""
പണം വാങ്ങാൻ മടിച്ചുനിന്നപ്പോൾ കർത്താ പറഞ്ഞു.
കൊങ്കളം സുധാകരനും പരിഷത്തിലെ മൂന്നുനാലു പ്രവർത്തകരും വന്നിരുന്നു. സ്വാമിജിയെ അവരുടെ ചില പരിപാടികൾക്ക് ക്ഷണിക്കുക എന്ന ഉദ്ദേശ്യം കൂടി അവർക്കുണ്ടായിരുന്നു. അവരും പോകാൻ നേരം രാമഭദ്രന് ഒരു സംഭാവന നൽകി. നാട്ടുകാരായ ചിലർ ആദ്യവസാനക്കാരായി സപ്താഹത്തിൽ പങ്കെടുത്തിരുന്നു.അക്കൂട്ടത്തിൽ ജാനകിയുമുണ്ടായിരുന്നു. എന്നാൽ, ജാനകി വെറുമൊരു ശ്രോതാവായിരുന്നില്ല. ഭക്ഷണം വിളമ്പാൻ അവളുണ്ടായിരുന്നു. വേദി ശുചിയാക്കാനും അവൾ മുന്നിൽ നിന്നു.ജോലിയില്ലാത്ത അവസരങ്ങളിലെല്ലാം സദസിൽ ഭക്തിയോടും ശ്രദ്ധയോടും കൂടി പാരായണം ശ്രവിച്ചുകൊണ്ട് അവളിരുന്നു. അവൾക്ക് പ്രതിഫലമെന്തെങ്കിലും കൊടുക്കണമെന്ന് അവനാഗ്രഹിച്ചു. എന്നാൽ, അതവൾക്കപമാനമാകുമോ എന്ന് ഭയന്ന് വേണ്ടെന്നു വച്ചു .
ഒരു ദിവസം പരിപാടികളവസാനിക്കുന്ന സമയത്ത് പ്രശാന്ത് അവിടെ പാഞ്ഞെത്തി.രാമഭദ്രനെ ദൂരേക്ക് വിളിച്ചുകൊണ്ടുപോയി അവൻ ശബ്ദം താഴ്ത്തി ചോദിച്ചു:
''നാളെ രാസക്രീഡ വായിക്കുന്നുണ്ടോ?""
രാമഭദ്രൻ അദ്ഭുതത്തോടെ അവനെ നോക്കി.
''ഉണ്ടല്ലോ. എന്താ?""
അന്ന് ഹോട്ടലിൽ മൂന്നുനാലുപേർ കൂടിയിരുന്നു നടത്തിയ ഒരു സംഭാഷണമാണ് പ്രശാന്ത് ഓടിയെത്താൻ കാരണം. ലക്ഷ്മണന്റെ ആളുകളായിരുന്നു അവർ. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കാര്യപരിപാടിയുടെ ബോർഡനുസരിച് നാളെ രാസക്രീഡ വായിച്ചു കഥ പറയുമെന്ന് അവർ മനസിലാക്കിയിരുന്നു.രാസക്രീഡ എന്നാൽ ലൈംഗിക കാര്യങ്ങളായിരിക്കുമല്ലോ, അപ്പോൾ ചില ചോദ്യങ്ങൾ ചോദിച്ചു സ്വാമിയെയും കേൾവിക്കാരെയും കളിയാക്കിവിടാം എന്നാണവരുടെ തീരുമാനം. പരിപാടി അലങ്കോലമായിപ്പോയാലോ എന്ന് ഭയന്നാണ് പ്രശാന്ത് ഓടിയെത്തിയിരിക്കുന്നത്. കാര്യങ്ങൾ കേട്ടപ്പോൾ രാമഭദ്രൻ ചിരിച്ചു.
''ചേട്ടന് നാളെ ആ സമയത്ത് ഇങ്ങോട്ടുവരാൻ കഴിയുമോ? എന്തുണ്ടാവുമെന്ന് നമുക്ക് നോക്കാമല്ലോ.""
പ്രശാന്ത് അല്പമൊന്നാലോചിച്ചിട്ടു പറഞ്ഞു:
''പക്ഷേ, അവരുടെ ഭാഷയിൽ സംസാരിക്കാനോ ശാരീരികമായി തടയാനോ നമുക്ക് കഴീലല്ലോ.""
രാമഭദ്രൻ വീണ്ടും ചിരിച്ചു.
''അതൊന്നും വേണ്ടിവരില്ല.""
പിറ്റേന്ന് ദശമസ്കന്ധം വായന തുടരുകയായിരുന്നു. ഗോവർദ്ധനോദ്ധാരണത്തെപ്പറ്റിയുള്ള സ്വാമിജിയുടെ വിവരണം കഴിഞ് പൗരാണികനായ നിർമ്മലാനന്ദസ്വാമി രാസക്രീഡാഭാഗം സംസ്കൃതത്തിലുള്ള മൂലഭാഗവതത്തിൽ നിന്ന് വായിച്ചു. തുടർന്ന് ജ്ഞാനാനന്ദസ്വാമി അതിന്റെ വ്യാഖ്യാനത്തിലേക്കു കടന്നു.
''പൂതനാമോക്ഷം,ശകടാസുരവധം തുടങ്ങിയ ക്രിയകളെക്കൊണ്ട് അസുരന്മാരെ വിജയിച്ചു. ഗോവർദ്ധനോദ്ധാരണം കൊണ്ട് ഇന്ദ്രാദി സർവദേവന്മാരെയും വിജയിച്ചു.വൽസസ്തേയം കൊണ്ട് ബ്രഹ്മാവിനെ വിജയിച്ചു. നന്ദമോക്ഷം കൊണ്ട് വരുണനെ വിജയിച്ചു. ദാവാഗ്നിമോക്ഷം കൊണ്ട് അഗ്നിയെ വിജയിച്ചു. അങ്ങനെ സർവജ്ഞനും സർവശക്തനുമായ ഈശ്വരൻ തന്നെയെന്ന് തെളിയിച്ച ശേഷമാണ് വെറും പതിനൊന്നു വയസ് മാത്രം പ്രായമുള്ള കൃഷ്ണൻ രാസക്രീഡയെന്ന മഹാലീലയ്ക്കൊരുങ്ങുന്നത്. രാസക്രീഡ സ്ത്രീപുരുഷന്മാർ ചേർന്നുനടത്തുന്ന വൈകാരികചേഷ്ടയാണെന്നു മനസിലാക്കുന്നത് മഹാപാപമാണ്. പുരാണങ്ങളിലെ എല്ലാ കഥകളും നിഗൂഢമായ വേദാന്തതത്വങ്ങളുടെ വിശദീകരണമാണ്. ദശമസ്കന്ധത്തിലെ പ്രതിപാദ്യം നിരോധമാണ്. നിരോധമെന്നു പറഞ്ഞാൽ ഈശ്വരസാക്ഷാൽക്കാരത്തിനുള്ള തടസങ്ങൾ എന്താണെന്നും അവയെ എങ്ങനെ നീക്കാമെന്നതുമാണ്. ഈശ്വരസാക്ഷാത്ക്കാരത്തിന്റെ തടസം അഹങ്കാരവും അതിൽ നിന്നുണ്ടാവുന്ന വികാരങ്ങളുമാണ്. അവ ഭക്തി കൊണ്ടേ അകലൂ എന്നാണ് ആചാര്യൻ പറയുന്നത്. ഭക്തി പ്രേമസ്വരൂപമാണ്. ലൗകികപ്രേമം സോപാധികവും ഈശ്വരപ്രേമം നിരുപാധികവുമാണ്. ഉപാധികളോട് കൂടിച്ചേരുമ്പോൾത്തന്നെ പ്രേമം മധുരമാണ്. അപ്പോൾ നിരുപാധികമായാലോ? അതാണ് ഈശ്വരപ്രേമം. അത് മധുരത്തിൽ വച്ച് മധുരവും അത്യന്തം ആസ്വാദ്യവുമാണ്.അതിനെ ഉപാധിയിലൂടെയല്ലാതെ വർണിക്കാൻ പ്രയാസമാണ്. പ്രേമവർണനയ്ക്ക് ഏറ്റവും പറ്റിയ ഉപാധി നായികാനായകഭാവമാണ്. അതാണ് രാസക്രീഡയ്ക്ക് മറ്റെല്ലാ ലീലകളെക്കാളും ആസ്വാദ്യതയും ശ്രേഷ്ഠതയും ദിവ്യത്വവുമുണ്ടായത്. നിരുപാധികമായ ദിവ്യപ്രേമത്തിന്റെ പ്രവാഹമാണ് രാസക്രീഡ. അതിന്റെ നായകനായ കൃഷ്ണനിൽ രണ്ടുഭാവമേ കാണാൻ കഴിയൂ. ഒന്ന്, പതിനൊന്നു വയസായ കുട്ടി. ഇത് ബാഹ്യഭാവമാണ്. മറ്റൊന്ന് സർവ ശക്തനും ഗുണാതീതനുമായ ഭഗവാൻ.അത് ആന്തരഭാവം.ഇതിൽ ഏതു ഭാവത്തിലാണ് രാസക്രീഡയിൽ വൈകാരികചേഷ്ട കാണാൻ കഴിയുക?പതിനൊന്നു വയസായ ഒരു ബാലൻ ഒട്ടേറെ യുവതികളെ രമിപ്പിച്ചുവെന്നും ആ ബാലനിൽ അസംഖ്യം സ്ത്രീകൾ അനുരക്തരായി ഒരേസമയത്ത് രമിച്ചുവെന്നുമൊക്കെ പറഞ്ഞാൽ അത് വിശ്വസനീയമല്ലല്ലോ.അതുപോലെ,നാമരൂപങ്ങളിൽനിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും ആത്മാരാമനും സർവാന്തര്യാമിയുമായ ഈശ്വരൻ പ്രാകൃതമായ ശരീരധർമ്മത്തിൽ രസിച്ചു എന്ന് പറയുന്നതും അർത്ഥഥശൂന്യമല്ലേ?ചുരുക്കത്തിൽ. രാസക്രീഡയെന്നത് സ്ത്രീയും പുരുഷനും ചേർന്നുള്ള കളിയല്ല. മറിച്ച് , ജീവനും ഈശ്വരനും തമ്മിലുള്ള കളിയാണ്.""
സ്വാമിജി അങ്ങനെ പറഞ്ഞു നീങ്ങി. പ്രഭാഷണം ഈ ഘട്ടത്തിലെത്തിയപ്പോൾ, രാസക്രീഡയിൽ ലൈംഗികത കാണാനും സ്വാമിയെ ചോദ്യം ചെയ്യാനും വന്നവർ ഓരോരുത്തരായി ഹാൾ വിട്ടുപോയി. ആലിൻചുവട്ടിലെ ഏറ്റവും സാത്വികനായ ഗോവിന്ദൻ നായരുടെ സപ്തതിയോടനുബന്ധിച്ചു നടത്തിയ ആ ഭാഗവത സപ്താഹയജ്ഞം ഒരു വൻ വിജയമായി.
പിൽക്കാലത്ത് ആലിൻചുവട് ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു വാർഷികപരിപാടിയായി മാറി ഭാഗവതസപ്താഹം. അഖില കേരള നാസ്തിക സമാജത്തിന്റെ ആസ്ഥാനമായ ആലിൻചുവട്ടിൽ വച്ച് ഭാഗവതസപ്താഹം വിജയകരമായി നടന്നത് കളത്തിൽ ലക്ഷ്മണന് വലിയ ക്ഷീണമായി. അതുപരിഹരിക്കാൻ അടുത്ത ആഴ്ച തന്നെ ലക്ഷ്മണൻ ഒരു പ്രഭാഷണം സംഘടിപ്പിച്ചു. 'കൃഷ്ണൻ എന്ന കള്ളനാട്യക്കാരൻ" എന്നായിരുന്നു പ്രഭാഷണവിഷയം. ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ വച്ചാണ് അത് സംഘടിപ്പിക്കപ്പെട്ടത്.സ്വാഭാവികമായി ഗ്രന്ഥശാലാ ഭരണസമിതിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. രൂക്ഷമായ വാക്പോരുണ്ടായി.ഒടുവിൽ,രാമഭദ്രന്റെ അഭിപ്രായം കൂടി ആരായണമെന്ന ഒരു നിർദേശമുയർന്നു.അഭിപ്രായമറിയാനായി തന്നെ സമീപിച്ച ഗ്രന്ഥശാലാഭാരവാഹികളോട് രാമഭദ്രൻ പറഞ്ഞത്, ഇക്കാര്യത്തിൽ ഒരഭിപ്രായവ്യത്യാസത്തിന്റെ കാര്യമേയില്ല എന്നായിരുന്നു. വ്യത്യസ്ത ചിന്താപദ്ധതികൾ ചർച്ച ചെയ്യപ്പെടട്ടെ. ചർച്ചകളിലൂടെ വാസ്തവം തിരിച്ചറിയപ്പെടട്ടെ.
പ്രഭാഷണത്തിന് സാമാന്യം നല്ല സദസുണ്ടായിരുന്നു. പല ഭാഗങ്ങളിലുള്ള നാസ്തികസമാജത്തിന്റെ പ്രവർത്തകർ അവിടെ എത്തിച്ചേർന്നിരുന്നു. ലക്ഷ്മണന്റെ പ്രഭാഷണമായിരുന്നു പരിപാടിയെങ്കിലും അദ്ധ്യക്ഷനും ഉദ്ഘാടകനുമൊക്കെയുണ്ടായിരുന്നു. സ്വാഗതവും കൃതജ്ഞതയുമൊക്കെ മുറ പോലെ നടന്നു. ഭാരവാഹികൾക്ക് ഉപഹാരസമർപ്പണവുമുണ്ടായി. ലക്ഷ്മണന്റേത് ഒരു ചൂടൻ പ്രസംഗം തന്നെയായിരുന്നു. കൃഷ്ണന്റെ ബാല്യകാലം തൊട്ടേ ധാരാളം ശീലക്കേടുകൾ നടത്തിയിരുന്നുവെന്ന് അവൻ പറഞ്ഞു. കംസനെ കൊന്നത് ന്യായീകരിക്കാനാവില്ല. സ്ത്രീകളുമായി വഴിവിട്ട ബന്ധമാണുണ്ടായിരുന്നത്.കുരുക്ഷേത്രയുദ്ധത്തിൽ ധർമ്മത്തിന് നിരക്കാത്ത വഞ്ചനകളാണ് കൃഷ്ണൻ നടത്തിയത്. അങ്ങനെ കത്തിക്കയറി ആ പ്രഭാഷണം. സപ്താഹത്തിൽ പങ്കെടുത്ത രണ്ടു പേരുമുണ്ടായിരുന്നു പ്രസംഗം കേൾക്കാൻ. അവരോട് ഒരാൾ ചോദിച്ചു:
''ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്കൊന്നും തോന്നുന്നില്ലേ?'""
അവർ മറുപടി കൊടുത്തു:
''എന്ത് തോന്നാൻ? ഇതിനൊക്കെയുള്ള മറുപടികൾ അന്ന് ആ സ്വാമി പറഞ്ഞാരുന്നല്ലോ.അതുകേൾക്കാത്തതുകൊണ്ടാവും ഇവരിങ്ങനെ പ്രസംഗിക്കുന്നത്.""
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |