ജയനും തോമസും യാദൃച്ഛികമായിട്ടാണ് വഴിയിൽവച്ച് കണ്ടുമുട്ടിയത്. എവിടെയോ കണ്ടുമറന്ന പോലെ രണ്ടു പേരും കുറച്ചു സമയം പരസ്പരം നോക്കി നിന്നു. തോമസാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.
''ജയാ... നീ എന്നെ മറന്നോ..? ഞാൻ തോമസ്...""
ജയൻ അമ്പരന്ന് നിന്നു. ജയനും തോമസും സ്കൂൾ തലം മുതൽ കോളേജ് പഠനം വരെ ഒരുമിച്ചായിരുന്നു. പഠിക്കുന്ന കാലത്തേ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അല്പം പൊങ്ങച്ചവും കൂടുതലായിരുന്നു തോമസിന്. കോളേജിൽ വച്ച് സംസാരിക്കുമ്പോഴൊക്കെ ജയനെ തോമസ് പലപ്പോഴും കളിയാക്കുമായിരുന്നു. ''നീ എന്തൊരു തോൽവിയാണടാ...നീ എന്നെ കണ്ടുപഠിക്ക്. നമ്മുടെ നാട്ടിൽ കിടന്ന് കഷ്ടപ്പെടാനൊന്നും ഞാനില്ല. എന്റെ ലക്ഷ്യം അമേരിക്കയാണ്. ജീവിക്കുന്നെങ്കിൽ അവിടെ ജീവിക്കണം. ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു. എന്റെ ലക്ഷ്യങ്ങൾ വലുതാണ്. നമ്മൾ ഈ കോളേജ് വിട്ടു കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കാണുന്നത് ഇങ്ങനെയൊന്നും ആയിരിക്കില്ല. നീയിവിടെ നക്കാപ്പിച്ച പണിയും ചെയ്തു കഴുതയെ പോലെ ഭാരവും ചുമന്ന് ജീവിതം ഹോമിച്ചു കളയുകയേ ഉള്ളൂ.""
തോമസിന്റെ കളിയാക്കലിൽ മനംനൊന്ത് അപമാനിതനായി നിന്നിട്ടുണ്ട് പലപ്പോഴും.
സമ്പന്ന കുടുംബത്തിൽ നിന്നും വരുന്ന അവന് അതൊക്കെ ആകാമായിരുന്നു. ഒരു നേരം മാത്രം അടുപ്പ് പുകയുന്ന തന്റെ വീട്ടിൽ അത് രണ്ടു നേരമെങ്കിലും ആക്കാനുള്ള നെട്ടോട്ടത്തിനിടയിൽ, പഠന ചെലവിനുള്ള വക കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ, സ്വപ്നം കാണാനുള്ള സമയവും മനസും തനിക്ക് ഇല്ലായിരുന്നു.
''എന്താടാ ... മിഴിച്ചുനിൽക്കുന്നേ..നിനക്ക് എന്നെ മനസിലായില്ലേ?""
തോമസിന്റെ ചോദ്യം ജയനെ ചിന്തകളിൽ നിന്നും ഉണർത്തി.
''എത്രകാലമായെടാ... നമ്മൾ തമ്മിൽ കണ്ടിട്ട് നാല്പതോ അതിൽകൂടുതലോ വർഷങ്ങൾ കഴിഞ്ഞിരിക്കും അല്ലേ...?""
''തോമസേ...നീ..?""
ജയന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു
''വാ... നമുക്കാ....പാർക്കിലിരുന്ന് സംസാരിക്കാം.""
തോമസ് നടന്നുതുടങ്ങി നിഴൽപോലെ ജയനും. തണുത്ത കാറ്റേറ്റ് സിമന്റ് ബഞ്ചിൽ രണ്ടുപേരും ഇരുന്നു.
''നീ പറ നിന്റെ വിശേഷങ്ങൾ .. നീ ഇപ്പോഴും അമേരിക്കയിലാണോ..? കുടുംബം ഭാര്യ മക്കൾ?""
ജയൻ ചോദിച്ചു
''വൈഫ് നാലഞ്ചു കൊല്ലം മുൻപ് മരിച്ചു. മക്കൾ മൂന്ന് പേർ. മൂത്തവൻ കുടുംബവുമായി ന്യൂയോർക്കിൽ. രണ്ടാമത്തെവൻ കുടുംബവുമായി കാലിഫോർണിയയിൽ. മൂന്നാമത്തേത് മകളാണ്, അവളും കുടുംബവും സിംഗപ്പൂരിലാണ്.""
''ഓ ..ഗ്രേറ്റ് ...നീ സ്വപ്നം കണ്ട ലൈഫ് തന്നെ നേടിയെടുത്തു. ഭാഗ്യവാൻ.""
ജയൻ പറഞ്ഞു
''നിന്റെ കുടുംബമോ?""
തോമസ് ചോദിച്ചു
''എനിക്കങ്ങനെ ലൈഫിൽ പ്രത്യേകതകൾ ഒന്നുമില്ല പറയാൻ. ഒരു ശരാശരി മലയാളിയെ പോലെ കഷ്ടപ്പെട്ട് പണിയെടുത്ത് പഠിച്ച് ഒരു ഗവൺമെന്റ് ജോലി തരപ്പെടുത്തി. കുടുംബത്തെ കരകയറ്റി. കൊള്ളാവുന്ന ഒരു കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെയും കെട്ടി. ഒരു മകനുണ്ട്. അവനും കുടുംബമായി. അവനും ഭാര്യയും ഇൻഫോസിസിൽ ജോലി ചെയ്യുന്നു അവർക്കൊരു കുഞ്ഞും ഉണ്ട്. അവർ ഞങ്ങളോടൊപ്പം താമസിക്കുന്നു.""
''നീയെന്നാ അമേരിക്കന്ന് വന്നേ? ഇവിടെ എവിടാ താമസം?""
''വന്നിട്ട് കുറച്ചധികം കാലമായി. ധാരാളം സമ്പാദിച്ചു. മക്കൾക്ക് എല്ലാം വാരിക്കോരി കൊടുത്തു. രണ്ടേക്കർ ഭൂമിയിൽ വലിയൊരു വീടും വച്ച് ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞപ്പോൾ ശിഷ്ടകാലം നാട്ടിലാകാമെന്ന് കരുതി തിരിച്ചുവന്നു .
അവൾ മരിച്ചു കഴിഞ്ഞപ്പോൾ വലിയ വീടും കാറും വസ്തുവും എല്ലാം മക്കൾ വിറ്റു. പണം മക്കൾ എല്ലാവരും കൂടി പങ്കിട്ടെടുത്തു. മക്കൾ എന്നെ വൃദ്ധസദനത്തിലും ആക്കി പപ്പയുടെ സേഫ്റ്റിക്ക് വേണ്ടിയാണത്രേ... അല്ലെങ്കിൽ അവർക്ക് മനഃ സമാധാനമില്ലാന്ന്...""
തോമസ് ഒന്ന് പുച്ഛിച്ച് ചിരിച്ചു.
''വൈഫ് മരിച്ചപ്പോൾ മക്കൾ മാത്രം വന്നു. പിന്നീട് ആരെയും ഇങ്ങോട്ട് കണ്ടില്ല. കുറച്ച് കാശ് എന്റെ പേരിൽ ബാങ്കിൽ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു. ഞാൻ പോട്ടെ.. ജയാ.. ഒരു മണിക്കൂർ പെർമിഷൻ വാങ്ങി പുറത്തുചാടിയതാ.. വൃദ്ധസദനത്തിൽ നിന്ന്. അതും മക്കൾ അറിയാതെ... അറിഞ്ഞാൽ.. അതിനും ഉണ്ടാകും വിലക്ക് നീയാണടാ.. യഥാർത്ഥ ഭാഗ്യവാൻ.""
തോമസ് ജയനെ ആലിംഗനം ചെയ്ത് യാത്രപറഞ്ഞു.
ജീവിതത്തിൽ തോറ്റു പോയവനെ പോലെ, ചിറക് ഉണ്ടായിട്ടും പറക്കാനാവാത്ത പക്ഷിയെ പോലെ തോമസ് നടന്നകന്നു പോകുന്നത് കണ്ടപ്പോൾ ജയന്റെ മനം പിടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |