പതിവ് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു അയാൾ. വീതി കുറഞ്ഞ ചെറിയ ടാർ റോഡിനു വലതു വശത്തുള്ള ഓടയിലെ മലിന ജലത്തിൽ മുങ്ങിപ്പൊങ്ങി ദുഷിച്ച ഗന്ധം വമിപ്പിച്ച പടിഞ്ഞാറൻ കാറ്റ് അൽപ്പം കൂടി മുന്നോടു വീശി ഇടതു വശത്തെ വലിയ വീടിന്റെ മുന്നിലെ പൂന്തോട്ടത്തിൽ അത്തറു വിറ്റു നിന്നിരുന്ന റോസാ ചെടികളോട് കിന്നാരം ചൊല്ലി കടം വാങ്ങിയ പൂമണവുമായി സുഗന്ധവാഹിയായി മുന്നോടു പോയി.
തന്റെ നടത്തത്തിനൊപ്പം കാറ്റിന്റെ ഗന്ധത്തിനും മാറ്റമുണ്ടാകുന്നതിനെ പറ്റി ചിന്തിച്ച് അയാൾ മുന്നോട്ട് നടന്നു. പ്രകൃതിയുടെ വികൃതികൾ എന്നു പറഞ്ഞു വർത്തമാനചെയ്തികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണല്ലോ മനുഷ്യൻ ചെയ്യാറ്. എന്നാലിവിടെ പ്രകൃതി ഒന്നും ചെയ്തില്ല. മലിനജലം ഒഴുക്കാൻ ഓട നിർമ്മിച്ചതും മനുഷ്യൻ, മനസിനും മിഴിക്കും മൂക്കിനും ഉന്മേഷമേകാൻ പൂച്ചെടികൾ നട്ടുപിടിപ്പിച്ചതും മനുഷ്യൻ. അല്ലെങ്കിലും അങ്ങനെ ആണല്ലോ മനുഷ്യപ്രകൃതം. നമ്മുടെ സ്വാധീനങ്ങൾക്കൊന്നും അടിപ്പെടാത്ത കാര്യങ്ങളെ പ്രകൃതിയുടെ വികൃതി എന്നു വിശേഷിപ്പിക്കും മനുഷ്യൻ. പോംവഴി കാണാത്ത പ്രശ്നങ്ങൾ വരുമ്പോൾ അതു ദൈവനിശ്ചയം എന്നാരോപിച്ചൊഴിഞ്ഞു മാറുന്നതുപോലെ തന്നെ. അയാൾ നടത്തം തുടർന്നുകൊണ്ടേയിരുന്നു.
തലേ ദിവസം പെയ്ത മഴയുടെ ഏങ്ങലടികൾ ഇപ്പോഴും നിലച്ചിട്ടില്ല. മരങ്ങൾ ഇലച്ചാർത്തിലൂടെ ഭൂമിയുടെ ആത്മാവിലേക്ക് കുളിർമ്മ പകർന്നു നിൽക്കുന്നു.ഓടയിൽ നിന്നൊഴുകുന്ന ദുഷിച്ച ജലത്തെ റോഡിനു കുറുകെയുള്ള കലുങ്കിനു താഴത്തെ ചെറിയ കൈത്തോട്ടിലെ കുഞ്ഞോളങ്ങൾ ഒരു വീർപ്പുമുട്ടലോടെ ഏറ്റുവാങ്ങി ദൂരെയുള്ള വലിയ തോടിനു കൈമാറുന്നു. കലുങ്ക് കടന്നാൽ പിന്നെ അങ്ങോട്ട് കയറ്റമാണ്. ഇറക്കത്തിൽ മൂന്നുനാലു കടകളും ഒരു ചായപ്പീടികയും ഉണ്ട്. കയറ്റത്തിനിരുവശവും ഏതാണ്ട് വിജനമാണ്.
കിഴക്കോട്ട് നീണ്ടു കിടക്കുന്ന വിശാലമായ നെൽപ്പാടത്തിന്റെ അതിരും കടന്ന് വലിയ വീടിന്റെ മുൻപിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ അയാളുടെ നടപ്പിന്റെ വേഗത കുറഞ്ഞു. ഇനിയങ്ങോട്ട് ഒരുപാട് വേഗത്തിൽ നടക്കാനാവില്ല. നല്ല കയറ്റമാണ്. കയറ്റം കയറി നിരപ്പിലെത്തുമ്പോൾ നന്നായി കിതയ്ക്കും. ശരീരം വിയർക്കും. പണ്ടേതോ മല വെട്ടി നിരത്തി ഉണ്ടാക്കിയതാണ് ഈ റോഡ് എന്നു കേട്ടിട്ടുണ്ട്. നിരപ്പു റോഡിൽ നിന്ന് കുറേക്കൂടി ഉയരത്തിൽ ഒരു പ്രാർഥനാലയം ഉണ്ട്. അവിടെ ഇതുവരെ പോയിട്ടില്ല. പോകണമെങ്കിൽ കൽപ്പടവുകൾ കയറണം. പഴയ മലയുടെ കൊടുമുടിയിൽ ആണത്രേ പ്രയർഹാൾ. അവിടെ ഒന്നു പോകാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ശരീരത്തിന്റെ ക്ഷീണം മൂലം പിന്നീട് എപ്പോഴെങ്കിലുമാകട്ടെ എന്നു വിചാരിച്ച് മടങ്ങുകയാണ് പതിവ്.
പ്രാർത്ഥനാലയമാണെങ്കിൽ ഞായറാഴ്ചകളിൽ മാത്രമേ തുറക്കാറുള്ളൂ.ഒരു പ്രത്യേക സഭാവിശ്വാസികളായ ഏതാനും കുടുംബക്കാർ മാത്രമേ അവിടെ പ്രാർത്ഥനയ്ക്കായി എത്താറുള്ളു. അവരുടെ പ്രാർത്ഥനാഗീതങ്ങളും പ്രഭാഷണങ്ങളും മറ്റും ഉച്ചഭാഷിണിയിലൂടെ കേൾക്കുമ്പോൾ മാത്രമാണ് ഇന്ന് ഞായറാഴ്ച ആണല്ലോ എന്നു പ്രദേശവാസികൾ ഓർമ്മിക്കുന്നതുപോലും.
കയറ്റം കഴിഞ്ഞുള്ള റോഡുനിരപ്പിനരികിൽ കുറച്ചു സ്ഥലം പുൽപ്പടർപ്പു നിറഞ്ഞ വിശാലമായ വെളിമ്പ്രദേശമാണ്. ആ ഗ്രൗണ്ട് നിറയെ പുല്ലു കിളിർത്തു പച്ചപ്പു നിറഞ്ഞതാണെങ്കിലും കന്നുകാലികളെ മേക്കാൻപോലും ആരും അവിടേക്ക് വരാറില്ല, പള്ളിയുടെ സ്ഥലമായതിനാലാവും! ഞായറാഴ്ചകളിൽ അവിടെ വരുന്ന ചിലരെങ്കിലും അവർ വരുന്ന കാറുകൾ പാർക്ക് ചെയ്യുന്നത് ആ ഗ്രൗണ്ടിലാണ്. ഇടയ്ക്കൊക്കെ പണിക്കാരെക്കൊണ്ട് അവിടം ചെത്തി വെടിപ്പാക്കാറുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്കകം പുൽനാമ്പുകൾ തല നീട്ടി തുടങ്ങും.
ചിന്തിച്ചു നടന്ന് ഗ്രൗണ്ടിനടുത്ത് എത്തിയപ്പോളാണ് താനിത്ര നേരം നടക്കുകയായിരുന്നല്ലോ എന്നു പോലും അയാൾ ഓർത്തത്. പെട്ടെന്ന് ഒരു കറുത്ത കാറ് അയാളുടെ വലതുവശത്തു കൂടി മുന്നിൽ കടന്ന് തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഇടതുവശത്തേയ്ക്ക് തിരിഞ്ഞ് ഗ്രൗണ്ടിൽ കയറി. ഒരു നിമിഷം! ശ്വാസം നിലച്ചെന്ന പോലെ അയാൾ നിന്നു പോയി. ഭാഗ്യം! രണ്ടടി കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ തന്റെ തല ആ കാറിന്റെ ടയറിന്റെ ശക്തിപരീക്ഷണ വസ്തുവായി പരിണമിക്കുമായിരുന്നു എന്നയാൾ ഓർത്തു.
പരിസരബോധമുണ്ടായപ്പോൾ ശ്രദ്ധിച്ചു. ഇവിടെങ്ങും സാധാരണ കാണാത്തൊരു കാർ. ഗ്രൗണ്ടിന്റെ ഓരം ചേർത്ത് വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങി. അടുത്ത നാളിൽ കിളച്ചു വൃത്തിയാക്കിയ നിലമായതിനാൽ പുൽച്ചെടികൾ കിളിർത്തു തുടങ്ങിയിട്ടേയുള്ളു. വണ്ടിയിൽ നിന്നിറങ്ങിയ ഡ്രൈവർ ചുറ്റുപാടും സാകൂതം നോക്കുന്നതു കണ്ടപ്പോൾ തോന്നി, ഇയാൾ ഇവിടെയുള്ള ആളല്ലല്ലോ. ഈ സ്ഥലം അയാൾക്ക് പരിചയമുള്ളതായി തോന്നുന്നില്ല. അയാളുടെ വേഷമാണെങ്കിലോ ഈ നാട്ടിൻപുറത്തെ ആളുകളാരും ധരിക്കുന്നത് പോലുള്ളതല്ല. കറുത്ത നിറത്തിലുള്ള പഴയകാല ബെൽബോട്ടം പോലുള്ള പാന്റ്സും അതിനു മുകളിൽ ജൂബ്ബയെന്നോ കുർത്തയെന്നോ വിശേഷിപ്പിക്കാൻ പറ്റാത്ത ചാര നിറത്തിലുള്ളൊരു മേലുടുപ്പും. ഏതായാലും ഈ നാട്ടുകാരനല്ല. അഥവാ സ്വദേശി ആയിരുന്നെങ്കിൽ പോലും ഒരുപാട് വർഷങ്ങളായി വിദേശത്ത് എവിടെയെങ്കിലും ജീവിച്ചു മടങ്ങി വരുന്നൊരു പ്രവാസി ആയിരിക്കാം.
നടത്തം നിർത്തി അവിടെ നിന്ന് തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോൾ ആ പ്രവാസി (ഇപ്പോൾ അയാളെ അങ്ങനെ വിശേഷിപ്പിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്) അയാളെ നോക്കി പുഞ്ചിരിച്ചു.
ഗ്രൗണ്ടിൽ നിന്നും അയാൾ നിൽക്കുന്നിടത്തേക്ക് സാവകാശം നടന്നുവന്ന് അയാൾ ചോദിച്ചു
''ഇവിടെവിടെയോ ഒരു പ്രയർഹാളുണ്ടല്ലോ... അതെവിടെയാണെന്നറിയാമോ?""
ഓ.. അപ്പോൾ പ്രവാസി നല്ല പച്ച മലയാളി തന്നെ! അടുത്തു വന്നപ്പോൾ ശ്രദ്ധിച്ചു. ചുളിവുകൾ വീണു തുടങ്ങിയ മുഖവും അവിടവിടെ നര കയറിയ മുടിയും. ഏതാണ്ട് മദ്ധ്യ വയസ് കഴിയാറായ ഈ പ്രവാസിയെ ഇവിടെയെങ്ങും കണ്ടതായി ഓർക്കുന്നില്ല.
''പ്രയർഹാൾ ദോ... അങ്ങു ദൂരെ ആ മലേടെ മോളിലാണ്.. അല്ല, ഇന്ന് ഞായറാഴ്ച അല്ലല്ലോ. ഇപ്പോൾ അവിടെ ആരും കാണത്തില്ല. ഞായറാഴ്ച മാത്രമേ പള്ളി തൊറക്കൂ. അന്നു മാത്രമെ പ്രാർത്ഥനേമൊള്ളു. ആട്ടെ, എവിടുന്നാ വരുന്നേ. ഇവിടെങ്ങും കണ്ടു പരിചയമില്ലാത്തോണ്ടാ.""
''എങ്ങനെ കാണാനാ ഞാനീ നാട്ടുകാരനല്ല.""
''അപ്പോ സ്വദേശം?""
''കാസർകോട്ടാ. കുറേ വർഷങ്ങളായി വിദേശത്തായിരുന്നു.""
''അപ്പൊളിവിടെ?""
''ഇവിടെ ഞങ്ങടെ സഭേടെ ഒരു പ്രയർ ഹാളുണ്ടെന്നറിയാം. അതിന്റെ ഇവിടുത്തെ പ്രവർത്തനങ്ങൾ മനസിലാക്കാനും വിശ്വാസികളെ ഒന്നുണർത്താനും സഭാംഗങ്ങളെ പരിചയപ്പെടാനും ഒക്കെയിറങ്ങിയതാ...""
''ഓ സുവിശേഷകനാണോ?""
''വേണമെങ്കിൽ അങ്ങനെ കരുതിക്കൊള്ളൂ..""
''പാസ്റ്റർ.""
''അങ്ങനെയെങ്കിൽ അങ്ങനെ.""
മൊബൈൽഫോണിന്റെ ബാറ്ററി പോലെ ഒരു ചതുരക്കട്ടായിലെ സ്വിച്ചിൽ ചെറുതായൊന്നു തൊട്ടപ്പോൾ കാറിന്റെ ഡോർ ലോക്ക് ആകുന്ന ശബ്ദം കേട്ടു. ഓ. അതു കാറിന്റെ താക്കോൽ തന്ന! തക്കോൽ തന്റെ നീളനുടുപ്പിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് പാസ്റ്റർ പ്രാർത്ഥനാലയത്തിന്റെ പടവുകൾ കയറാൻ തുടങ്ങി. നടത്തം തീർന്നതിനാൽ അയാളും തിരിഞ്ഞ് നടന്നു.
അടുത്ത ദിവസവും അതിനടുത്ത ദിവസവും രാവിലെ തന്നെ നടത്തത്തിന് അവസാനം പാസ്റ്ററെ കാണുകയുണ്ടായി. കാണുമ്പോൾ പരസ്പരം വിഷ് ചെയ്യുകയും എന്തെങ്കിലുമൊന്ന് സംസാരിക്കുകയും പതിവായി.ഒരാഴ്ച കടന്നു പോയിട്ടും സഭാംഗങ്ങൾ ആരും തന്നെ പാസ്റ്ററെ കാണാൻ വരുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ല എന്ന വസ്തുത അയാളെ അത്ഭുതപ്പെടുത്തി. ഏതായാലും അടുത്ത ഞായറാഴ്ച വരെ കാക്കാൻ തീരുമാനിച്ചു. ശനിയാഴ്ച രാജേന്ദ്രൻ (അതാണയാളുടെ പേര്) പറഞ്ഞു.
''ഇന്നു ഞാൻ കൂടെ പാസ്റ്ററോടൊപ്പം പ്രയർ ഹാളിലേക്ക് വരട്ടെ. വെറുതെ ഒന്നു കാണാൻ മാത്രം. അവിടം വരെയുള്ള കയറ്റം കയറാൻ മടിയായതുകൊണ്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഇന്നാകുമ്പോൾ നടക്കാൻ പാസ്റ്റർ ഒരു കൂട്ടുണ്ടല്ലോ. പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുള്ളതാണവിടമൊക്കെ ഒന്ന് കാണണമെന്ന്.""
''അതിനെന്താ. സന്തോഷം. എന്റെ കൂടെ പോന്നോളൂ.""
പാസ്റ്റർ മുന്നോട്ട് നടന്നു.
നടത്തത്തിനിടയിൽ കിതച്ചുകൊണ്ടാണെങ്കിലും ചോദിച്ചു
''പാസ്റ്റർ എവിടെയാണ് താമസം?ആഹാരകാര്യങ്ങളൊക്കെ?""
''ഞാൻ കുറെ ദൂരെ ഒരു വീടെടുത്ത് താമസിക്കയാണ്. പാചകമെല്ലാം തനിയെ. ഇങ്ങോട്ട് പോരുമ്പോൾ കഴിക്കാനുള്ളതും വെള്ളവും പായ്ക്ക് ചെയ്തോണ്ട് വരും. ഈ ഹാളിനു ചുറ്റുമുള്ള ഏകാന്തതയും പ്രശാന്തതയും എല്ലാം എന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയാണ്. കർത്താവ് പറയുന്നതിനനുസരിച്ച് നമ്മൾ ജീവിക്കണം. അതു മനുഷ്യൻ മനസിലാക്കുന്നത് കർത്താവിനോട് കൂടുതൽ അടുക്കുമ്പോൾ മാത്രമാണ്. ഈ ജീവിതം ഒരു യാത്ര ആണെങ്കിൽ അതിന്റെ പരമമായ ലക്ഷ്യം ആനന്ദമായിരിക്കണം. ആനന്ദം ലഭിക്കാൻ ന്യായമായ കർമ്മങ്ങൾ ചെയ്തിരിക്കണം. കർമ്മത്തിലേക്കും അതിലൂടെയുള്ള ഫലത്തിലേക്കുമാണ് നാം വിശ്വാസമർപ്പിക്കേണ്ടത്. ഫലപ്രാപ്തിയിലെത്തുന്നതു വരെ ദൈവം നമ്മളെ പരീക്ഷിച്ചുകൊണ്ടേയിരിക്കും. മനുഷ്യൻ തെറ്റുകൾ വരുത്തിയും തിരുത്തിയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വരുത്തിയ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുന്നവർ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കും. പലരും പറഞ്ഞതിന്റെ പേരിൽ കതിരു പതിരാകില്ല. ആരും അംഗീകരിക്കാത്തതിന്റെ പേരിൽ പതിരു കതിരാകുകയുമില്ല. സ്വന്തം വിധിന്യായങ്ങളെ മാത്രം വിശ്വസിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെയും വഴികളിലൂടെയും തനിച്ചു നടക്കുമ്പോൾ വഴിയരികിൽ നോക്കി നിൽക്കുന്നവനോട് എന്ത് അഭിപ്രായം ചോദിക്കാൻ? കണ്ണടച്ചിരിക്കുന്നവർ വഴി പറഞ്ഞു തന്നാൽ കാതു കേൾക്കാത്തവനെപ്പോലെ കടന്നു പോകുക.""
പാസ്റ്ററുടെ ഈ സംസാരം കേട്ടപ്പോൾ അദ്ദേഹം ഏതോ വേദിയിൽ നടത്താൻ പോകുന്ന ഒരു പ്രഭാഷണത്തിന്റെ റിഹേഴ്സൽ ആയിട്ടാണ് രാജേന്ദ്രനു തോന്നിയത്. എന്നാൽ തന്നെ പറ്റിയോ രാജേന്ദ്രൻ എന്ന തന്റെ പേരു പോലുമോ ചോദിച്ചറിയാൻ പാസ്റ്റർ ഉദ്യമിച്ചിട്ടില്ല എന്ന കാര്യവും അയാൾ അത്ഭുതത്തോടെ ഓർത്തു. ഒറ്റയ്ക്കുള്ള മലയിറക്കത്തിലുടനീളം ആ മനുഷ്യനിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞ് കിടക്കുന്നില്ലേ എന്നൊരു ചിന്ത രാജേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ സ്നേഹത്തിന്റെ ആർദ്രതയും ആഭിജാത്യത്തിന്റെ തിളക്കവും തെളിഞ്ഞു നിന്നിരുന്നു എന്നതും അയാൾക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.
കുറച്ചിടെയായി ഗ്രൗണ്ടിൽ രണ്ടു തെരുവു നായ്ക്കൾ എപ്പോഴും ഓടിച്ചാടി നടക്കുന്നത് കാണുന്നു. ഒരു പക്ഷേ പാസ്റ്റർ ഭക്ഷണാവിശിഷ്ടങ്ങൾ ഗ്രൗണ്ടിനപ്പുറമുള്ള തോട്ടത്തിലേക്ക് വലിച്ചെറിയുന്നത് തിന്നാൻ ആയിരിക്കും അവ അവിടെ വാസം ഉറപ്പിച്ചിരിക്കുന്നത്. മണ്ണിൽ ഉറങ്ങി കിടക്കുമ്പോൾ പോലും പാസ്റ്ററുടെ കാർ നിരത്തിറങ്ങി വരുന്ന ശബ്ദം കേട്ടാൽ അവ ചാടി എഴുന്നേറ്റ് വഴി ഒഴിച്ചിടുന്നതും കാണാറുണ്ട്.
''പട്ടികൾ ശല്യമായല്ലേ പാസ്റ്ററേ?""
ഒരിക്കൽ ചോദിച്ചു
''ഏയ് ഒരിക്കലുമല്ല, അവയും കർത്താവിന്റെ സൃഷ്ടികൾ തന്നെയല്ലേ. അവരും ജീവിച്ചു പോട്ടെ...""
അങ്ങനെയിരിക്കെ ഒരു ദിവസം പാസ്റ്റർ വണ്ടി പാർക്ക് ചെയ്ത് വെളിയിലേക്കിറങ്ങാൻ ഡോർ തുറക്കാനാഞ്ഞപ്പോൾ പട്ടികൾ രണ്ടും കൂടി ഓടി വന്ന് പാസ്റ്റർക്ക് നേരെ കുരക്കാൻ തുടങ്ങി. ഡോറ് തുറക്കാനാവാത്ത വിധം ഡോറിനോട് ചേർന്ന് നിന്നാണ് അവ കുരക്കുന്നത്. അദ്ദേഹം ഡോറടച്ച് അൽപ്പ സമയം കാത്തു. വീണ്ടും തുറക്കാൻ ആരംഭിക്കുമ്പോൾ നായ്ക്കൾ കുരച്ചു ചാടി അടുത്തേയ്ക്ക് വരും. പല പ്രാവശ്യം ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പട്ടികൾ അദ്ദേഹത്തെ വെളിയിൽ ഇറങ്ങുന്നതിൽ നിന്നും തടഞ്ഞുകൊണ്ടേയിരുന്നു. ഇത് പല പ്രവശ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം മറുവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചു. ഒരു നിമിഷം കൊണ്ട് പട്ടികൾ മറുവശത്തെത്തി അവിടെയും പ്രതിരോധം സൃഷ്ടിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ പാസ്റ്റർ ആകെ കുഴഞ്ഞു.
തുടർച്ചയായി നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കുന്ന ശബ്ദം കേട്ട നാട്ടുകാരിലാരോ ഗ്രൗണ്ടിനടുത്തെത്തി. നിസഹായനായി കാറിനുള്ളിൽ ഇരിക്കുന്ന പാസ്റ്ററെ കണ്ട അയാൾ മറ്റു ചിലരെ കൂടെ കൂട്ടി വേണ്ടത്ര സന്നാഹങ്ങളുമായി കാറിനടുത്തെത്തി. അപ്പോൾ അവർ കണ്ട കാഴ്ച അദ്ഭുതാവഹമായിരുന്നു. കാറിനടിയിൽ പത്തി വിരിച്ചു ചീറ്റിക്കൊണ്ടു നിൽക്കുന്ന ഒരു മൂർഖൻ. നായ്ക്കളെ ഒഴിവാക്കാൻ വഴി കാണാതെ ആ പാമ്പും കുഴയുകയാണ്. ഏതായാലും നാട്ടുകാരുടെ രൂപത്തിൽ കർത്താവ് തുണച്ചു. എല്ലാവരേയും. അടച്ചുവച്ച പുസ്തകം വീണ്ടുമെടുത്ത് വായിക്കുന്നതു പോലെ പാസ്റ്റർ ജീവിതത്തിലേക്കൊരു തിരിഞ്ഞു നോട്ടം നടത്തി.
അടുത്ത ദിവസം മുതൽ പാസ്റ്റർ വരുമ്പോൾ ആ നായ്കൾക്കായി എന്തെങ്കിലും ആഹാരം പ്രത്യേകം കരുതിക്കൊണ്ടുവരാാൻ തുടങ്ങി. നായ്ക്കൾ പാസ്റ്ററുടെ വരവിനായി കാത്തു കാത്തിരുന്നു. മറ്റുള്ളവർക്കായി കരുണയും കരുതലും നമ്മുടെ പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കണം എന്ന് പാസ്റ്റർ പറഞ്ഞത് എത്ര ശരിയാണെന്ന് രാജേന്ദ്രൻ ഓർത്തെടുത്തു. ഒരു വൈകുന്നേരം പാസ്റ്റർ മടങ്ങിപ്പോകാൻ കാറിൽ കയറി റിവേഴ്സ് എടുക്കുന്ന വേളയിൽ ഒരു നായുടെ മേൽ കാർ കയറിയിറങ്ങി. കരയാൻ പിളർന്ന വായും കരുണ യാചിക്കുന്ന കണ്ണുകളും മണ്ണിലേക്കിറങ്ങിയ കുടൽമാലകളുമായി നീണ്ടു നിവർന്നു കിടന്ന ആ നിശ്ചേഷ്ട നായയെ നോക്കി ഒരുപാടു നേരം അനങ്ങാനാവാതെ നിന്നു പോയി അദ്ദേഹം. ആരുടെയൊക്കെയോ സഹായത്തോടെ ആ ജീവരക്ഷകന്റെ സംസ്കാരം നടത്തി അദ്ദേഹം. എന്നാൽ കൂടെ ഉണ്ടായിരുന്ന നായയെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.
അപ്പോൾ കാറുമെടുത്ത് യാത്രയായ പാസ്റ്ററെ പിന്നീട് ആരും കണ്ടിട്ടില്ല. പലരോട് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താൻ ആർക്കും സാധിച്ചില്ല. സഭാവിശ്വാസികൾ ഒരു ഞായറാഴ്ച പോലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. വർഷങ്ങൾ കടന്നുപോയെങ്കിലും രാജേന്ദ്രൻ ഇന്നും തന്റെ ഓർമ്മകളിൽ നിധി തേടുകയാണ്. ഉത്തരം തേടി അലഞ്ഞു തിരിയുന്നൊരു ചോദ്യമായി അതിപ്പോഴും അയാളുടെ വിചാരധാരകളിൽ ഒഴുകിയെത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |