യുദ്ധം അവസാനിച്ചിട്ടും ഭഗവാനെ കാണാതായതിൽ ദേവകൾ ഭയന്നു. അവർ പല വഴിക്കും അന്വേഷിച്ചെങ്കിലും യാതൊരറിവും കിട്ടിയില്ല. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ ദേവകൾ കൈലാസത്തിലെത്തി. വിവരം അറിഞ്ഞ ശിവൻ പറഞ്ഞു:
'' കൈലാസത്തിന് മുകളിൽ ജനസഞ്ചാരം ഇല്ലാത്ത കുറേ ഭാഗമുണ്ട്. അവിടെ കൂടി ഒന്നന്വേഷിച്ച് നോക്കുവിൻ." അന്വേഷണസംഘം വീണ്ടും മുകളിലേക്ക് കയറി. കുറേ ദിവസത്തെ അന്വേഷണത്തിനൊടുവിൽ അവർ ഭഗവാനെ കണ്ടെത്തി. അപ്പോഴും വിഷ്ണു ഗാഢനിദ്രയിൽതന്നെ. ആർക്കും വിഷ്ണുവിനെ വിളിച്ചുണർത്താൻ ധൈര്യമുണ്ടായില്ല. വീണ്ടും ചിന്താകുഴപ്പം. ഭഗവാനെ ഉണർത്താനായി പലരും പല മാർഗങ്ങളും നിർദ്ദേശിച്ചെങ്കിലും ഒന്നും പ്രാവർത്തികമായില്ല. ഒടുവിൽ ബ്രഹ്മാവിന്റെ ബുദ്ധിയിൽ പുതിയൊരു ആശയം തെളിഞ്ഞു.
സൃഷ്ടിയുടെ ആദ്യകാലത്ത് ഏതാനും സൃഷ്ടികൾ ബ്രഹ്മാവ് നേരിട്ട് നിർവ്വഹിച്ചതൊഴിച്ചാൽ പിന്നീടുള്ളസൃഷ്ടികളൊക്കെ ബ്രഹ്മാവിന്റെ പുത്രന്മാരും പുത്ര പരമ്പരകളുമാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഭഗവാനെ അടിയന്തരമായി ഉണർത്തുന്നതിന് ഒരുപുതിയ ജീവിയെ സൃഷ്ടിക്കാൻ ബ്രഹ്മാവ് തീരുമാനിച്ചു. ഈ തീരുമാനത്തിലൂടെയാണ് ചിതൽ എന്ന ജീവി ഭൂമിയിലുണ്ടായത്. ഇന്ന് ഈ ചിതൽ കാരണം ഉണ്ടാകുന്ന ഗുണങ്ങളും അതിലേറെ ദോഷങ്ങളും ജനങ്ങൾ അനുഭവിക്കുന്നു.
ചിതലുകളെ സൃഷ്ടിച്ച ബ്രഹ്മാവ് അവർ ചെയ്യേണ്ട ചുമതലയെന്തെന്ന് ചിതലുകളെ ധരിപ്പിച്ചു. എന്നാൽ ഭഗവാനെ ഉണർത്തുന്നതിലൂടെ അവർക്കൊരു ഗുണമില്ലെന്നും മറിച്ച് ഭഗവാന് നിദ്രാഭംഗം വരുന്നതിന്റെ പാപം തങ്ങളുടെ തലയിലാകുമെന്നും വാദിച്ചു. എന്നാൽ ഭഗവാനെ ഉണർത്തുന്നതിലൂടെയുള്ള പാപം അവരെ ബാധിക്കാതെയാക്കാമെന്നും മേലിൽ യാഗങ്ങൾ ചെയ്യുമ്പോൾ ഹോമകുണ്ഡത്തിന് വെളിയിൽ വീഴുന്ന ഹവിസ് ചിതലുകൾക്കവകാശപ്പെട്ടതായിരിക്കുമെന്നും ഭൂമിയിൽ ഇനി സൗകര്യത്തിന് കിട്ടുന്ന വസ്തുക്കൾ എന്താണെന്നോ ആരുടേതാണെന്നോ നോക്കാതെ അവ ഭക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടി ബ്രഹ്മാവ് ചിതലുകൾക്ക് നൽകി. ബ്രഹ്മാവിന്റെ ഉറപ്പിൽ സന്തുഷ്ടരായ ചിതലുകൾ ബ്രഹ്മാവ് ആവശ്യപ്പെട്ട ജോലി ചെയ്യാൻ തയ്യാറായി. ഭഗവാൻ താങ്ങി നിൽക്കുന്ന വില്ലിന്റെ ഭൂമിയിൽ തൊട്ടിരിക്കുന്ന ഭാഗം ആഹാരിച്ചു തീർക്കണം എന്നതായിരുന്നു ചിതലുകളുടെ ജോലി.
ബ്രഹ്മാജ്ഞപ്രകാരം ആയിരക്കണക്കിന് ചിതലുകൾ ഉടനെ ജോലിയാരംഭിച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ വില്ലിൽ കെട്ടിയിരുന്ന ഞാണിന്റെ ഭാഗം അവർ തിന്നുതീർത്തു. ഇടവെട്ടിന്റെ വേഗതയിലും ശബ്ദത്തിലും വില്ലു പൊട്ടി നിവർന്നു. പരിസരമാകെ വിറയിൽ പൂണ്ടു. വില്ലു നിവർന്നതോടൊപ്പം ഭഗവാന്റെ തല കഴുത്തിൽ നിന്നും വേർപെട്ട് ദൂരെ സമുദ്രത്തിൽ ചെന്നു പതിച്ചു. തലയില്ലാതെ നിൽക്കുന്ന ഭഗവാന്റെ രൂപം കണ്ട് ദേവകൾ സ്തബ്ധരായി. ആകെ ഓട്ടവും ബഹളവുമായി. അടുത്തുകണ്ട ഒരു കുതിരയുടെ തലവെട്ടിയെടുത്തുകൊണ്ട് വന്ന് കഴുത്തിന് മുകളിൽ പിടിപ്പിച്ച് ബ്രഹ്മാവ് അനുഗ്രഹിച്ചതോടുകൂടി ഭഗവാൻ ഹയഗ്രീവനായി (കുതിര തലയോടുകൂടിയവൻ).
ഇതേകാലത്ത് കുതിരത്തലയുള്ള ഒരസുരൻ കുതിരത്തലയുള്ള ഒരാളിന് മാത്രമേ തന്നെ വധിക്കാൻ പാടുള്ളൂ എന്ന വരം ബ്രഹ്മാവിൽ നിന്നും വാങ്ങി ലോകം മുഴുവൻ തകർത്തുനടക്കുകയായിരുന്നു. കുതിരത്തലയുള്ള ഒരു ജീവി ഭൂമിയിൽ ഉണ്ടാവുകയില്ലായെന്നും അതിനാൽ താൻ അവധ്യനാണെന്നും അഹങ്കരിച്ചായിരുന്നു അവന്റെ അഴിഞ്ഞാട്ടം. കുതിരത്തലയുള്ള ഭഗവാനെ കണ്ടതോടുകൂടി ബ്രഹ്മാവിന് അസുരന്റെ കാര്യം ഓർമ്മവന്നു. ബ്രഹ്മാവ് ഉടനെ ഭഗവാനോട് ഹയഗ്രീവൻ എന്ന അസുരന്റെ കാര്യം ഓർമ്മപ്പെടുത്തുകയും അവനെ വധിക്കാൻ അപേക്ഷിക്കുകയും ചെയ്തു. ബ്രഹ്മാവിന്റെ അപേക്ഷ സ്വീകരിച്ച ഭഗവാൻ ഉടനെ പുറപ്പെട്ട് ഹയഗ്രീവനെ കണ്ടുപിടിച്ച് വധിച്ചു. സമുദ്രത്തിൽ വീണ ഭഗവാന്റെ തല ഇതിനിടയിൽ മുങ്ങിയെടുത്ത് അതും ബ്രഹ്മാവിന്റെ സമീപം എത്തിച്ചു. ഹയഗ്രീവ വധത്തിനുശേഷം എത്തിച്ചേർന്ന ഭഗവാന്റെ കുതിരത്തല മാറ്റി പകരം ഭഗവാന്റെ തല തന്നെ വച്ച് ബ്രഹ്മാവ് അനുഗ്രഹിച്ചു. സമാധാനമായ ദേവകൾ അവരവരുടെ സ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. ഇതോടെ ലക്ഷ്മീ ദേവിയുടെ ശാപവും യാഥാർത്ഥ്യമായി.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |