ന്യൂഡൽഹി: പെഗസസ് വിവാദത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലായിരിക്കെ, കോൺഗ്രസിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. അധികാരത്തിലിരുന്ന കാലത്ത് ചാരപ്പണിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു കോൺഗ്രസ്. ഇപ്പോൾ കെട്ടിച്ചമച്ച കാര്യങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ സമയം കളയുകയാണ്.
നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്താൻ പാർലമെന്റ് യോഗം ചേരണമെന്ന് കഴിഞ്ഞ ആറ് മാസങ്ങളായി ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ നടക്കുന്ന വർഷകാല സമ്മേളനത്തിൽ ഒരു ദിവസം പോലും പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. പ്രതിപക്ഷം തങ്ങളുടെ നിരുത്തരവാദപരമായ പ്രവൃത്തികൾ, പെഗസസ് വിവാദത്തിന്റെ തണലിലാണ് നടത്തിയത്.
പാർലമെന്റിന്റെ രണ്ട് സഭകളിലും ബന്ധപ്പെട്ട മന്ത്രിമാർ പെഗസസ് വിവാദവുമായി ബന്ധപ്പെട്ട് മറുപടി നൽകി എന്ന കാര്യവും ശ്രദ്ധിക്കുക. അഥവാ നിയമപ്രകാരം മന്ത്രിമാരുടെ പ്രസ്താവനകളിൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ അതിന് അവസരം ലഭിക്കുന്ന രാജ്യസഭയിലാകട്ടെ ബഹളമുണ്ടാക്കാനും മന്ത്രിമാരുടെ കൈയിൽ നിന്ന് കടലാസുകൾ പിടിച്ചുപറിക്കാനുമായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രദ്ധ.
പ്രതിപക്ഷത്തിന്റെ സ്വയംപ്രഖ്യാപിത നേതാവാകാനാണ് കോൺഗ്രസിന്റെ ശ്രമം. നല്ലരീതിയിൽ ചിന്തിക്കുന്ന പ്രതിപക്ഷ കക്ഷികളെ പോലും അവർ ഹൈജാക്ക് ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. പെഗസസ് വിഷയവുമായി ബന്ധപ്പെട്ട് ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |