ശൂന്യതയും വിഷാദവും നിറഞ്ഞ മനസോടെ ശ്രീരാമൻ നാലുപാടും നോക്കി. ആശ്രമം വിജനമായിരിക്കുന്നു. പർണശാലയിൽ ഒരനക്കവുമില്ല. ഇരിപ്പിടങ്ങൾ ചിതറിക്കിടക്കുന്നു. സീതയെ എങ്ങും കാണാതെ അവശനായ രാഘവൻ ഉറക്കെ വിലപിച്ചു: ലക്ഷ്മണാ, എന്റെ പ്രിയതമ എവിടെയാണ്, അവൾ എങ്ങോട്ടാണ് പോയത്. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമോ? ആരെങ്കിലും അവളെ നിഗ്രഹിച്ചതാകുമോ? പ്രാണനാഥേ നീ എവിടെയെങ്കിലും ഒളിച്ചുനിൽക്കുകയാണോ? എന്നെപറ്റിക്കാനുള്ള ശ്രമമാണെങ്കിൽ അത് മതിയാക്കുക. എന്റെ ഹൃദയം നീറിപ്പുകയുകയാണ്. നിന്നോടൊപ്പം ഉല്ലസിച്ചിരുന്ന മാനുകൾ വിഷാദത്തോടെ കണ്ണീരൊഴുക്കി നിൽക്കുന്നു. ലക്ഷ്മണാ, സീതയെ പിരിഞ്ഞാൽ ഒരു നിമിഷം ഞാൻ ജീവിച്ചിരിക്കില്ല. പ്രിയതമയെ പിരിഞ്ഞ് വിരഹാർത്തനായി ജീവൻ നഷ്ടമായി പരലോകത്തെത്തുന്ന എന്നെ ദശരഥമഹാരാജാവ് തീർച്ചയായും കാണും. പതിനാല് വർഷം വനവാസം ചെയ്യാമെന്ന് സത്യം ചെയ്ത നീ എന്തുകൊണ്ടാണ് അത് മുഴുമുപ്പിക്കാതെ ഇങ്ങോട്ട് പോന്നത്?
നീ എന്റെ പുത്രനാണെന്ന് പറയുന്നത് തന്നെ അപമാനമാണ്. എന്നൊക്കെ പിതാവ് എന്നോട് പറയും. പ്രിയസീതേ എന്നെ പിരിയരുതേ നീ എന്നെ ഉപേക്ഷിച്ചാൽ എന്റെ പ്രാണൻ പോകും. അനിയന്ത്രിതമായ ദുഃഖത്തോടെ വിലപിക്കുന്ന ശ്രീരാമൻ നാലുപാടും സീതയെ കാണാതെ വിഷാദസാഗരത്തിന്റെ അടിത്തട്ടിലെത്തി.
ചേറിൽ താണുപോയ കൊമ്പനാനയുടെ അവസ്ഥയിലാണ് ജ്യേഷ്ഠനെന്ന് മനസിലായ ലക്ഷ്മണൻ ആശ്വസിപ്പിക്കാനെന്നോണം ഇപ്രകാരം പറഞ്ഞു: പ്രിയ ജ്യേഷ്ഠ! അങ്ങ് ലോകനാഥനാണ്. ഇങ്ങനെ ദുഃഖിക്കരുത്. ദേവിയെ കണ്ടെത്താൻ ഞാനും ഒപ്പമുണ്ട്. ഈ കാനനത്തിൽ വള്ളിക്കുടിലുകൾ നിരവധിയുണ്ട്. വനഭംഗികാണാൻ ജ്യേഷ്ഠത്തിക്ക് വലിയ മോഹമാണ്. നിർമ്മലസരസിൽ എത്ര നീരാടിയാലും മതിയാകില്ല. അതിനാൽ കാട്ടിൽ എവിടെയെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ താമരപൊയ്കയിലുണ്ടാകും. ചിലപ്പോൾ ആറ്റുവഞ്ചികളും മീനുകളും നിറഞ്ഞ നദിയിൽ നീരാടുകയാകും. നമ്മെ കബളിപ്പിക്കാൻ വേണ്ടി മറഞ്ഞുനിൽക്കുകയാകാം. ദണ്ഡകാരണ്യമാകെ നമുക്ക് തിരയാം. തീർച്ചയായും കണ്ടെത്താം. ജ്യേഷ്ഠൻ ഇനി ദുഃഖിക്കരുത്. ലക്ഷ്മണന്റെ വാക്കുകൾ ശ്രീരാമന് അൽപ്പം ആശ്വാസം പകർന്നു. ലക്ഷ്മണനൊപ്പം ശ്രീരാമനും സീതാന്വേഷണം തുടർന്നു. പർവതഗുഹകളിലും കൊടുമുടികളിലും മണൽത്തിട്ടകളിലും സീതയെ അവർ അന്വേഷിച്ചുനടന്നു. എന്നാൽ എങ്ങും കണ്ടെത്താനായില്ല.
മലകളായ മലകളൊക്കെ സീതയെ തിരഞ്ഞ് കണ്ടെത്താനാകാതെ രാമൻ നിരാശയോടെ അനുജനോട് പറഞ്ഞു: പ്രിയ അനുജാ, പതിവ്രതാരത്നമായ സീതയെ ഈ പർവതപ്രാന്തത്തിലൊന്നും കാണുന്നില്ല. ദണ്ഡകാരണ്യം മുഴുവൻ ചുറ്റുവന്ന ലക്ഷ്മണനും നെടുവീർപ്പോടെ പറഞ്ഞു: വിഷമിക്കേണ്ട... മഹാവിഷ്ണു മഹാബലിയെ ബന്ധിച്ച് ഭൂമിയെ വീണ്ടെടുത്തപോലെ സീതാദേവിയെ അങ്ങ് കണ്ടെത്തും. ലക്ഷ്മണന്റെ സ്നേഹാർദ്രമായ വാക്കുകൾ രാമന്റെ ഹൃദയത്തെ പൊള്ളിച്ചു. നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് ശ്രീരാമൻ പിന്നെയും വിലപിച്ചു പ്രിയലക്ഷ്മണാ... ഈ കാട്ടിലെല്ലാം സീതയെ തിരഞ്ഞു. താമരപ്പൊയ്കകളിലും ചോലകളിലും നദികളിലും തീരങ്ങളിലും പർവതങ്ങളിലും നാം സീതയെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എന്റെ ജീവനാഥ ഇനി എവിടെയാണ്? ഇപ്രകാരം വിലപിച്ചുകൊണ്ടു നിൽക്കേ ശ്രീരാമൻ ദുഃഖാധിക്യത്താൽ പരവശനായി. നെടുവീർപ്പുകളോടെ ഗദ്ഗദകണ്ഠനായി 'ഹാ പ്രിയേ സീതേ"" എന്നിങ്ങനെ വിളിച്ചു പറഞ്ഞു. ലക്ഷ്മണനും ദുഃഖത്തോടെ ജ്യേഷ്ഠനെ ആശ്വസിപ്പിക്കാൻ പലതും പറഞ്ഞുനോക്കി. എന്നാൽ ആ വാക്കുകൾക്കൊന്നും ശ്രീരാമചിത്തം തണുപ്പിക്കാനായില്ല. ചിന്തയിലാണ്ട് ഇടയ്ക്കിടെ അതിൽ നിന്ന് മോചിതനായും സീതാദേവിയെ വിളിച്ച് ശ്രീരാമൻ കരഞ്ഞുകൊണ്ടിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |