ന്യൂഡൽഹി: രാജ്യത്ത് ഉറപ്പായും കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും എന്നാൽ വാക്സിനേഷനും മാസ്‌ക് ധരിക്കുന്നതും തീർച്ചയായും തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നും കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) ഡയറക്ടർ ജനറൽ ഡോശേഖർ സി. മൺടെ. ബ്രിട്ടൻ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. അതിനാൽ നാം ജാഗരൂകരായിരിക്കണം. അടുത്ത തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല. വൈറസിന്റെ ജനിതകമാറ്റം മൂലമോ, കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം. ഡെൽറ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
41,831 പുതിയ രോഗികൾ
ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് 41,831 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 541 പേർ മരിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 40,000 ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. 39,258 പേരാണ് 24 മണിക്കൂറിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ രോഗമുക്തരായത്. കേരളത്തിലെ 1.65 അടക്കം 4.1 ലക്ഷം കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |