കുറേനാളത്തെ ഇടവേളയ്ക്കുശേഷം പ്രകാശൻ കളത്തിൽ വീട്ടിലെത്തി. മുൻവശത്തിട്ടിരുന്ന ഒരു കസേരയിൽ കാലുകൾ പിണച്ചുവച്ച് ഇരുന്നുറങ്ങുകയായിരുന്നു അയ്യപ്പൻ.പ്രകാശൻ അയാളെ തട്ടിവിളിച്ചു.ഉറക്കത്തിൽ നിന്നുണർത്തുന്നതിലെ അനിഷ്ടം മുഖത്തു കാണിച്ചുകൊണ്ടാണ് അയാൾ കണ്ണ് തുറന്നത്.
''ഓ, ഇയാളോ?എന്താണു പിള്ളേ,ഇപ്പം കാണാനില്ലല്ല്. ഗവേഷണമൊക്കെ തീർന്നോ?""
''ഇല്ലില്ല. വേറെ ചില തിരക്കുകൾ വന്നു. അതാ...""
''അല്ലെങ്കിലും ഇവിടെ വന്ന ചെലര് പറയുന്ന കേട്ടത് ഈ ലക്ഷ്മണൻ സാറിന് എന്തോ ചുഴിക്കുറ്റമുണ്ടെന്നാണ്. ചെലപ്പം അത് ശരിയായിരിക്കും. അല്ലേ?""
''ഓ,അങ്ങനെയൊന്നുമില്ല.അതൊക്കെ ഓരോരുത്തര് ചുമ്മാ പറയുന്നതല്ലേ?""
അങ്ങനെ പറഞ്ഞുകൊണ്ട് പ്രകാശൻ അകത്തേക്ക് കയറി.ഒരു മുറിക്കുള്ളിൽ താൻ എടുത്തുവച്ചിരുന്ന പുസ്തകങ്ങളും ആനുകാലികങ്ങളുമൊക്കെ അതേപടി ഇരിക്കുന്നതുകണ്ടു. സാഹിത്യകുതുകികളൊന്നുമായിരിക്കില്ല ഇവിടെവന്നതും ലക്ഷ്മണനെപ്പറ്റി അപവാദം പറഞ്ഞതും.
ലക്ഷ്മണന്റെ രചനകളേറെയും വന്നിരിക്കുന്നത് സ്വന്തം പ്രസിദ്ധീകരണമായ 'യുക്തിപഥ" ത്തിലാണ്.മുഖ്യധാരയിൽ ലക്ഷ്മണൻ വേണ്ടത്ര അറിയപ്പെടാതിരിക്കാനുള്ള കാരണം മറ്റൊന്നുമല്ല എന്ന് പ്രകാശനു തോന്നി.പിന്നെ പുനഃ പ്രസിദ്ധീകരണം നടത്തി വിവാദമുയർത്താനുള്ള വകകൾ നന്നെക്കുറവാണെന്ന് പ്രകാശന് ബോദ്ധ്യമാവുകയും ചെയ്തു. കാരണം, ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് ലക്ഷ്മണൻ കൈകാര്യം ചെയ്തിരിക്കുന്നത്. ചെറിയ മാസികയിലായതുകൊണ്ട് അതൊക്കെ അന്നുപോലും അധികമാരുമറിഞ്ഞില്ല എന്നതാണ് സത്യം. ഉദാഹരണമായി, മകരവിളക്കിൽ ദിവ്യത്വമില്ലെന്നും അത് മനുഷ്യൻ കത്തിക്കുന്നതാണെന്നും സ്ഥാപിക്കാൻ ഒരുപാടു പുറങ്ങൾ അയാൾ ചെലവിടുന്നുണ്ട്. ഇന്നിപ്പോൾ ശബരിമലയെ സംബന്ധിച്ചേടത്തോളം അതൊരു ചർച്ചാവിഷയമേയല്ലല്ലോ.
ഇത്തരം ചിന്തകളോടെ പ്രകാശൻ താളുകൾ മറിക്കാൻ തുടങ്ങി. അപ്പോഴാണ് 'ഫിലിം കൾച്ചർ" എന്നൊരു ഫിലിം സൊസൈറ്റിയുടെ ഫെസ്റ്റിവൽ ബുക്ക് കണ്ടത്. മറിച്ചുനോക്കിയപ്പോൾ കളത്തിൽ ലക്ഷ്മണന്റെ അനുഭവകഥ അതിലുണ്ട്.പ്രകാശൻ അദ്ഭുതപ്പെട്ടു. നാടകരംഗത്ത് ലക്ഷ്മണൻ പയറ്റിനോക്കിയതായി അറിയാമെങ്കിലും സിനിമയിൽ ഏതെങ്കിലും തരത്തിൽ താത്പര്യം കാണിച്ചിരുന്നതായി ഒരറിവുമില്ല. അത് കൊണ്ട് തന്നെ പ്രകാശൻ കൗതുകപൂർവ്വം ആ അനുഭവകഥനം വായിക്കാൻ തുടങ്ങി.
സിനിമയും ഞാനും
കളത്തിൽ ലക്ഷ്മണനും സിനിമയും തമ്മിലെന്ത് എന്ന് നിങ്ങൾ അദ്ഭുതം കൂറുന്നുണ്ടാവാം. എന്നാൽ എന്തോ ഒന്നുണ്ട് എന്ന് ഫിലിം കൾച്ചറിന്റെ സെക്രട്ടറി അനിൽകുമാറിനറിയാം. അതുകൊണ്ടാണല്ലോ ഫിലിം കൾച്ചറിന്റെ ഫെസ്റ്റിവൽ ബുക്കിൽ ഒരു കുറിപ്പെഴുതണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടത്. ഒരു യുക്തിവാദി സിനിമ എന്ന ഭീമാകാരമായ കൊട്ടാരസമുച്ചയത്തിന്റെ കൂറ്റൻ ഗേറ്റിനു മുൻപിൽ ചെന്ന് നിൽക്കുന്നതും വാതിൽ തുറന്നുകിട്ടാത്തതിനാൽ അതിനു ചുറ്റും വലം വയ്ക്കുന്നതുമാണ് എന്റെ അനുഭവകഥയുടെ സാരസംഗ്രഹമെന്നു പറയാം.
ഞാനാദ്യം കണ്ട സിനിമ ഏതാണ് എന്ന് ചില കുട്ടികൾ ചോദിച്ചിട്ടുണ്ട്. ആ സംഭവമുണ്ടാവുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. എന്റെ അച്ഛൻ ഒരു സിനിമാവിരോധിയായിരുന്നു. അതുകൊണ്ടുതന്നെ സിനിമ കാണണമെന്ന വാശി എനിക്കുണ്ടായിരുന്നു. ക്ലാസിൽ മൂന്നു നടന്മാരുടെ ആരാധകരുണ്ടായിരുന്നു. രണ്ടു മലയാളനടന്മാരുടെയും ഒരു തമിഴ്നടന്റെയും. മലയാളനടന്മാർ സത്യനും പ്രേം നസീറും. തമിഴ് നടൻ എം.ജി.ആറും എം.ജി.ആറിന്റെ ആരാധകരായ കരുണനും ചാർലിയും ഷറഫുദീനുമായിരുന്നു ക്ലാസിലെ അറിയപ്പെടുന്ന ചട്ടമ്പിമാർ. ഇത്രയും ചെറിയ ക്ലാസിൽ പഠിക്കുകയാണെങ്കിലും കൂട്ടുകാരൊക്കെ സിനിമ കാണുന്നവരായിരുന്നു. സിനിമ കാണാത്ത ആളായതുകൊണ്ട് എനിക്കീ പറഞ്ഞവരെയൊന്നും തീരെ പരിചയമുണ്ടായിരുന്നില്ല. അദ്ഭുതമെന്നു പറയാം, ഒരു ഞായറാഴ്ച വീട്ടിൽ വന്ന പ്രഖ്യാപിച്ചു, ആ ഞായറാഴ്ച ഞങ്ങളൊരു സിനിമയ്ക്ക് പോകുകയാണെന്ന്.ഞാൻ അമ്മയോട് ചോദിച്ചു. ''അച്ഛനിതെന്തുപറ്റി? സിനിമാവിരോധിയല്ലേ അച്ഛൻ?""
അമ്മ പൊട്ടിച്ചിരിച്ചു.
''സിനിമ ഏതാണെന്നറിയാമോ? ഭക്തകുചേല. ഭക്തിചിത്രമായതുകൊണ്ടാണ് അച്ഛൻ നമ്മളെ കൊണ്ടുപോകുന്നത്.""
''ഇതിൽ സത്യനാണോ പ്രേംനസീറാണോ ഉള്ളത്?""
അമ്മ വീണ്ടും പൊട്ടിച്ചിരിച്ചു.
''രണ്ടു പേരും ഇല്ല.""
'ഭക്തകുചേല" കണ്ടിട്ടുവന്നപ്പോൾ ചേട്ടൻ പറഞ്ഞിട്ട് അച്ഛൻ ഒരു പാട്ടുപുസ്തകം കൂടി വാങ്ങിയിരുന്നു. 'ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമീയുലകിൽ" എന്ന ഗാനം ചേട്ടൻ സദാ പാടിക്കൊണ്ടുനടന്നു.അത് കേൾക്കുമ്പോൾ അച്ഛന് വല്ലാത്ത നിർവൃതിയായിരുന്നു. എനിക്ക് പടം തീരെ ഇഷ്ടപ്പെട്ടില്ല.അതിൽ അടിയില്ലാത്തതാണ് ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണം. സ്കൂളിൽ ചെന്ന് സിനിമാപ്രേമികളായ കൂട്ടുകാരോട് പറഞ്ഞപ്പോൾ വേറൊരു കുചേല വന്നിരുന്നെന്നും അതിൽ സത്യനും നസീറുമുണ്ടായിരുന്നെന്നും അവർ പറഞ്ഞു.എന്തുചെയ്യാം,അത് പൊട്ടിപ്പോയി. ഇതിൽ കൃഷ്ണനും കുചേലനുമൊക്കെ തെലുങ്കന്മാരാണ്. പക്ഷേ, ഇതാണ് ഇപ്പൊ നാട്ടുകാർ മൊത്തം കാണുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് 'ഓടയിൽ നിന്ന്" എന്ന സിനിമ കാണാൻ കൊണ്ടുപോയി. മുതിർന്ന ക്ലാസിലെ ഉപപാഠപുസ്തകമായിരുന്നു ആ നോവൽ.അതാണ് സ്കൂളിൽ നിന്നും കൊണ്ടുപോകാൻ കാരണം. ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പപ്പുവിനെപ്പോലെ ആണത്തമുള്ള കഥാപാത്രങ്ങളെയാണ് എഴുത്തുകാരും സിനിമാക്കാരും സൃഷ്ടിക്കേണ്ടതെന്നാണ് എന്റെ കാഴ്ചപ്പാട്. 'ഓടയിൽ നിന്ന്" സംവിധാനം ചെയ്ത സേതുമാധവന്റെ തന്നെ 'പുനർജന്മ" മാണ് പിന്നീട് എനിക്ക് ഇഷ്ടമായ ഒരു സിനിമ. പക്ഷേ, അതിന്റെ കാരണം ആ പടത്തിന്റെ കഥയായിരുന്നു. യുക്തിവാദികളുടെ ആചാര്യനായ എ.ടി.കോവൂരിന്റെ കേസ് ഡയറിയിൽ നിന്നുള്ള ഒരേടായിരുന്നു അത്.
യുക്തിവാദത്തിന്റെ ചൂടും ചൂരുമുള്ള സിനിമകളുണ്ടാവണം എന്നാണ് എന്റെ കാഴ്ചപ്പാട്. നമ്മുടെ ഭാഷയിൽ അതില്ലാത്തതുകൊണ്ടാണ് ഫിലിം സൊസൈറ്റിയിൽ അംഗത്വമെടുത്തത്. അത്തരം സിനിമകൾ ധാരാളം കണ്ടതുകൊണ്ടാണ് അങ്ങനെ ചില സിനിമകൾ ചെയ്യണമെന്ന ചിന്ത എനിക്കുണ്ടാവുന്നത്.
അക്കാലത്ത് തലസ്ഥാനത്തുനടക്കുന്ന എല്ലാ ചലച്ചിത്രചർച്ചകളിലും സാഹിത്യചർച്ചകളിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. പ്രസംഗകരെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കുക എന്റെ പതിവായിരുന്നു. വന്നുവന്ന് സ്റ്റേജിൽ കയറിയിരിക്കുന്ന സാഹിത്യകാരന്മാരുടെയും ചലച്ചിത്രനിരൂപകന്മാരുടെയും മുഖങ്ങൾ സദസിൽ എന്നെ കാണുമ്പോൾ വിളറാൻ തുടങ്ങി.
ആയിടയ്ക്കാണ് ചിൽഡ്രൻസ് ഫിലിം സൊസൈറ്റി തിരുവനന്തപുരത്തു വച്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തിയത്. അതിൽ ഞാനും ഒരുത്സാഹിയായി കൂടി. വിവിധസ്കൂളുകളിലെ കുട്ടികളായിരുന്നു ചിത്രങ്ങൾ കാണാനെത്തിയത്.ഒരിക്കൽ ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ ഒരു സ്വീഡിഷ് ചിത്രം പ്രദർശിപ്പിച്ചു. ചിത്രം കാണാനെത്തിയ കുട്ടികളും അദ്ധ്യാപകരും സിനിമ തീരും മുമ്പേ തിയേറ്ററിൽ നിന്നിറങ്ങിപ്പോയി.
ഈ വാർത്ത വന്നപ്പോൾ ഫെസ്റ്റിവൽ വേദികളിലൊക്കെ അസ്വസ്ഥതയുണ്ടാക്കി. പോസ്റ്റർ പ്രദർശനം നടക്കുന്നിടത്ത് ഡ്യൂട്ടിയിലായിരുന്നു ഞാൻ. പുറത്തുകൂടി വി.കെ.പരമേശ്വരൻ നടന്നുപോകുന്നതുകണ്ട് ഞാൻ വിളിച്ചു:
''ഹലോ... ഹലോ, ഒന്ന് നിന്നാട്ടെ.""
വി.കെ. നിന്നപ്പോൾ ഞാൻ അടുത്തോട്ടു ചെന്നു.
''താൻ എന്ത് തോന്ന്യവാസമാണ് കാണിച്ചത്? നമ്മുടെ ഫെസ്റ്റിവലിനെ തകർക്കാൻ അച്ചാരം വാങ്ങീട്ടുണ്ടോ?""
അയാളുടെ മുഖത്തേക്ക് കോപം ഇരച്ചുകയറി.
''ഇത് ചോദിക്കാൻ താനാരാ? എനിക്കില്ലാത്ത സിനിമാസ്നേഹമാണോ തനിക്ക്? സംഘാടകരുടെ ചെരുപ്പുനക്കി.""
ഇത്രയും കേട്ട് കഴിഞ്ഞാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടുമെന്ന് നിങ്ങൾ ക്ക് തോന്നുന്നുണ്ടോ? ഞാനയാൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു. ഞങ്ങൾ തമ്മിൽ കശപിശ നടക്കുമ്പോൾ പലരും തിരിഞ്ഞു നിന്നു. ചിത്രപ്രദർശനഹാളിൽ നിന്ന് പ്രേംശങ്കർ പുറത്തേക്കിറങ്ങിവന്നു. എൻ.എഫ്.ഡി.സി.യിലെ ഉദ്യോഗസ്ഥനും മലയാളിയുമായ പ്രേംശങ്കറാണ് പ്രദർശനത്തിന്റെ മുഖ്യ ചുമതലക്കാരൻ. വി. കെ. നടന്നുപൊയ്ക്കഴിഞ്ഞപ്പോൾ അയാളെന്നോട് വിവരമന്വേഷിച്ചു. കാര്യങ്ങളെല്ലാം കേട്ടപ്പോൾ അയാൾക്കും വലിയ ദേഷ്യമായി.
''ഇയാളുടെ സിനിമയുടെ ഒരു പോസ്റ്റർ നമ്മുടെ പ്രദർശനത്തിലില്ലേ?""
അയാൾ ചോദിച്ചു. ഉണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. വി.കെ.യുടെ 'കമണ്ഡലു" എന്ന കുട്ടികളുടെ ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.അതിന്റെ പോസ്റ്റർ പ്രദർശനശാലയിലുണ്ടായിരുന്നു. ഞാനും ശങ്കറും കൂടി ആ പോസ്റ്റർ വലിച്ചിളക്കി മേശയുടെ അടിയിൽ തള്ളി.
കുറച്ചു കഴിഞ്ഞപ്പോൾ വി. കെ. അങ്ങോട്ടു കയറിവന്നു. നേരെ 'കമണ്ഡലു" വിന്റെ പോസ്റ്റർ പതിച്ചിരുന്നിടത്തേക്കാണ് പോയത്.പോസ്റ്റർ കാണാതെ വന്നപ്പോൾ എന്റെ അടുത്തേക്ക് വന്നു.
''കമണ്ഡലു" വിന്റെ പോസ്റ്റർ എവിടെ ?""
അയാൾ ചോദിച്ചു. എനിക്കറിഞ്ഞുകൂടെന്ന് ഞാൻ മറുപടി കൊടുത്തു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തേക്ക് കയറിവന്ന ആളുകളെക്കണ്ട് ഞാൻ അന്തം വിട്ടു. പി.എ.ബക്കറായിരുന്നു മുന്നിൽ. ടി.വി.ചന്ദ്രൻ.ടി.കെ.രാജീവ് കുമാർ, ആർ.സുകുമാരൻ തുടങ്ങിയവർ പിന്നാലെ.അവർക്കൊപ്പം വി.കെ.യുമുണ്ട്. ഞാൻ ആദരിക്കുന്ന ഫിലിം മേക്കറായിരുന്നു പി.എ.ബക്കർ.
'കബനീനദി ചുവന്നപ്പോൾ" എന്റെ പ്രിയചിത്രവുമായിരുന്നു. എന്നാൽ, ആ സ്നേഹമൊന്നുമറിയാത്ത ബക്കർ വന്നുകയറിയ പാടെ എന്റെ മുഖത്തുനോക്കി അലറി:
''ഇദ്ദേഹത്തിന്റെ പോസ്റ്ററെവിടെ?""
ഞാനും ശങ്കറും ഒരു നിമിഷം പരുങ്ങിനിന്നു. അടുത്ത നിമിഷം അവിടെ പതിച്ചിരുന്ന ഹിന്ദി പോസ്റ്ററുകൾ ബക്കർ വലിച്ചുകീറാൻ തുടങ്ങി.
''മലയാളിയുടെ പോസ്റ്റർ ഇവിടെ വയ്ക്കാൻ പാടില്ലെങ്കിൽ ഒരു ഹിന്ദിക്കാരന്റെയും പോസ്റ്റർ വേണ്ട.""
അതും പറഞ്ഞുകൊണ്ടാണ് പോസ്റ്റർ കീറുന്നത്.പ്രേം ശങ്കർ ഓടിച്ചെന്ന് ഇരു കൈകളും കൂപ്പി അഭ്യർത്ഥിച്ചു:
''പ്ലീസ്. കീറരുത്. പ്രശ്നം ഇപ്പം പരിഹരിക്കാം.""
അടുത്തനിമിഷം മേശയ്ക്കടിയിൽ നിന്ന് പോസ്റ്റർ ഉയർന്നുവന്നു. അത് യഥാസ്ഥലത്ത് പതിപ്പിച്ച ശേഷമേ ബക്കറും കൂട്ടരും മടങ്ങിയുള്ളൂ. ബക്കറിനോടുള്ള ദേഷ്യം കൂടി ഞാൻ തീർത്തത് വി.കെ.യിലാണ്.അയാളോട് ഞാൻ ചങ്ങാത്തം കൂടി.അങ്ങനെ അയാൾ സെക്രട്ടറിയായുള്ള കേരളാ ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായി പങ്കെടുത്തു. സൊസൈറ്റിക്ക് പ്രതിമാസ സിനിമാപ്രദർശനമുണ്ടായിരുന്നു. അംഗങ്ങളായ കുറേ കുട്ടിപ്രേക്ഷകർ ഈ സിനിമകൾ കാണാനെത്തി.വേണ്ടത്ര കുട്ടികളുടെ സിനിമകൾ കിട്ടാഞ്ഞതുകൊണ്ട് വി.കെ. വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു. ഈ സന്ദർഭത്തിൽ അറബിക്കഥയെ അവലംബിച്ചുള്ള ഒരു സിനിമ ഒന്നാം തരാം കുട്ടികളുടെ സിനിമയാണെന്ന് പറഞ്ഞു ഞാൻ പ്രദർശനത്തിനേർപ്പാട് ചെയ്തു കൊടുത്തു.രാജാവും രാജ്ഞിയും കുറെ കുട്ടികളും നിൽക്കുന്ന മനോഹരമായ ഒരു പോസ്റ്റർ ഞാൻ വി.കെ.യ്ക്ക് കൊടുത്തു. അയാൾക്ക് വളരെ സന്തോഷമായി. ടാഗോർ തിയേറ്ററിൽ അത് പ്രദർശിപ്പിക്കുന്ന ദിവസം ഞാനൊരല്പം വൈകുമെന്ന് പറഞ്ഞു മുങ്ങി.പടം തുടങ്ങി. ഒന്നാമത്തെ റീലിൽത്തന്നെ ഒരു മുട്ടൻ സംഭോഗരംഗം വന്നു.പരിഭ്രാന്തനായ വി.കെ. പ്രൊജക്ഷൻ റൂമിൽ പാഞ്ഞുകയറി. ഒരു കാർഡ് ബോർഡ് കൊണ്ട് പ്രൊജക്ടറിന്റെ മുന്നിൽ മറച്ചുപിടിച്ചു. വീണ്ടും വീണ്ടും അത്തരം രംഗങ്ങൾ വന്നപ്പോൾ അയാൾ പ്രൊജക്ഷൻ റൂമിൽ നിന്നിറങ്ങിയതേയില്ല.
പടം തീരാറായപ്പോൾ ഞാൻ ടാഗോറിലെത്തി. വിയർത്തു കുളിച്ചു നിൽക്കുകയായിരുന്നു. വി.കെ.പരമേശ്വരൻ. തിയേറ്ററിലുണ്ടായിരുന്ന ചില രക്ഷാകർത്താക്കൾ അയാളുടെ ചുറ്റും കൂടി നിന്ന് ശകാരിക്കുന്നു. എന്നെക്കണ്ടതും രോഷാകുലനായി ഓടിവന്നു.
''എന്ത് തെമ്മാടിത്തരമാണ് നിങ്ങൾ ചെയ്തത്?""
അയാളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു.
''നല്ല പടമല്ലേ?""
ഞാൻ ചോദിച്ചു.
''അഡൽറ്റ് ഫിലിമാണോ കുട്ടികൾക്ക് വേണ്ടി ശുപാർശ ചെയ്യുന്നത്?'""
''സംഭോഗരംഗങ്ങളുള്ളതുകൊണ്ടാണോ കുട്ടികൾക്ക് പറ്റില്ലെന്ന് നിങ്ങൾ പറയുന്നത്?""
ഞാൻ ശബ്ദമുയർത്തി ചോദിച്ചു.
കുട്ടികൾ എല്ലാം കണ്ടുപഠിക്കട്ടെ. രണ്ടുനിമിഷം എന്നെ രൂക്ഷമായി നോക്കിയ ശേഷം ഒന്നും പറയാതെ അയാൾ പിന്തിരിഞ്ഞുപോയി. എനിക്കാണെങ്കിൽ പാൽപ്പായസം കുടിച്ച അനുഭൂതിയായിരുന്നു.
ഒരു സിനിമ ചെയ്യണമെന്ന ചിന്ത ഇതിനിടയിലെപ്പോഴോ എന്നിൽ രൂഢമൂലമായി. അയിത്തത്തിനും അനീതികൾക്കും എതിരെ, തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ... സ്ത്രീപക്ഷ ആശയങ്ങളുടെ സാക്ഷാൽക്കരമായ ഒരു സിനിമ അതായിരുന്നു എന്റെ മനസിൽ. പക്ഷേ, ഒരു സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങനെ സിനിമ ചെയ്യും?അപ്പോഴാണ് സിനിമയിൽ അൽപ്പസ്വൽപ്പം ബന്ധങ്ങളൊക്കെയുള്ള അക്ബർ എനിക്കൊരു വഴി പറഞ്ഞുതന്നത്.ആരുടെയെങ്കിലും അസിസ്റ്റന്റായി ഒരു പടത്തിൽ കൂടുക. തിരക്കഥാരചന മുതൽ മിക്സിംഗ് വരെ മനസ്സിലാക്കിയെടുക്കുക.എന്നിട്ട് സ്വന്തം പടം ചെയ്യുക.അതൊരു ഉഗ്രൻ ഐഡിയയായി എനിക്ക് തോന്നി.പക്ഷേ , ആരോടൊപ്പം അസിസ്റ്റന്റാവാം? ആര് എന്നെ അസിസ്റ്റന്റാക്കും? അതിനും അക്ബർ തന്നെ മറുപടി കണ്ടെത്തി.
''നിനക്ക് കെ.പി.സുകുമാരനെ പരിചയമില്ലേ? അന്ധവിശ്വാസികളായ സിനിമാക്കാരിൽ അപൂർവമായ ഒരു യുക്തിവാദിയാണദ്ദേഹം. നിന്നെക്കുറിച്ചു ഞാൻ ഞാൻ പറഞ്ഞോളാം. നീ പോയിക്കണ്ടാ മതി.""
കെ.പി. സുകുമാരനെ കാണാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല.ചില ഫിലിം സൊസൈറ്റി സ്ക്രീനിംഗുകൾക്ക് ഞാൻ അദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ ഒന്നുരണ്ടു ലേഖനങ്ങൾ അദേഹം വായിച്ചിട്ടുമുണ്ട്. നേരിൽക്കണ്ടപ്പോഴാവട്ടെ, നിങ്ങളെപ്പോലെയുള്ളവർ സിനിമാരംഗത്ത് വരേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞു പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ തുടക്കം തൊട്ട് ഞാനതിൽ പങ്കാളിയായി.എന്നാൽ, സിനിമയ്ക്ക് മുന്നോടിയായി ഒരു പൂജ ഉണ്ടായിരുന്നു.അതിനെച്ചൊല്ലി ഞാൻ സുകുമാരനുമായി വഴക്കിട്ടു.
''ഇത്രയും കാലം സാർ പറഞ്ഞ ആദർശമൊക്കെ എവിടെ?""
ഞാൻ ചോദിച്ചു. അദ്ദേഹം പുച്ഛത്തോടെ ചിരിച്ചു.
''പ്രയോഗികജീവിതത്തെക്കുറിച്ച് ഇയാൾക്ക് ഒരു ചുക്കും അറിയില്ല.പണം മുടക്കുന്നവന്റെ ഒരു ചെറിയ ആഗ്രഹം നിഷേധിച്ചാൽ നമുക്ക് നഷ്ടപ്പെടുന്നത് ഒരു പടമാണ് . ദുർവാശിയുടെ പേരിൽ ഒരു സിനിമ നഷ്ടപ്പെടുത്താൻ എനിക്ക് വട്ടില്ല.""
പൂജയ്ക്ക് ചില ചുമതലകളൊക്കെ എന്നെ ഏല്പിച്ചിരുന്നു. എന്നാൽ, ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.
ഷൂട്ടിംഗിന് ഞാൻ കൃത്യമായി ചെന്നു.എന്നാൽ, മുൻപുണ്ടായിരുന്ന അടുപ്പമൊന്നും അദ്ദേഹത്തിൽ കണ്ടില്ല.ഒരു അസോസിയേറ്റും ഒരു ചീഫ് അസിസ്റ്റന്റും ഞങ്ങൾ നാല് അസിസ്റ്റന്റുമാരുമാണ് ഉണ്ടായിരുന്നത്. സുകുമാരൻ എന്നോട് യാതൊന്നും സംസാരിച്ചില്ല. അദ്ദേഹം അസോസിയേറ്റിനോടും ചീഫിനോടുമാണ് കാര്യങ്ങൾ നിർദേശിച്ചത്. അവർ ഞങ്ങളോട് ഓരോന്ന് ചെയ്യാൻ ആവശ്യപ്പെട്ടു.എന്നാൽ, മറ്റു പല അസിസ്റ്റന്റുമാരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്നതുകണ്ടു.അങ്ങനെ ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായില്ല. ചുരുക്കത്തിൽ നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ ബോറടിച്ചു.
ഏഴു ദിവസം കഴിഞ്ഞപ്പോൾ ഒരു കണ്ടിന്വിറ്റി പ്രശ്നത്തെച്ചൊല്ലി ഞാനും അസോസിയേറ്റും തമ്മിൽ പൊരിഞ്ഞ വഴക്കുണ്ടായി.അസ്സോസിയേറ്റ് എന്നോട് 'ഗെറ്റൗട്ട് " പറഞ്ഞു. സുകുമാരൻ അതിലിടപെട്ടതേയില്ല. സെറ്റിൽ നിന്ന് ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ ആരോടോ പറയുന്നത് കേട്ടു:
''പ്രയോഗികബുദ്ധിയില്ലാതെ സിനിമയിൽ നിന്നാൽ ഒരിടത്തുമെത്തില്ല.""
ഞാൻ നടക്കുമ്പോൾ അസിസ്റ്റന്റുമാരിലൊരാളുടെ കമന്റ് കേട്ടു:
''ബാലപാഠം പോലും പഠിക്കാതെ പടിയിറങ്ങുന്നു.""
സെറ്റിൽ നിന്നിറങ്ങുമ്പോൾ ഞാൻ കേട്ട ഈ വാക്കുകൾ എന്നിൽ വാശി ആളിക്കത്തിച്ചു.സ്വന്തം സിനിമ ഉടനെ തുടങ്ങണമെന്ന് ഞാൻ തീരുമാനിച്ചു.
''ഒരാഴ്ച കൊണ്ട് സിനിമ പഠിച്ചുതീർത്തോ?""
എന്ന് പരിഹസിച്ചവർക്ക് മറുപടി പറയാൻ എനിക്ക് സാധിച്ചില്ല. അവിടെയും അക്ബറാണെന്റെ രക്ഷയ്ക്കെത്തിയത്. അയാൾ എന്നോട് പറഞ്ഞു: വർക്കറിയാവുന്ന ഒരു നല്ല അസോസിയേറ്റിനെ വച്ചാൽ മതി. നമുക്ക് വേണ്ടത് അയാളെക്കൊണ്ട് ചെയ്യിക്കണം.പക്ഷേ, ഒന്നുണ്ട്. സ്റ്റാർട്ടും കട്ടും നമ്മൾ തന്നെ പറയണം. അത് വിട്ടുകളിക്കരുത്. ആ ആത്മധൈര്യത്തോടെ ഞാൻ രവീന്ദ്രനെ സമീപിച്ചു.
യുക്തിവാദിയും സിനിമാഭ്രാന്തനുമാണ് രവീന്ദ്രൻ. അയാൾക്ക് സിനിമയിൽ വലിയ പരിചയങ്ങളൊന്നുമില്ല. സിനിമ നിർമ്മിക്കണം എന്ന് കുറേക്കാലമായി പറയുന്നുണ്ട്. എന്റെ പടം നിർമ്മിക്കാമെന്ന് അയാൾ സമ്മതിച്ചു. രവീന്ദ്രൻ നിർമ്മാതാവാകുന്നതിന്റെ മുഖ്യലക്ഷ്യം ആദർശപ്രചരണമൊന്നുമല്ലെന്ന് എനിക്ക് നന്നായറിയാം. അഭിനയമോഹം കലശലായുണ്ട് അയാൾക്ക്. ഈ പടത്തിൽ നല്ലൊരു റോൾ അയാൾ മുൻകൂട്ടി ഉറപ്പിച്ചിട്ടുമുണ്ട്.
അനേകം പടങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള പ്രശാന്തിനെയാണ് അസോസിയേറ്റായി കിട്ടിയത്. സാങ്കേതികപ്രവർത്തകരെയും നടീനടന്മാരെയും ഒക്കെ നിശ്ചയിക്കുന്നതിൽ അയാളുടെ പരിചയം വലിയ സഹായമായി. എനിക്ക് അക്കാര്യങ്ങളിലൊന്നും തല പുകയ്ക്കേണ്ടിവന്നില്ല.
ഷൂട്ടിംഗ് നിശ്ചയിച്ചുകഴിഞ്ഞപ്പോൾ പതിവുപോലെ പൂജയുടെ കാര്യം ഉയർന്നുവന്നു.നിർമ്മാതാവ് യുക്തിവാദിയായതുകൊണ്ട് എനിക്ക് ആദർശത്തിൽ വെള്ളം ചേർക്കേണ്ടിവന്നില്ല.
അങ്ങനെ പൂജയില്ലാതെ 'യൂദാസിന്റെ സുവിശേഷം" എന്ന എന്റെ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു.ആദ്യദിവസം നായികയായ മാനസിയുടെ തറവാട്ടിൽ അവളുടെ മാനസികരോഗം മാറ്റാൻ നടത്തുന്ന ഒരു ഹോമമാണ് ചിത്രീകരിക്കുന്നത്.അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുന്ന ഒരു രംഗമാണത്. പ്രശസ്തനടി ഹേമലതയാണ് മാനസിയെ അവതരിപ്പിക്കുന്നത്. വലിയ താരങ്ങളല്ലെങ്കിലും അറിയപ്പെടുന്ന ചില നടീനടന്മാർ മറ്റു രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.ആദ്യഷോട്ടിനുവേണ്ടി സെറ്റൊരുക്കി.അപ്പോഴാണ് ഹോമത്തിനുവേണ്ടി വച്ചിരുന്ന നിലവിളക്കു ചൂണ്ടി ആരോ പറഞ്ഞത്, നിലവിളക്കിന്റെ വക്ക് പോയിരിക്കുകയാണ്. പൊട്ടിയ വിളക്ക് പൂജയ്ക്കുപയോഗിച്ചുകൂടാ. അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. ഒന്നാമതായി ഇവിടെ ഒരു യാഥാർത്ഥപൂജയല്ല നടക്കുന്നത്.ഒരഭിനയമാണ്. രണ്ടാമതായി, ഇത് പൂജകളെ കളിയാക്കുന്ന ഒരു യുക്തിവാദചിത്രമാണ്.എന്തൊക്കെ വിശ്വാസികൾ പറയുന്നോ അതിനു വിപരീതമേ ചെയ്യാവൂ. ഇത് അന്ധവിശ്വാസങ്ങൾക്കെതിരാണെന്ന് ഡയറക്ടർ പറഞ്ഞിട്ടുള്ളതുകൊണ്ടാണ് താൻ പൊട്ടിയ വിളക്കിൽ കുഴപ്പമില്ല എന്ന് തീരുമാനിച്ചതെന്ന് ആർട്ട് ഡയറക്ടർ ശശീന്ദ്രനും പറഞ്ഞു. എന്നാൽ, സെറ്റിലുണ്ടായിരുന്ന ബഹുഭൂരിപക്ഷവും അന്ധവിശ്വാസികളോട് യോജിക്കുകയാണ് ചെയ്തത്. പ്രശാന്തും അതിനോടു യോജിച്ചത് എന്നെ അമ്പരപ്പിച്ചു.അപ്പോൾ ഞാൻ തീർത്തുപറഞ്ഞു,നിലവിളക്കു മാറ്റുന്ന പ്രശ്നമേയില്ല.
ഷോട്ടിന് എല്ലാം റെഡിയായിക്കഴിഞ്ഞപ്പോൾ ആർട്ട് ഡയറക്ടർ വിളിച്ചു പറഞ്ഞു:
''പൂജയ്ക്കുള്ള തേങ്ങാ ഇങ്ങു കൊണ്ട് വരൂ.""
ഞാൻ ഞെട്ടിപ്പോയി.
''പൂജയോ?എന്റെ പടത്തിലോ? അത് നടപ്പില്ല.""
അപ്പോൾ പ്രശാന്ത് പറഞ്ഞു:
''ഇത് ആ പൂജയല്ല. കാമറാപൂജയാണ്. ഇത് ലൈറ്റുകാരുടെയും ക്രൂവിന്റെയും അവകാശമാണ്. അവരുടെ ജോലിക്ക് എനര്ജിയുണ്ടാവാനാണ്.''ഉള്ള എനർജിയൊക്കെ മതി.എന്തായാലും പൂജ നടപ്പില്ല."" ഞാൻ വാശി പിടിച്ചു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |