''അച്ഛൻ കിട്ടിയ വാർത്തകളെല്ലാം ഉൾപ്പെടുത്തി 'ഇന്ദിര ഫാസിസം ആരംഭിച്ചു" എന്ന തലക്കെട്ടോടുകൂടി കേരള ഡീലക്സിന്റെ പ്രത്യേക സപ്ലിമെന്റ് ഉച്ചയ്ക്ക് മുമ്പ് ഇറക്കി. ഇതുവഴിയാണ് പലരും അടിയന്തരാവസ്ഥയെക്കുറിച്ച് അറിഞ്ഞത്. പത്രം വാങ്ങാൻ ആൾക്കാർ ഏറെയായിരുന്നു പക്ഷെ അധികനേരം ശോഭിക്കാൻ ആപത്രത്തിനു സാധിച്ചില്ല. പൊലീസ് പത്രങ്ങളെല്ലാംപിടിച്ചെടുത്തു എന്നാൽ അച്ഛനെ പൊലീസിന് കിട്ടിയില്ല.""
അടിയന്തരാവസ്ഥയുടെ 46-ാം വാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ ഒരു പത്രാധിപരും അദ്ദേഹത്തിന്റെ പത്രവും അടിയന്തരാവസ്ഥയിൽ നേരിട്ട അനുഭവത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ആ പത്രാധിപർ മറ്റാരുമല്ല എന്റെ അച്ഛൻ കോവളം ചന്ദ്രനും അദ്ദേഹത്തിന്റെ പത്രമായ കേരള ഡീലക്സുമാണ്. മാത്രമല്ല 1975 ലെ അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യം പ്രതികരിച്ച പത്രവും പത്രാധിപരും എന്ന ബഹുമതി അച്ഛനും അച്ഛന്റെ പത്രത്തിനും നേടാൻ കഴിഞ്ഞു എന്നത് മറ്റൊരു പ്രത്യേകതയാണ്.
അടിയന്തരാവസ്ഥ ഇന്ത്യയിൽ കൊടുമ്പിരിക്കൊണ്ട കാലം. ഒരു ജനാധിപത്യരാഷ്ട്രമായിരുന്നിട്ടു പോലും ഇന്ത്യ അതിശക്തമായ അടിച്ചമർത്തലുകൾക്ക് വിധേയമായിരുന്നു.അടിയന്തരാവസ്ഥയിൽ അടിയന്തരമുണ്ണേണ്ടിവരും എന്ന ഫലിതങ്ങൾ പോലും പ്രചരിച്ചിരുന്നു. സുശക്തരായവരേയും അവരുടെ തൂലികളേയും എന്തിന് ആശയങ്ങളെ പോലും കടിഞ്ഞാണിലാക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞു. ഈ കാലത്താണ് അച്ഛന്റെയും അച്ഛന്റെ പത്രത്തിന്റെയും പ്രസക്തി പ്രത്യേകതയായത്.
തിരുവനന്തപുരം വെങ്ങാനൂരിൽ കല്ലുവെട്ടാൻകുഴിയിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതൽക്കേ എഴുത്തിന്റെ സഹയാത്രികനായിരുന്നു. പത്രലേഖകനിൽ നിന്നും പത്രാധിപരിലേയ്ക്കുള്ള പടയോട്ടം അത്ര ചെറുതൊന്നുമായിരുന്നില്ല. അങ്ങനെ 1975 തുടക്കത്തിൽ തിരുവനന്തപുരം നഗരിയിൽ പുളിമൂടിലുള്ള മനോമോഹൻ ബിൽഡിംഗിൽ 'കേരള ഡീലക്സിന്റെ" ബോർഡ് ഉയർന്നു. മാസങ്ങൾ പിന്നിട്ടു. അത്ര മോശമല്ലാത്ത പ്രചാരത്തോടുകൂടി പത്രങ്ങൾ വിറ്റഴിഞ്ഞു.
1975 ജൂൺ 26 മിഥുനമാസത്തിലെ ഒരു പ്രഭാതത്തിൽ ഇന്ദിരാഗാന്ധി റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിലൂടെയാണ് ജനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരംഅറിയുന്നത്. നാടാകെ നിശ്ചലമായി ഒരുമിച്ച് നിന്ന് സൊറ പറയാനോ വിശേഷങ്ങളിൽ കൂട്ടമായി പങ്കെടുക്കാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ചൈനീസ് ആക്രമണ സമയത്തും പാകിസ്ഥാൻ ആക്രമണ സമയത്തും ഉണ്ടായ അടിയന്തരാവസ്ഥ പോലെ ആയിരുന്നില്ല. 1975-ലെ അടിയന്തരാവസ്ഥ. മൗലികാവകാശങ്ങളും പത്രസ്വാതന്ത്ര്യവുമെല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അപ്പോൾ. പലർക്കും അതിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് അറിയുമായിരുന്നില്ല. പല ദേശീയ നേതാക്കളേയും അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന വാർത്തയും വന്നിരുന്നു. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ചരൺസിംഗ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ഇതൊന്നും അച്ഛനിൽ പേടിയുളവാക്കിയിരുന്നില്ല. അടിയന്തരാവസ്ഥയെ കുറിച്ച് അറിയാൻ അച്ഛൻ ഉൾപ്പെടെ പലരും പുളിമൂട്ടിലുള്ള ദേശാഭിമാനി ബുക്ക് ഹൗസിൽ എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകൻ ഇ.എം ശ്രീധരൻ സാർ ആയിരുന്നു അവിടത്തെ മാനേജർ. അടിയന്തരാവസ്ഥ അറിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ അച്ഛന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ സാറും മഹാദേവൻ തമ്പി സാറും (പി.ആർ.ഡി) ഉണ്ടായിരുന്നു.
അവരെല്ലാവരും അടിയന്തരാവസ്ഥയുടെ ചർച്ചയിൽ ഇരിക്കുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സംബന്ധിച്ച് ഒരു സപ്ലിമെന്റ് ഇറക്കാമോയെന്ന് ശ്രീധരൻ സാർ അച്ഛനോട് ചോദിക്കുകയുണ്ടായി. ദേശാഭിമാനി ബുക്സിന്റെ ഒരു പരസ്യവും കൊടുക്കാമെന്ന് അച്ഛന് അദ്ദേഹം വാഗ്ദാനവും നൽകി. ഒരു നിമിഷംപോലും ചിന്തിക്കാൻ നിൽക്കാതെ പിന്നെന്താ സപ്ലിമെന്റ് ഇറക്കാമെന്ന് അച്ഛൻ സമ്മതിച്ചു.അടിയന്തരാവസ്ഥ സമയത്ത് പത്രക്കാർ ഏത് വാർത്ത പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചാലും സെൻസറിംഗിന് വിധേയമായിരിക്കണമെന്നും ആ വാർത്ത പി.ആർ.ഡിയിൽ കാണിക്കണമെന്നും ഒരു ഉത്തരവ് ഗവൺമെന്റ് ഇറക്കിയിരുന്നു. ഇത് അവഗണിച്ച് അച്ഛനും സുഹൃത്ത് മലയിൻകീഴ് ഗോപാലകൃഷ്ണൻ സാറും മാറ്റർ തയ്യാറാക്കി.
തുടർന്ന് മലയിൻകീഴ് ഗോപാലകൃഷ്ണൻ സാറും അച്ഛനും കൂടി സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായ സി.നാരായണപിള്ള സാറിന്റെയും മദ്യനിരോധന സമിതി നേതാവും ഗാന്ധിയനുമായ എം.പി. മന്മഥൻ സാറിന്റെയും ഇന്റർവ്യൂ തൈക്കാട് ഗാന്ധിഭവനിൽ വച്ച് നടത്തി. അവിടെവച്ച് എം.പി മന്മഥൻ സാർ കുറേ കുട്ടികളെ നിർത്തി അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് അടിയന്തരാവസ്ഥ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി തന്റെ ശത്രുക്കളെ മുഴുവൻ തടവിലാക്കുന്നു എന്നാണ് പ്രമുഖ ഗാന്ധിയനായ ജനാർദ്ദനൻ പിള്ള സാർ അഭിപ്രായപ്പെട്ടത്. അപ്പോഴത്തെ നഗരസഭ മേയർ എം.പി. പത്മനാഭൻസാറിന്റെ നേതൃത്വത്തിൽ വൈകുന്നേരം തമ്പാനൂർ മൈതാനത്ത് പ്രതിഷേധപ്രകടനം നടക്കുമെന്ന് അച്ഛനും മലയിൻകീഴ് ഗോപാലകൃഷ്ണൻ സാറും അറിഞ്ഞു. അച്ഛൻ കിട്ടിയ വാർത്തകളെല്ലാം ഉൾപ്പെടുത്തി 'ഇന്ദിര ഫാസിസംആരംഭിച്ചു" എന്ന തലക്കെട്ടോടുകൂടി കേരള ഡീലക്സിന്റെ പ്രത്യേക സപ്ലിമെന്റ് ഉച്ചയ്ക്ക് മുമ്പ് ഇറക്കി. ഇതുവഴിയാണ് പലരും അടിയന്തരാവസ്ഥ അറിഞ്ഞത്. പത്രം വാങ്ങാൻ ആൾക്കാർ ഏറെയായിരുന്നു പക്ഷെ അധികനേരം ശോഭിക്കാൻ ആ പത്രത്തിന് സാധിച്ചില്ല. പൊലീസ് പത്രങ്ങളെല്ലാം പിടിച്ചെടുത്തു. എന്നാൽ അച്ഛനെ പൊലീസിന് കിട്ടിയില്ല. പൊലീസിന്റെ കണ്ണുവെട്ടിച്ച് കേരള ഡീലക്സിന്റെ ഒരു കോപ്പിയും എടുത്തു ആ 21 വയസുകാരൻ (അച്ഛൻ) എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. ക്ഷീണിച്ച് അവശനായി അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ സമീപമെത്തി. ഇനി ഒരടികൂടി നടക്കാൻ വയ്യ എന്നുള്ള സ്ഥിതി എത്തിയപ്പോൾ അച്ഛൻ ആശുപത്രിയിൽ കയറി.
അവിടെ ഡോ. ബാലകൃഷ്ണനെ കണ്ട് തന്റെ അവസ്ഥ മനസിലാക്കി കൊടുത്തു. എങ്ങനെയും തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. അദ്ദേഹം ഹൃദ്രോഗിയാണെന്ന് കാണിച്ച് അച്ഛനെ അഡ്മിറ്റ് ചെയ്തു. ആശുപത്രിവാസം അച്ഛനെ ഏറെ വിഷമിപ്പിച്ചു. പുറത്തിറങ്ങാൻ കഴിയാതെ അവിടുത്തെ കൊതുക് കടിയും കൊണ്ട് നീണ്ട 18ദിവസം അച്ഛന് ജനറൽ ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഒരു ദിവസം ആരോ വന്ന് അച്ഛനോട് രഹസ്യമായി പി.ആർ.ഡി ഡയറക്ടർ ജി.വിവേകാനന്ദൻ സാർ അന്വേഷിക്കുന്നുവെന്ന് പറഞ്ഞു. അച്ഛൻ ആരും അറിയാതെ രഹസ്യമായി അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹം അച്ഛനെ കണ്ടിരുന്നത് ഒരു മകനെപ്പോലെയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു സാഹസം കാണിച്ചതെന്ന് ചോദിച്ച് അച്ഛനെ അദ്ദേഹം ശകാരിച്ചു. അച്ഛന്റെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ഒരു പോംവഴി പറഞ്ഞുകൊടുത്തു. സെൻസറിംഗിന് വിധേയമായിരിക്കണമെന്ന വാർത്ത വരുന്നതിന് മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് കത്തുനൽകി രക്ഷിക്കാമെന്ന് പറഞ്ഞു. പക്ഷേ അതിനു അദ്ദേഹം വച്ച നിബന്ധന അച്ഛന് അംഗീകരിക്കേണ്ടിവന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ചുകൊണ്ട് വാർത്തപ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ ദയനീയാവസ്ഥ കാരണം അത് സമ്മതിക്കേണ്ടിവന്നു.
'കേരള ഡീലക്സി"ന്റെ ഓണം പ്രത്യേക പതിപ്പ് ഇറങ്ങിയത് അടിയന്തരാവസ്ഥ എന്തിന് ? അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു? എന്ന തലക്കെട്ടോടു കൂടിയായിരുന്നു സുശക്തവും സുധീരവുമായ ഇമ്മാതിരി ജനോപകാരപ്രദമായ നടപടികൾ കൈക്കൊണ്ട പ്രധാനമന്ത്രിക്ക് പൊന്നിൻ ചിങ്ങമാസത്തിന്റെ ഈ പൊൻപുലരിയിൽ നമോവാകമർപ്പിക്കട്ടെ എന്ന് പറഞ്ഞാണ് അച്ഛൻ ലേഖനം അവസാനിപ്പിച്ചത്. വൻകിട പത്രങ്ങളെല്ലാം അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിക്കാതെ മാറിനിന്ന അവസരത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യം പ്രതികരിച്ച പത്രം കേരള ഡീലക്സും പത്രാധിപർ എന്ന സ്ഥാനം അച്ഛനും അവകാശപ്പെട്ടതായിരുന്നു. പക്ഷേ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം ഒരു വാഹനാപകടത്തിൽ 2017 ഫെബ്രുവരി 10ന് അന്തരിച്ചു അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യം പ്രതികരിച്ച പത്രം എന്ന സ്ഥാനം എന്നും അച്ഛനും കേരള ഡീലക്സിനും അവകാശപ്പെട്ടതുതന്നെ.
(ലേഖിക കോവളം ചന്ദ്രന്റെ മകളാണ്. ഫോൺ: 9497001911)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |