കൊവിഡ് വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളിയാകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ രസകരമായിരുന്നു. ''ബാഹുവിൽ (കൈയിൽ) വാക്സിനെടുക്കുന്നത് വഴി നമ്മളെല്ലാവരും ബാഹുബലിയാകും. നിലവിൽ രാജ്യത്തെ 40 കോടി ജനങ്ങൾ ബാഹുബലിയായിട്ടുണ്ട്."" എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ബാഹുബലി എന്നുകേൾക്കുമ്പോൾ വായനക്കാരുടെ മനസിൽ ആദ്യമെത്തുക രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം തന്നെയാകും.സ്വാഭാവികമായും ഒരു കാർട്ടൂണിലേക്ക് വഴിതുറക്കുന്നതാണ് രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ. ബാഹുബലി സിനിമയുമായി ബന്ധപ്പെട്ട് വരച്ച കാർട്ടൂണുകളെക്കുറിച്ച് ഈ പംക്തിയിൽ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. കെ.എം.മാണി യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് എൽ.ഡി.എഫുമായി സഹകരിക്കാൻ നീക്കം നടത്തുന്ന സമയത്താണ് ഈ വിഷയത്തിൽ ശ്രദ്ധേയമായ കാർട്ടൂൺ വന്നത്.രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും പിന്നിൽ നിന്ന് അരിവാളുകൊണ്ട് കുത്തുന്ന കെ.എം മാണിയായിരുന്നു കാർട്ടൂണിൽ.
ബാഹുബലി പോലെ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട ജനപ്രിയ ചിത്രത്തെ ആസ്പദമാക്കി ഒരുപാട് കാർട്ടൂണുകൾ പിന്നീടും രചിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മാത്രം പത്രിക നൽകിയ വിഷയത്തെക്കുറിച്ച് വരച്ച കാർട്ടൂൺ ഇത്തരത്തിലുള്ളതാണ്. 'ബാഹുബലി" സിനിമയിൽ ശിവകാമി ദേവി മഹേന്ദ്രബാഹുബലി എന്ന പിഞ്ചു ബാലനെ പുഴയിലൂടെ കയ്യിലുയർത്തി അക്കരെ എത്തിക്കുന്ന രംഗം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. തകർന്നു കിടക്കുന്ന കോൺഗ്രസിനെ കരകയറ്റാൻ കയ്യിൽ (കൈ എന്നത് കോൺഗ്രസിന്റെ അടയാളമാണ് എന്നതും ഓർക്കണം.) കൈയിൽ രാഹുൽ ഗാന്ധി എന്ന പിഞ്ചു ബാലനേയുമേറ്റിക്കൊണ്ട് സോണിയാഗാന്ധി പുഴയിലൂടെ നീന്തുന്ന ചിത്രമായിരുന്നു ബാഹുബലിയെ ആസ്പദമാക്കി വരച്ചത്.അപ്പുറത്ത് നരേന്ദ്രമോദി എന്ന വലിയ പ്രതിമയേക്കാൾ ഉയരമുള്ള ശിൽപ്പമായി രാഹുൽഗാന്ധി വളരും എന്ന പ്രതീക്ഷയോടെ നിൽക്കുന്ന മൻമോഹൻ സിംഗിനെയും എ.കെ. ആന്റണിയേയും കാണാം.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ സംസ്ഥാന സർക്കാറിന്റെ ചില നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സന്ദർഭത്തിലുള്ളതാണ് മറ്റൊരു കാർട്ടൂൺ. ഇടുക്കിയിൽ എം. എം. മണിയും എസ്.രാജേന്ദ്രനും അടക്കമുള്ള സി.പി.എം. നേതാക്കളുടെ ചില നടപടികൾക്കെതിരെ സി.പി.ഐയ്ക്കുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് ഘടകകക്ഷിയായ സി.പി.ഐ സംസ്ഥാന സർക്കാറിനെതിരെ തന്നെ നിലപാട് സ്വീകരിക്കുകയുണ്ടായി.മുഖ്യമന്ത്രി ഏകാധിപതിയെപ്പോലുള്ള പെരുമാറ്റം നിർത്തണം എന്ന് കാനം തുറന്നടിച്ചു. ബാഹുബലിയിലെ ഇടഞ്ഞ ആനയായി മുഖ്യമന്ത്രിയേയും ആനയെ മെരുക്കുന്ന അമരേന്ദ്രബാഹുബലിയായി കാനത്തെയും ബന്ധിപ്പിച്ച് രാജേന്ദ്ര ബാഹുബലി എന്ന പേരിൽ വരച്ച കാർട്ടൂണും ശ്രദ്ധേയമായിരുന്നു.
ഒന്നാം പിണറായി സർക്കാറിനെ പിടിച്ചുലച്ച വലിയ വിവാദമായിരുന്നു ബന്ധു നിയമനവിവാദം. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗങ്ങളും ഉന്നത നേതാക്കളുമായ ഇ.പി. ജയരാജനും പി.കെ.ശ്രീമതിയുമായിരുന്നു ബന്ധു നിയമനവിവാദത്തിലെ മുഖ്യ ആരോപണ വിധേയർ. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കമുള്ള ബന്ധുനിയമന പരമ്പരകളാണ് വിവാദമായത്. പ്രതിപക്ഷം ഇത്തരം നിയമനങ്ങളെ ചിറ്റപ്പ നിയമനം എന്ന് പരിഹസിച്ചു വിളിക്കുകയുണ്ടായി. 2016 ഒക്ടോബർ 14ന് ബന്ധുനിയമന വിവാദത്തെ തുടർന്ന് ജയരാജൻ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടിവന്നു. ഇതുമായി ബന്ധിപ്പിച്ചായിരുന്നു മറ്റൊരു കാർട്ടൂൺ. ബാഹുബലിയിലെ കട്ടപ്പയെ ചിറ്റപ്പനിയമനവുമായി ബന്ധിപ്പിച്ചായിരുന്നു കാർട്ടൂൺ വന്നത്. തന്റെ തോട്ടത്തിൽ വിളഞ്ഞ മുഴുത്ത കാഴ്ചക്കുല ബന്ധുവിനു വെട്ടി നൽകുന്ന ചിറ്റപ്പനേയും ചിറ്റപ്പനെ പിന്നിൽ നിന്നു കുത്തുന്ന കട്ടപ്പയായി മുഖ്യമന്ത്രിയേയും ചിത്രീകരിച്ച ഈ കാർട്ടൂണും വളരെയധികം ശ്രദ്ധിക്കപ്പെട്ടു
കൊവിഡ് വാക്സിൻ എടുക്കുന്നവർ ബാഹുബലിയാകുമെന്ന പ്രധാനമന്ത്രിയുടെ പരാമർശവും കാർട്ടൂണായി.രാജ്യത്ത് മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കാർട്ടൂൺ. മൂന്നാം തരംഗത്തിൽ നിന്നും രക്ഷനേടാനുള്ള ഒരേയൊരു മാർഗം വാക്സിനേഷൻ വേഗത്തിലാക്കുക എന്നതാണെങ്കിലും വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗം കണ്ടെത്തുന്ന വാർത്തകളും ആശങ്ക ഉയർത്തുന്നതാണ്.
വാക്സിൻ സ്വീകരിച്ചവർ ബാഹുബലിയാണെങ്കിൽ ആരായിരിക്കും കട്ടപ്പ എന്ന ചോദ്യമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ ആദ്യം മനസിൽ വന്നത്. തീർച്ചയായും അത് നമ്മുടെ ഒപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് തന്നെയാകും. തക്കം കിട്ടിയാൽ പിന്നിൽ നിന്നിൽ കുത്താൻ ഒരുങ്ങുന്ന കട്ടപ്പയായി കൊവിഡ് മൂന്നാം തരംഗത്തേയും വാക്സിൻ എടുത്ത ബാഹുബലിയായി പ്രധാനമന്ത്രിയേയും വരച്ചു, കട്ടപ്പയുടെ കുത്ത് ഏതുനിമിഷവും ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്ന ജനവും കാർട്ടൂണിൽ കഥാപാത്രമായി. 'കേരളകൗമുദി"യുടെ ഒന്നാം പുറത്ത് വലിയപ്രാധാന്യത്തോടെ അച്ചടിച്ച ഈ കാർട്ടൂൺ ആസ്വാദ്യകരമായ ഒന്നായിരുന്നു എന്ന് നിരവധിവായനക്കാർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |