മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് 'പാദസരം" എന്ന ഒറ്റ പരമ്പര മതിയാകും ബിനിലിലെ നടനെ അറിയാൻ. വർഷങ്ങൾ ഒരുപാട് മുന്നോട്ട് പോയെങ്കിലും കുമാർ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇന്നുമുണ്ട്. ചെയ്തതിലേറെയും നെഗറ്റീവ് വേഷങ്ങളാണ്, എന്നിട്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിനിൽ. വിശേഷങ്ങളിലേക്ക്....
സിനിമ വഴി സീരിയലിലേക്ക്
2013ലാണ് ആദ്യമായി സീരിയൽ ചെയ്യുന്നത്. വില്ലൻ വേഷത്തിലൂടെയായിരുന്നു തുടക്കം. 'പാദസര"ത്തിലെ കുമാറിനെ പ്രേക്ഷകർ ഇന്നും ഓർക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. എന്നും എപ്പോഴും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിലൂടെയാണ്. അതിനു ശേഷം ഏകദേശം 14 സീരിയലുകളോളം ചെയ്തുവെങ്കിലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും പ്രേഷകർ എന്നെ ഓർക്കുന്നത്. അഭിനയം തുടങ്ങുന്നത് സിനിമയിൽ നിന്നാണ്. പലർക്കും അതറിയില്ല. രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. സിനിമയിൽ വന്നത് കൊണ്ട് സീരിയലിൽ അവസരം കുറഞ്ഞു എന്ന് പറയുന്നില്ല. പക്ഷേ പലരും കണ്ടു പരിചയമുള്ള മുഖത്തേക്കാൾ ഒരു പുതിയ മുഖം വേണമെന്ന് പറഞ്ഞുകേൾക്കാറുണ്ട്. സീരിയലിൽ അഭിനയിക്കുമ്പോൾ നമ്മുടെ മുഖം ഏവർക്കും സുപരിചിതമായി തോന്നും. ജനങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നതും സീരിയലിൽ അഭിനയിക്കുമ്പോഴാണ്. സിനിമയും സീരിയലും തമ്മിൽ അഭിനയത്തിൽ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ല. സിനിമയിലേയ്ക്ക് ക്ഷണം കിട്ടിയാൽ ഉറപ്പായും അഭിനയിക്കും. അഭിനയം എന്നും പാഷൻ തന്നെയാണ്.
വേണ്ടത് നെഗറ്റീവ് വേഷങ്ങൾ
പലരും ചോദിക്കാറുണ്ട്, എപ്പോഴും വില്ലനാണല്ലോയെന്ന്. ഞാനത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ്. എനിക്ക് നെഗറ്റീവ് കഥാപാത്രങ്ങളോടാണ് പൊതുവെ ഇഷ്ടം. കൂടുതൽ പെർഫോം ചെയ്യാൻ പറ്റുന്നതും അത്തരം കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ്. 'സ്വാമി അയ്യപ്പൻ" എന്ന സീരിയലിൽ ഉദ്ധണ്ട ഭാനു എന്നൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതും നെഗറ്റീവ് ടച്ച് ഉള്ളതായിരുന്നു. നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിച്ച ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും നായക വേഷങ്ങൾ വേണം എന്ന് ആഗ്രഹിച്ചിട്ടില്ല. ചാലഞ്ചിംഗായിട്ടുള്ള വേഷങ്ങളാണ് എപ്പോഴും ആഗ്രഹിക്കുന്നത്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതുപോലൊരു വേഷം ചെയ്യണം, ഇതാണ് സ്വപ്നവേഷം എന്നൊക്കെ. എനിക്കങ്ങനെയൊന്നുമില്ല. കഥാപാത്രം കഥയ്ക്ക് വേണ്ടത് ആയിരിക്കണം എന്ന് മാത്രമേ ഉള്ളൂ. അങ്ങനെ കഥയ്ക്ക് ആവശ്യം ഉണ്ടെന്നു തോന്നുന്ന ഏത് കഥാപാത്രവും ചെയ്യും. നെഗറ്റീവ് വേഷം ചെയ്ത് ചെയ്ത് ജീവിതത്തിലും അങ്ങനെയാണെന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. പാദസരത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അമ്മാവന്റെ കയ്യിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു അടി കിട്ടിയിട്ടുണ്ട്. ഇന്നും അത് മറന്നിട്ടില്ല.
ഏറെ ആസ്വദിക്കുന്നു
അഭിനയം ഏറെ ഇഷ്ടപ്പെട്ട മേഖലയാണ്. നല്ല കഥാപാത്രങ്ങൾ ലഭിക്കുക എന്നതാണ് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ ഭാഗ്യം. ഏതു ലൊക്കേഷനും എന്റെ കുടുംബം പോലെയാണ് തോന്നിയിട്ടുള്ളത്. എന്റെ മറ്റൊരു വീട്ടിലേയ്ക്ക് പോകുന്ന അനുഭവം ആണ്. എല്ലാ ലൊക്കേഷനുകളും പ്രിയപ്പെട്ടതുമാണ്. ഓരോ ലൊക്കേഷനിലും ഉണ്ടാവുന്ന രസകരമായ തമാശകളും അനുഭവങ്ങളുമൊക്കെ പിന്നെ ഏറെ മിസ് ചെയ്യാറുണ്ട്. വീട്ടിൽ അമ്മ, അച്ഛൻ, ഭാര്യഷമീന, രണ്ടു മക്കൾ. ഹന ഫാത്തിമ, മുഹമ്മദ് ഉസൈർ എന്നാണ് മക്കളുടെ പേരുകൾ.വീട്ടിൽ ഒരു നടന്റെ പരിവേഷം ഒന്നും ഇല്ല. അവർ കാണാൻ തുടങ്ങിയപ്പോഴേ ഞാൻ അഭിനയ രംഗത്ത് ഉണ്ട്. പ്രണയരംഗങ്ങൾ കാണുമ്പോൾ കുട്ടികൾ കളിയാക്കും. ഭാര്യ അത് കാണാതെ എഴുന്നേറ്റു പോകും. 'എന്ന് സ്വന്തം കൂട്ടുകാരി" എന്ന സീരിയലിൽ വസ്ത്രങ്ങൾ ഊരി നടക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആദ്യം അത് ചെയ്യാൻ ഞാൻ വിസമ്മതിച്ചു. എന്നാൽ അതിന്റെ സംവിധായകൻ രാജേഷ് കണ്ണങ്കര സർ പറഞ്ഞത് അനുസരിച്ച് ആ രംഗം അഭിനയിക്കുകയുണ്ടായി. ഡോ. എസ് ജനാർദ്ദനൻ സാറിന്റെ കൂടെ വർക്ക് ചെയ്തത് പുതിയ അനുഭവമായിരുന്നു. അതൊരു അഭിനയ കളരി പോലെ ആയിരുന്നു. പല രംഗങ്ങളും അദ്ദേഹം അഭിനയിച്ചു കാണിക്കും. അതിന്റെ പകുതി നമ്മൾ ചെയ്താൽ മതി.
അവസാനം ചെയ്തത് 'താമരത്തുമ്പി" എന്ന സീരിയലാണ്. അതിലെ അശ്വിൻ എന്ന കഥാപാത്രവും അത്യാവശ്യം നല്ല അഭിപ്രായങ്ങൾ നേടിത്തന്നു. അത് കഴിഞ്ഞയുടനെയാണ് കൊവിഡ് തുടങ്ങിയതും ലോക്ക്ഡൗൺ ആയതും.
ന്യൂമറോളജി പ്രകാരം പലരും പേര് മാറ്റം നടത്തിയപ്പോൾ ഞാനും നടത്തി. വിമിൽ എന്നാണ് മാറ്റിയത്. പിന്നെ വീണ്ടും പഴയ പേരിലേക്ക് വന്നു. ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതാണ് എന്റെ നെഗറ്റീവായിട്ടുള്ള വശം. സന്തോഷം വന്നാലും സങ്കടം വന്നാലും നന്നായി ആഹാരം കഴിക്കും. കൊവിഡ് കഴിയുമ്പോൾ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |