കൊച്ചി: കരൾമാറ്റ ശസ്ത്രക്രിയയിലൂടെ ലക്ഷദ്വീപിൽ നിന്നുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ നൽകി പി.വി.എസ് ലേക്‌ഷോർ ആശുപത്രി. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ.പി.മുഹമ്മദ് ഫതാഹുദ്ദിന്റേയും കെ.സി.സറീനയുടേയും മകൾ ഫാത്തിമ ഫിൽസയാണ് കരൾമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയത്. ഫാത്തിമയ്ക്ക് ജന്മനാ കരൾ രോഗമുണ്ടായിരുന്നു. കരൾ മാറ്റിവെയ്ക്കുക മാത്രമായിരുന്നു പോംവഴി. മാതാവ് സറീനയാണ് കരൾ ദാനം ചെയ്തത്. കേരളത്തിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ആശുപത്രിയിലെ കോംപ്രിഹെൻസീവ് ലിവർ കെയർ വിഭാഗം ചീഫ് ലിവർ ട്രാൻസ്പ്ലാന്റ് സർജൻ ഡോ.അഭിഷേക് യാദവ് പറഞ്ഞു.
കുഞ്ഞുങ്ങളിലെ കരൾമാറ്റ ശസ്ത്രക്രിയയിൽ 90 ശതമാനത്തിലേറെ വിജയനിരക്കുള്ള അപൂർവം ആശുപത്രികളിലൊന്നാണ് വി.പി.എസ് ലേക്ക് ഷോറെന്നും ഡോ. യാദവ് പറഞ്ഞു. ഡോ. അഭിഷേക് യാദവിനൊപ്പം ക്രിട്ടിക്കൽ കെയർ, പിഡിയാട്രിക്സ്, ജി.ഐ സർജറി, ഗ്യാസ്ട്രോഎന്റെറോളജി, റേഡിയോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ. നവനീതന്‍ സുബ്രഹ്മണ്യൻ, ഡോ.ഫദൽ വീരാൻകുട്ടി, ഡോ.ധാരാവ് ഖെരാഡിയ, ഡോ.നിത ജോർജ് എന്നിവരുൾപെട്ട 25-ഓളം ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, കോഓർഡിനേറ്റർ സയ്യദ് മുഹമ്മദ് അബ്ദുൾ വഹാബ് എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ്യ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |