കോട്ടയം: മുൻകാല പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി കാലേക്കൂട്ടി മൃഗങ്ങളെ സുരക്ഷിതരാക്കാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വെള്ളംകയറിയ പ്രദേശങ്ങളിലെ പശുക്കൾ, ആടുകൾ, നായ്ക്കൾ എന്നിവയെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ ഒരുക്കും. ഇതിനായി സ്ഥലം കണ്ടെത്തി അറിയിക്കാൻ വെറ്റിനററി പോളിക്ളിനിക് ഡോക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്.
വെള്ളം കയറാത്ത പാലങ്ങളിലും പറമ്പുകളിലും ടാർപോളിൻ കെട്ടിയാവും സംരക്ഷണം. മാറ്റി പാർപ്പിക്കാൻ സംവിധാനമില്ലാത്തവർക്ക് ടെറസിലേക്കും മറ്റുമായി മൃഗങ്ങളെ മാറ്റാം. നായകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് മൃഗസ്നേഹികളുടെ സഹായവും തേടും. ഇവയ്ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ട്. അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മൃഗങ്ങളെ മാറ്റിപാർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്. കാലികളെ സംരക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ബന്ധപ്പെടുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിക്കും.
സംരക്ഷണം ഉറപ്പു വരുത്താൻ
ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന് കീഴിൽ സേവനങ്ങൾ ഉറപ്പുവരുത്തും
ക്യാമ്പുകളിലും വീടുകളിലും വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും
പകൽ സമയത്ത് ഏത് പ്രദേശത്തും എത്തുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം സജ്ജം
വെറ്ററിനറി സർജൻ അടക്കമുള്ള റെസ്പോൺസ് ടീം മരുന്നും കാത്സ്യം പൊടിയും നൽകും
മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം നൽകേണ്ട ചുമതല ക്ഷീരവികസന വകുപ്പ് ഏറ്റെടുക്കും
'' വെള്ളംകയറാത്ത പ്രദേശങ്ങൾ കണ്ടെത്തി മുൻകരുതൽ ഒരുക്കും. മുൻപ് പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലാണ് പ്രധാനമായും പരിഗണിക്കുക.. മൃഗങ്ങളുടെ പരിപാലനവും വകുപ്പ് ഏറ്റെടുക്കും''
- ഡോ.ഷാജി പണിക്കശേരി, ചീഫ് വെറ്ററിനറി ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |