കോലഞ്ചേരി: കടം കൊടുത്ത ലോട്ടറിയിലടിച്ച ആറു കോടിയിലും സ്മിജ മയങ്ങിയില്ല, വിറ്റ ടിക്കറ്റിനു ലഭിച്ച കമ്മീഷൻ അരക്കോടിയിലധികം കൈയ്യിലുള്ളപ്പോഴും സ്മിജയ്ക്ക് മാറ്റമില്ല. ഇന്നു മുതൽ രാജഗിരി ആശുപത്രിക്ക് സമീപമുള്ള ലോട്ടറിക്കട സജീവമാകും. ഒറ്റ മാറ്റം മാത്രം. നേരത്തെ നിവർത്തി വെച്ച വലിയ കുടക്കീഴിലായിരുന്ന വില്പനയെങ്കിൽ ഇന്നത് അലൂമിനിയം ട്രോളി തട്ടിലേക്ക് മാറി.
കടം കൊടുത്ത ലോട്ടറിയിൽ അടിച്ച ആറു കോടിയുടെ ഭാഗ്യം, കടം വാങ്ങിയ ആളുടെ വീട്ടിൽ ലോട്ടറി എത്തിച്ചു നൽകിയതോടെയാണ് മഴുവന്നൂർ നികത്തിത്തറ രാജേശ്വരന്റെ ഭാര്യ സ്മിജ കെ. മോഹൻ ശ്രദ്ധയയായത്. കൊവിഡ് പ്രതിസന്ധി മൂലം നാല് മാസമായി ടിക്കറ്റ് വില്പനയില്ലായിരുന്നു. ഇളവുകൾ ലഭിച്ചതോടെ വീണ്ടും കച്ചവടം തുടങ്ങുകയാണ്.
സമ്മാനമടിച്ച ടിക്കറ്റിനു ലഭിക്കേണ്ട കമ്മീഷൻ തുകയായ 51 ലക്ഷം രൂപ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിറവത്തെ ഫോർച്ച്യൂൺസ് ലോട്ടറീസ് ഉടമ ശശിബാലൻ സ്മിജയ്ക്ക് കൈമാറിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് സമ്മാനർഹമായ ടിക്കറ്റ് സ്മിജക്ക് വില്പനക്ക് ലഭിച്ചത്. ടിക്കറ്റെടുത്ത ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനാണ് ആറുകോടി ഭാഗ്യം ലഭിച്ചത്. ചന്ദ്രനു ലഭിക്കേണ്ട സമ്മാനത്തുക ഇതു വരെ മാറി വന്നിട്ടില്ല. ഈ മാസം 30 ന് മുമ്പ് തുക ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിനിടയിൽ ടിക്കറ്റ് കൃത്യമായി ചന്ദ്രന്റ വീട്ടിലെത്തി തിരിച്ചേല്പിച്ച സ്മിജക്ക് ലോട്ടറി തുക ലഭിക്കുമ്പോൾ എന്ത് നൽകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് ചന്ദ്രൻ പറയുന്നത്. ചന്ദ്രൻ ചേട്ടൻ സന്തോഷത്തോടെ തരുന്നതെന്തും സ്വീകരിക്കുമെന്നാണ് സ്മിജക്കു പറയാനുള്ളത്. കമ്മീഷൻ തുക ലഭിച്ചതറിഞ്ഞതോടെ അറിയുന്നതും അറിയാത്തതുമായ നിരവധി പേരാണ് സഹായം തേടി ഇടതടവില്ലാതെ വിളിക്കുന്നതെന്ന് സ്മിജ പറയുന്നു.
തുക മക്കളായ ജഗന്റെയും ലുഖൈദിന്റെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കാനാണ് തീരുമാനം. തനിക്കും ഭർത്താവിനും ആരോഗ്യമുള്ളിടത്തോളം കാലം ഇനിയും ജോലിയെടുത്ത് ജീവിക്കും എന്നു തന്നെയാണ് കണക്കിൽ ബിരുദാനന്തര ബിരുദക്കാരിയായ സ്മിജക്ക് പറയാനുള്ളത്. സ്മിജയുടെ തീരുമാനങ്ങൾക്ക് ഭർത്താവ് രാജേശ്വരന്റെ പിന്തുണയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |