മഞ്ചേശ്വരം, മാനന്തവാടി കാമ്പസുകൾക്കായി 10 കോടിയുടെ പദ്ധതി
കാസർകോട്: കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരത്തെ കാമ്പസ് പ്രവർത്തനസജ്ജമാകുന്നു. അക്കാഡമിക പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ സിൽവർ ജൂബിലി വർഷമായ ഈ വർഷം 20 സീറ്റുകളോടുകൂടി എൽ.എൽ.എം കോഴ്സ് തുടങ്ങുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത അധ്യയനവർഷം ത്രിവത്സര എൽ.എൽ.ബി കോഴ്സ് കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സർവ്വകലാശാല. ഉത്തര മലബാറിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പസ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി എട്ട് കാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. അതീവ പിന്നോക്ക മേഖലകളിൽ സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം, മാനന്തവാടി കാമ്പസുകളുടെ ഉന്നമനത്തിനായി പത്ത് കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോട്ട് പ്രവർത്തിക്കുന്ന മഞ്ചേശ്വരം കാമ്പസിൽ ഭാഷാ വൈവിധ്യ പഠനകേന്ദ്രവും സർവ്വകലാശാല ആസൂത്രണം ചെയ്യുന്നുണ്ട്.
ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ വരും വർഷങ്ങളിൽ ആവിഷ്കരിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ. സാബു, സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |