ന്യൂഡൽഹി: ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ട്രക്ക് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി മുൻ എം.എൽ.എ. കുൽദീപ് സിംഗ് സേംഗറിന് പങ്കില്ലെന്ന് സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് ഡൽഹി കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ വിശ്വാസ്യതയും കൃത്യതയും ആത്മാർത്ഥതയും സംശയിക്കേണ്ടതില്ലെന്ന് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ പറഞ്ഞു.
അന്തിമ റിപ്പോർട്ടാണ് നിലവിൽ സി.ബി.ഐ ഡൽഹിക്കോടതിയിൽ സമർപ്പിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെട്ടതിനാലാണ് വാഹനാപകടമുണ്ടായത്. ഊഹാപോഹങ്ങളുടെയും സംശയത്തിന്റെയും ബലത്തിൽ ഉടലെടുത്ത ഒരു കഥ മാത്രമാണിതെന്നുള്ള നിരീക്ഷണവും കോടതി പങ്കുവച്ചു.
ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടേയും ദൃക്സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്തിമ റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും അഭിഭാഷകനും പെൺകുട്ടിയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനാൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ട്രക്ക് ഡ്രൈവർ ആഷിഷ് കുമാർ പാലിനെതിരെ കേസെടുത്തേക്കും.
സുരക്ഷാ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു:
ഉന്നാവ് പെൺകുട്ടി കോടതിയിൽ
സുപ്രീംകോടതി നിർദേശപ്രകാരം നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർ തന്നെയും മാതാവിനെയും ദ്രോഹിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഉന്നാവ് പെൺകുട്ടി ഡൽഹി കോടതിയെ സമീപിച്ചു.
സ്വതന്ത്രമായി തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആരോപണം.
ഇക്കാര്യത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയ്ക്ക് ജില്ലാ സെഷൻസ് ജഡ്ജി ധർമേഷ് ശർമ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |