ചിറ്റൂർ: കിഴക്കൻ അതിർത്തിയിലെ തെങ്ങിൻ തോപ്പുകളിൽ അനധികൃത കള്ള് വിൽപ്പനയും അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് വിദേശമദ്യവില്പനയും തകൃതിയായി നടക്കുന്നതിനാൽ ചിറ്റൂർ മേഖലയിലെ പരമ്പരാഗത കള്ളുവ്യവസായം പ്രതിസന്ധിയിൽ. അതിർത്തിയിലുള്ള തമിഴ്‌നാട് വിദേശമദ്യഷാപ്പുകളിൽ നിന്നും 180 മില്ലി കുപ്പിക്ക് 130 രൂപ നിരക്കിൽ വാങ്ങി ചാക്ക് കണക്കിന് മദ്യമാണ് ഊടുവഴികളിലൂടെ കേരളത്തിൽ എത്തിക്കുന്നത്. ചിറ്റൂർ മേഖലയിൽ തമിഴ്നാട് മദ്യം എത്തിച്ചുള്ള വിൽപ്പന വ്യാപകമാണ്. കേരളത്തിലെത്തിയാൽ 130 രൂപയുടെ മദ്യത്തിന് 200 - 300 വരെ വിലയ്ക്കാണ് വിൽക്കുന്നത്.
പാലക്കാട് ജില്ലയിൽ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനവും ടി.പി.ആർ നിരക്കും കൂടുമ്പോൾ ജില്ലയിലുള്ള വിദേശമദ്യശാലകൾ അടച്ചിടും. ആ സമയം അതിത്തിക്കപ്പുറത്തെ വിദേശ മദ്യഷാപ്പുകൾ തമിഴ്‌നാട് അടയ്ക്കാറില്ല. ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്നതിനാൽ നടുപ്പുണി, മീനാക്ഷിപുരം, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, പൊള്ളാച്ചി വരെയെത്തിയാണ് തമിഴ്‌നാട് വിദേശമദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നത്.
ദോഷം കള്ളുമേഖലയ്ക്ക്
കേരളത്തിൽ മദ്യശാലകൾ അടയ്ക്കുമ്പോൾ തമിഴ്നാട് മദ്യം അനധികൃതമായി എത്തിച്ച് വിൽപ്പന ചെയ്യുന്നത് പരമ്പരാഗത കള്ളുവ്യവസായത്തിന് വൻ ദോഷമുണ്ടാക്കുന്നതായി ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും ലൈസൻസികളുടെയും സംയുക്ത യോഗം. സി. ബാലൻ (സി.ഐ.ടി.യു ), എ. രാമചന്ദ്രൻ(എച്ച്.എം.എസ്), കണ്ടമുത്തൻ (ഐ.എൻ.ടി.യു സി), കിട്ടുച്ചാമി, ലൈസൻസികളായ കെ. രവീന്ദ്രൻ, പി.എൻ. ശോഭനൻ, എം. സുരേഷ് ബാബു, ശിവരാജൻ, ആർ.സി. നടരാജകൗണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |