തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ജോലികൾക്ക് തൊഴിലാളി കൂട്ടായ്മകൾ രൂപീകരിക്കാൻ മാനേജ്മെന്റ് തലത്തിൽ ധാരണയായി. എൻജിൻ വർക്ക്‌ഷോപ്പ്, ടയർ റി ട്രെഡിംഗ്, വാഷിംഗ്, സെക്യൂരിറ്റി തുടങ്ങിയ ജോലികൾക്കാണ് സഹകരണ സംഘത്തിന്റെ മാതൃകയിൽ കൂട്ടായ്മകൾ. ഇവയുടെ തൊഴിൽ കേന്ദ്രം കെ.എസ്.ആർ.ടി.സി സ്ഥലത്തായിരിക്കുമെങ്കിലും, പുറത്തു നിന്നുള്ള ജോലികൾ ചെയ്യുന്നതിനു തടസമില്ല. ഇതു സംബന്ധിച്ച നിയമാവലികൾ ഉടൻ തയ്യാറാക്കും.
കോടതി വിധിയെത്തുടർന്ന് കെ.എസ്.ആർ.ടി.സി ഒഴിവാക്കിയ എം.പാനലുകാരെ ഉൾക്കൊള്ളിച്ചാകും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുക. നേരത്തെ ഒഴിവാക്കിയ എല്ലാവരേയും ഇപ്പോഴത്തെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ തിരികെ പ്രവേശിപ്പിക്കാനാവില്ല. 10 വർഷം ജോലി ചെയ്ത എം.പാനലുകാർക്ക് കെ.യു.ആർ.ടി.സിയിൽ സ്ഥിരം നിയമനം നൽകാനാണ് ആലോചിച്ചിരുന്നത്. എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ ,കൊവിഡ് വ്യാപനവും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയായി. മാത്രമല്ല, ഉപ കോർപ്പറേഷനായ കെ.യു.ആർ.ടി.സിയിൽ സ്ഥിരം നിയമനം നൽകുന്നത് കോടതി വ്യവഹാരത്തിനും ഇടയാക്കിയേക്കും. ഇപ്പോഴത്തെ കണക്കിൽ 5000 ബസ് സർവീസ് നടത്തിയാലും ജീവനക്കാർ കൂടുതലാണ് .ശരാശരി 3000 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്.
മാറിയ വ്യവസ്ഥകൾ
മാസം കുറഞ്ഞത് 20 ഡ്യൂട്ടിയും, വർഷം 240 ഡ്യൂട്ടിയുമുള്ള, പത്തു വർഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. അതിൽ അർഹത നേടിയത് 908 പേർ.
പരാതികളുയർന്നപ്പോൾ മാസം 10 ഡ്യൂട്ടി, വർഷം 120 ഡ്യൂട്ടിഎന്ന ക്രമത്തിൽ പത്തു വർഷം ജോലി ചെയ്തവരുടെ ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങി.
ഇപ്പോൾ ഡിപ്പോകളിലുളള ലിസ്റ്റിലെ പരാതികൾ തീർത്തുള്ള അന്തിമ ലിസ്റ്റിൽ 4000- 4500 പേരുണ്ടാകുമെന്നാണ് കണക്ക്.
സ്വിഫ്ട് കമ്പനിയിൽ പരമാവധി 1200 പേരെയേ ഉൾക്കൊള്ളിക്കാനാവൂ.
ബാക്കിയുള്ളവർ തൊഴിൽ കൂട്ടായ്മയുടെ ഭാഗമാകേണ്ടി വരും.
പൊലിയുന്നത് ഇവരുടെ സ്വപ്നം
എന്നെങ്കിലും സ്ഥരിപ്പെടുത്തുമെന്ന് കാത്തിരിക്കുന്നവരാണ് കെ.എസ്.ആർ.ടി.സിയിലെ എം.പാനൽ തൊഴിലാളികൾ. പത്തു വർഷത്തെ സീനിയോറിട്ടി നോക്കി തിരിച്ചെടുക്കാനുള്ള തീരുമാനം അവരുടെ പ്രതീക്ഷ വാനോളമുയർത്തി. ഡിപ്പോ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ അവർ ജോലി ഉറപ്പിച്ചതുമാണ്. 5000 രൂപ ഡെപ്പോസിറ്റായി നൽകിയാണ് എം.പാനലുകാർ ജോലിയിൽ പ്രവേശിച്ചത്. അവർ തൊഴിൽ ചെയ്തിന്റെ രേഖകൾ പോലും മിക്ക ഡിപ്പോകളിലുമില്ല.
കെ.എസ്.ആർ.ടി.സിഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സി.എം.ഡിയായി തുടരും. ബോർഡ് അംഗങ്ങളായി
ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത് കുമാർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡിഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവേ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന.
കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയെയും റെയിൽവേ ബോർഡ് പ്രതിനിധിയെയും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതനുസരിച്ച് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |