തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം സർക്കാർ ജീവനക്കാരുടെ ബോണസും ഫെസ്റ്റിവൽ അലവൻസും നൽകാൻ വിഷമിക്കുന്നതിനിടെ, മൂന്നാം കേരള സഭയ്ക്ക് ഒരു കോടി രൂപയുടെയും കേരള സാംസ്ക്കാരികോത്സവത്തിന് അൻപത് ലക്ഷം രൂപയുടേയും ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി.
ഇവന്റ് മാനേജ്മെന്റിന് 37ലക്ഷം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ചെലവ് ഉൾപ്പെടുത്തിയാണ് ഒരു കോടിയുടെ അനുമതി . ജൂലായ് 12ന് ചേർന്ന നോർക്ക റൂട്ട്സ് യോഗത്തിന്റെ ശുപാർശ അംഗീകരിച്ചാണിത്.
ഒന്നാം ലോക കേരളസഭയ്ക്ക് 3.04 കോടിയും രണ്ടാം ലോക കേരളസഭയ്ക്ക് 2.48കോടിയുമാണ് ചെലവായത്. കഴിഞ്ഞ ലോക കേരളസഭയിൽ ഭക്ഷണത്തിനും , നിയമസഭയിലെ ഒരുക്കങ്ങൾക്കുമായി പണം ധൂർത്തടിച്ചതായി ആക്ഷേപമുയർന്നിരുന്നു.
അതേ സമയം ,ഇത് പതിവ് നടപടിക്രമമാണെന്നാണ് നോർക്ക റൂട്ട്സ് പറയുന്നത്. ഭരണാനുമതി ലഭിച്ചാലും സർക്കാർ നടപടിക്രമമനുസരിച്ച് ധനവകുപ്പിന്റെ അനുമതി കൂടിയുണ്ടെങ്കിലേ നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ.കൊവിഡ് മൂലം കഴിഞ്ഞ വർഷം ലോക കേരളസഭ നടത്തിയില്ല. ഇതിനുള്ള തുക വിദേശങ്ങളിൽ നിന്ന് കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരുടെ ക്ഷേമത്തിനായി മാറ്റി വച്ചതായി നോർക്ക റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |