വടക്കഞ്ചേരി:കിഴക്കഞ്ചേരി കാരപ്പാടത്ത് ശ്രീജിത്തിന്റെ ഭാര്യ ശ്രുതി (30) പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ശ്രുതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാന്നെന്ന് ശ്രീജിത്ത് (33)സമ്മതിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മലമ്പുഴ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ശ്രീജിത്തിനെ വടക്കഞ്ചേരി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.
ജൂൺ 18ന് പകൽ മൂന്നരയോടെയാണ് ശ്രുതിക്ക് വീട്ടിൽ വച്ച് ഗുരുതരമായി പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് രാവിലെ മരിച്ചു. സംശയം തോന്നിയ ശ്രുതിയുടെ പിതാവ് ശിവൻ വടക്കഞ്ചേരി പൊലീസിൽ പരാതി നല്‌കിയിരുന്നു. ജൂൺ 29ന് ശ്രീജിത്തിനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
മക്കളുടെ മുന്നിൽ വച്ച് ശ്രീജിത്ത് ശ്രുതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മരണമൊഴിയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ശ്രുതി ഡോക്ടറോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകും വഴി ശ്രീജിത്തിന്റെ സുഹൃത്തുക്കളുടെ പ്രേരണയിലാണ് ആ മൊഴി നല്കിയതെന്നാണ് വിവരം.
ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയിലെ വൈരുദ്ധ്യവും, പ്രദേശവാസികളുടെ മൊഴികളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്രീജിത്തിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി ഇവർ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവ ദിവസം ഇത്തരം വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. പാലക്കാട് പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, എ.എസ്.ഐ ബിനോയ് മാത്യു, വനിതാ സിവിൽ പൊലീസ് ഓഫീസർ വി.ലതിക എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |