കാസർകോട്: റവന്യു വകുപ്പിൽ ഒരിടത്തുതന്നെ ഉദ്യോഗസ്ഥർ വർഷങ്ങളോളം തുടരുന്നത് ഒഴിവാക്കാൻ പ്രത്യേക പോർട്ടൽ വഴിയാകും ഇനിമുതൽ സ്ഥലംമാറ്റവും നിയമനവും നടക്കുക.ഇതിനുള്ള പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് ലാൻഡ് റവന്യു കമ്മിഷണർ നിർദേശിച്ച ഭേദഗതി ഉൾപ്പെടുത്തി അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുതിയ ഉത്തരവിറക്കി.
സർവീസ് സംഘടനകൾ ഇടപെട്ട് വേണ്ടപ്പെട്ടവരെ വേണ്ടപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കുകയും വർഷങ്ങളോളം അവിടെ തുടരുകയും ചെയ്യുന്ന പ്രവണത തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാതൃജില്ലയിൽ അഞ്ചു വർഷം പൂർത്തീകരിക്കാത്ത ജീവനക്കാരുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിക്കരുതെന്ന നിർദേശമുണ്ട്.
ജില്ലാ കളക്ടറേറ്റുകളിലെ ഒരു സീറ്റിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ജീവനക്കാരനെ നിർബന്ധമായും മറ്റൊരു സെക്ഷനിലേക്ക് മാറ്റണം. ഒരു ഓഫീസിൽ അഞ്ചു വർഷം പൂർത്തിയായ ജീവനക്കാരനെ തൊട്ടടുത്ത മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി നിയമിക്കണം. മൂന്നു വർഷം കഴിഞ്ഞവരുടെ സീറ്റ് മാറ്റം ഓഫീസ് മേലധികാരിയും അഞ്ചു വർഷം കഴിഞ്ഞവരുടേത് ജില്ലാ കളക്ടറും സോഫ്റ്റ് വെയറിൽ നിന്നു ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ചു നടത്തണം. ആസ്ഥാന കാര്യാലയം ഉൾപ്പെടുന്ന താലൂക്കിലെ അഞ്ചു വർഷം ഒരേ ഓഫീസിൽ പൂർത്തിയായവരുടെ ലിസ്റ്റ് ലാൻഡ് റവന്യു കമ്മിഷണർ അംഗീകരിച്ചു നൽകിയാൽ മാത്രമേ ജില്ലാ കളക്ടർമാർക്ക് നിയമന നടപടിക്രമം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളൂ.
പൊതുസ്ഥലംമാറ്റ അപേക്ഷകൾ ലാൻഡ് റവന്യു കമ്മിഷണറുടെ ലോഗിനിൽ ലഭിക്കത്തക്ക വിധത്തിൽ സോഫ്റ്റ് വെയർ ക്രമീകരിക്കും. എണ്ണത്തിൽ കുറവായ ഡഫേദാർ, സാർജന്റ് , ഇലക്ട്രീഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, ബോട്ട് സ്രാങ്ക്, ഗാർഡനർ, ബൈന്റർ, ട്രേസർ, ലസ്‌ക്കർ, ഡെക്മാൻ, ബ്ലൂപ്രിന്റർ, ചൗക്കിദാർ, പമ്പ് ഓപ്പറേറ്റർ തുടങ്ങിയവരെ നിർബന്ധിത ഓൺലൈൻ സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |