തിരുവനന്തപുരം: സൗകര്യങ്ങളില്ലാത്ത 96 ഔട്ട്ലെറ്രുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ അവ മാറ്രിസ്ഥാപിക്കുകയോ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം ബെവ്കോയെ വെട്ടിലാക്കി. മാറ്റുന്ന ശാലകൾക്ക് സ്ഥലം കണ്ടെത്തുകയാണ് വെല്ലുവിളി. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഖജനാവിലേക്ക് കോടികൾ നൽകുന്ന ബെവ്കോ കുഴയും.
കൊവിഡ് കാരണം പുതിയ ഔട്ട്‌ലറ്റുകൾ സർക്കാർ പരിഗണിച്ചേക്കില്ല. പാർക്കിംഗ് സൗകര്യമില്ലാത്തതും പൊതുസ്ഥലങ്ങളിൽ ക്യൂ നീളുന്നതും തിരക്കുള്ള പാതവക്കുകളിൽ പ്രവർത്തിക്കുന്നതുമായ ഷോപ്പുകളാണ് മാറ്റേണ്ടി വരിക. മുമ്പ് ദേശീയ പാതയോരത്ത് മദ്യശാലകൾ വിലക്കിയപ്പോൾ പകരം സ്ഥലം കണ്ടുപിടിക്കാൻ ബെവ്കോ പാടുപെട്ടിരുന്നു. പുതിയ ഷോപ്പുകളോട് പ്രാദേശിക എതിർപ്പുകൾ ഉയരും. മദ്യവിരുദ്ധ സമിതിയും മറ്റും വാളെടുക്കും. വിദ്യാലയം, ദേവാലയം, ശ്മശാനം തുടങ്ങിയവയുടെ നിശ്ചിത ദൂരപരിധിയിൽ പ്രവർത്തിപ്പിക്കാനാവില്ല. വർഷം തോറും 10 ശതമാനം ഔട്ട്ലെറ്റുകൾ അടയ്ക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനപ്രകാരം 79 എണ്ണം അടച്ചിരുന്നു. ഇവ തുറക്കാൻ 2018-ൽ ബെവ്കോ ശുപാർശ നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ല. കൂടുതൽ വില്പന കേന്ദ്രങ്ങൾ തുറക്കണമെന്ന നിർദ്ദേശവും കമ്മീഷണർ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
ബെവ്കോയുടെ 270ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഉൾപ്പെടെ 306 വില്പന കേന്ദ്രങ്ങളാണുള്ള.ഇതിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിലെ 104 ഷോപ്പുകൾ അടഞ്ഞു കിടക്കുന്നു.
നഷ്ടം സർക്കാരിന്
വില്പന ശാലകളും ബാറുകളും ഇടയ്ക്ക് അടച്ചിട്ടും 2020 ഏപ്രിൽ മുതൽ 2021മാർച്ച് 31 വരെ 13,195.49 കോടിയാണ് ബെവ്കോയുടെ വിറ്റുവരവ്. ഏപ്രിൽ 21 മുതൽ ജൂലായ് 30 വരെ വില്പന 2894.33 കോടി. മാറ്റുന്ന 96 ഷോപ്പുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ വരുമാനം കുത്തനെ ഇടിയും.
വരുമാനം (കോടിയിൽ)
2016-17......12,134
2017-18......12,937
2018-19......14,504
2019-20......14,672
നേട്ടം ബാറുകൾക്ക്
ബെവ്കോ ഷോപ്പുകൾ അടയുമ്പോൾ ഗുണം ബാറുകൾക്കാണ്. ചില്ലറ വില്പനയ്ക്കുള്ള അനുമതിക്കും ബാറുടമകൾ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ പാഴ്സൽ മാത്രമാണ്.
സർക്കാർ ഇടപെടണം
മാറ്റുന്ന ഷോപ്പുകൾക്ക് സർക്കാരിന്റെ കെട്ടിടങ്ങൾ ലഭ്യമാക്കണം. അല്ലെങ്കിൽ ജനപ്രതിനിധികൾ സ്ഥലം കണ്ടെത്തണം.
ഡിജിറ്റൽ പേയ്മെന്റ്
തിരക്ക് കുറയ്ക്കാൻ 13 വില്പനശാലകളിൽ ഡിജിറ്റൽ പേയ്മെന്റ് ആഗസ്റ്റ് 15നകം സജ്ജമാവും. ആദ്യം തിരുവനന്തപുരത്ത് ഒമ്പതും കോഴിക്കോട്ട് നാലും ഷോപ്പുകളിൽ. ബെവ്കോയുടെ പുതിയ സൈറ്റിൽ ഔട്ട്ലെറ്റുകളുടെ പട്ടികയുണ്ട്. ഏറ്റവും അടുത്ത ഷോപ്പിൽ ക്ളിക്ക് ചെയ്യുമ്പോൾ ബ്രാൻഡുകളുടെ വിവരവും വിലയും കിട്ടും. അനുവദനീയമായ മദ്യം ടിക്ക് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ രസീത് ലഭിക്കും. ഓൺലൈനിൽ പണമടച്ച്, ഇഷ്ടമുള്ളപ്പോൾ ഷോപ്പിലെത്തി മൊബൈൽ രസീത് കാട്ടിയാൽ മദ്യം കിട്ടും. ഇതിന് പ്രത്യേക കൗണ്ടറുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |