ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജർ പദവി ദുരുപയോഗം ചെയ്ത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ത്യയ്ക്കകത്തും പുറത്തുമായി അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം സി.ബി.ഐ അന്വേഷിക്കണമെന്നുള്ള അപ്പീൽ ഹർജി ഹൈക്കോടതി തള്ളി.
ചേർത്തല തുറവൂർ സ്വദേശി സി.പി. വിജയൻ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വെള്ളാപ്പള്ളി നടേശനെതിരെ ഹർജിക്കാരൻ 2012 ൽ തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഹർജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയത്.
ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി 2014 ൽ വിജിലൻസിന്റെ അന്തിമറിപ്പോർട്ട് വിജിലൻസ് കോടതി സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. ഇതിനെതിരെ ഹർജിക്കാരൻ പെറ്റീഷൻ നൽകിയില്ലെന്നും അന്വേഷണത്തിൽ കുറ്റമോ അപാകതയോ ഉണ്ടെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടിയില്ലെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. സ്വകാര്യ അന്യായത്തിൽ കോടതി വിധി പറഞ്ഞതിനെതിരെ ഉചിതമായ ഫാറത്തെ സമീപിക്കാതെ മറ്റൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹർജി നൽകിയത് നിലനിൽക്കില്ലെന്നും വ്യക്തമാക്കി. ഒരു കേസിൽ ഒരേ സമയം സ്വകാര്യ അന്യായവും റിട്ട് ഹർജിയും നിലനിൽക്കില്ലെന്ന് അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി.
വാദമിങ്ങനെ
1. റെയിൽവേ കരാറുകൾ, കായംകുളം തെർമൽ പവർ പ്ളാന്റ് ഉൾപ്പെടെയുള്ള പൊതുമരാമത്ത് കരാറുകൾ, കരാറുകളിലെ ആർബിട്രേഷൻ അവാർഡുകൾ, അബ്കാരി ബിസിനസ്, ബാർ ഹോട്ടൽ തുടങ്ങിയവയിൽ നിന്നുള്ള വരുമാനവും കൈവശമുള്ളതും വാങ്ങിയതുമായ ഭൂമിയും ചില ഭൂമി വിറ്റ വകയിലുള്ള തുകയുമാണ് തനിക്കുള്ള സ്വത്തെന്ന് വെള്ളാപ്പള്ളി നടേശൻ അഡ്വ. എ.എൻ. രാജൻബാബു മുഖേന ബോധിപ്പിച്ചു
2. ഭാര്യയുടെ സ്വത്തുക്കൾ വ്യക്തമാക്കി. ആദായ നികുതി വകുപ്പ് സ്വത്തുക്കളെ കുറിച്ച് അസസ്‌മെന്റ് നടത്തി ക്‌ളിയറൻസ് നൽകിയിട്ടുള്ളതാണെന്നും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സ്വത്തുക്കളും സ്ഥാപനങ്ങളും തന്റേതാണെന്ന് ഹർജിക്കാരൻ തെറ്റായി ആരോപിക്കുകയാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു
3. തുഷാർ വെള്ളാപ്പള്ളിക്ക് സ്വന്തമായി ബിസിനസുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് സ്ഥാനാർത്ഥിയായി തുഷാർ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ മുഴുവൻ സ്വത്ത് വിവരവും വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിൽ നിന്നോ എസ്.എൻ ട്രസ്റ്റിൽ നിന്നോ പണം വകമാറ്റി സ്വന്തമാക്കിയിട്ടില്ല. യോഗം, ട്രസ്റ്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിനെതിരെ പ്രവർത്തിക്കുന്ന ശ്രീനാരായണധർമ്മവേദിയെന്ന വിമതവിഭാഗമാണ് പരാതിക്ക് പിന്നിലെന്നും ഹർജിക്കാരനെ ഇവർ ആയുധമാക്കിയിരിക്കുകയാണെന്നും യോഗം നേതാക്കൾക്കെതിരെ ഇവർ നൽകിയ അന്യായം കൊല്ലം കോടതി തള്ളിയതാണെന്നും വ്യക്തമാക്കി
4. ഇതേ ആരോപണങ്ങൾ ഉന്നയിച്ച് കമ്പനി ലാ ബോർഡിന്റെ ചെന്നൈ ബെഞ്ചിനെ ചിലർ സമീപിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ട് ഹർജി തള്ളി. ഈ ആരോപണങ്ങൾ തന്നെ ആവർത്തിച്ച് വെള്ളാപ്പള്ളി നടേശനുൾപ്പെടെയുള്ള നേതാക്കളെ അയോഗ്യരാക്കി എസ്.എൻ.ഡി.പി യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്നും റിസീവറെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കമ്പനി പെറ്റീഷൻ നൽകിയതും തള്ളിയിരുന്നു. ഈ ആരോപണങ്ങൾ തന്നെയാണ് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലും ഉന്നയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |