കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ പൈപ്പ് ലൈൻ അടയ്ക്കാനുള്ള നീക്കത്തിനെതിരെ എം.കെ.രാഘവൻ എം പിയും രംഗത്ത്. അശാസ്ത്രീയ രീതിയിൽ ചുറ്റുമതിൽ നിർമ്മിക്കാനുള്ള ശ്രമം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നിരിക്കെ ഇതിൽ നിന്നും അധികൃതർ പിന്മാറേണ്ടതുണ്ടെന്ന് എം.പി പറഞ്ഞു.
കക്കോടി, നരിക്കുനി, കുരുവട്ടൂർ ഭാഗങ്ങളിൽ നിന്ന് ചെറുവറ്റക്കടവ് പാലം വഴി മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പമാർഗമാണ് പൈപ്പ് ലൈൻ റോഡ്. കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിക്ക് സമീപം ഇത് അടയ്ക്കാനുള്ള നീക്കം ന്യായീകരിക്കാവുന്നതല്ല. നഗര മാസ്റ്റർ പ്ലാൻ പ്രകാരം 12 മീറ്ററായി നവീകരിക്കാൻ തീരുമാനമെടുത്ത റോഡ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
ഒ.പി, അത്യാഹിത വിഭാഗം, സൂപ്പർ സ്‌പെഷ്യാലിറ്റി കോംപ്ലക്സ്, മോർച്ചറി എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. കാമ്പസ് സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ വാഹനത്തിലും കാൽനടയായും പോകുന്നത് ഇത് വഴിയാണ്. കഴിഞ്ഞ 50 വർഷത്തിലേറെയായി ആളുകൾ ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
നൂറു കണക്കിനാളുകൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ക്രൂരതയും മനുഷ്യാവകാശധ്വംസനവുമാണ്.
മെഡിക്കൽ കോളജിന് ചുറ്റുമതിൽ കിട്ടുന്നതിന് എതിരല്ല. എന്നാൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹനിച്ചുകൊണ്ടായിരിക്കരുത് ഇതെന്ന് എം.പി പറഞ്ഞു.
ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു കളിസ്ഥലങ്ങൾ കുറയുകയും സ്‌പോർട്‌സിന് പ്രാധാന്യമേറുകയും ചെയ്യുന്ന കാലഘട്ടത്തിൽ റഹ്‌മാൻ സ്റ്റേഡിയം അടച്ചിടുന്നത് കായികമേഖലയോടുള്ള വെല്ലുവിളിയാണ്. പ്രദേശവാസികളുടെ ഉൾപ്പെടെ ആവശ്യം പരിഗണിച്ച് രണ്ട് വിഷയങ്ങളിലും സത്വരനടപടിയുണ്ടാവണമെന്ന് എം.കെ.രാഘവൻ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |