വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ പാകിസ്ഥാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ്. അഫ്ഗാനിസ്ഥാനിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാകിസ്ഥാനിലേക്ക് തള്ളിവിടുന്നതിനുപകരം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തിനുള്ളിൽ നിർത്താൻ സുരക്ഷിതമായ ഒരു പ്രദേശം സൃഷ്ടിക്കണമെന്നും യൂസഫ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങൾ കൂടുതൽ രക്തച്ചൊരിച്ചിലിലേക്ക് നയിക്കാതിരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നും യൂസഫ് വാഷിംഗ്ടണ്ണിലെ പാകിസ്ഥാൻ എംബസിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഇന്റർ സർവീസ് ഇന്റലിജൻസ് (ഐ.എസ്.ഐ) ഡയറക്ടർ ജനറൽ ഫെെസ് ഹമീദിനൊപ്പം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ വെെറ്റ് ഹൗസിൽ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സളളിവനുമായി യുസഫ് കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായ ഒരു പ്രദേശം സൃഷ്ടിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്തിനാണ് അവരെ ഭവനരഹിതരാക്കുന്നത്? അവരുടെ രാജ്യത്തിനുള്ളിൽ അവർക്കായി ക്രമീകരണങ്ങൾ ചെയ്യുക. കൂടുതൽ അഭയാർത്ഥികളെ കൊണ്ടുപോകാനുള്ള ശേഷി പാകിസ്ഥാനില്ല എന്നും യൂസഫ് പ്രതികരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ നൽകുന്ന യാത്രാരേഖകൾ നിയമപരമായ രേഖകളായി പാകിസ്ഥാൻ സ്വീകരിക്കുന്നു എന്ന റിപ്പോർട്ടുകൾ യൂസഫ് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിൽ ഒരു രാഷ്ട്രീയ ക്രമീകരണം നടത്താൻ പാകിസ്ഥാന് സഹായിക്കാനാകുമെന്ന് അമേരിക്ക മനസിലാക്കുന്നുവെന്നും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അമേരിക്കയിലെ താത്പര്യം താൻ കണ്ടുവെന്നും യൂസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |