കൊച്ചി: ടെസ്‌ലയ്ക്കായി ഇന്ത്യ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇലക്‌ട്രിക് വാഹന നിർമ്മാണരംഗത്ത് ആഗോളപ്രിയം നേടിയ ഈ അമേരിക്കൻ കമ്പനി ഈ വർഷാദ്യം ബംഗളൂരുവിൽ ഓഫീസ് തുറന്നിരുന്നെങ്കിലും, വില്പന തുടങ്ങാനായില്ല. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ തന്നെ തടസം. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നതെന്നും താത്കാലികമായെങ്കിലും നികുതിഭാരത്തിൽ ഇളവ് അനുവദിക്കണമെന്നും കേന്ദ്രസർക്കാരിനും നീതി ആയോഗിനും അയച്ച കത്തിൽ ടെസ്‌ല ആവശ്യപ്പെട്ടിരുന്നു.
പരിസ്ഥിതി സൗഹൃദവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന ഇന്ത്യ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ചുമത്തുന്ന അതേ ഇറക്കുമതി തീരുവ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഈടാക്കുന്നതിലെ അനൗചിത്യം ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ടെസ്‌ലയ്ക്ക് ഇളവ് നൽകാൻ ഒരുക്കമാണെന്ന് അറിയിച്ച കേന്ദ്രം, ഒരു നിബന്ധന മുന്നിൽവച്ചിട്ടുണ്ട് - ടെസ്‌ല ഇന്ത്യയിൽ നിർമ്മാണശാല തുറക്കണം. ഇതിനോട് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ ആവശ്യം ടെസ്‌ല അംഗീകരിച്ചാൽ, അമേരിക്കയ്ക്കും ചൈനയ്ക്കും പുറത്ത് ടെസ്‌ലയുടെ ആദ്യ ഫാക്‌ടറി എന്ന നേട്ടം ഇന്ത്യയ്ക്ക് ലഭിക്കും.
40,000 ഡോളറിന് മുകളിൽ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള വാഹനങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. തീരുവയിൽ താത്കാലികമായെങ്കിലും 40 ശതമാനം ഇളവ് വേണമെന്നാണ് മസ്‌കിന്റെ ആവശ്യം. തീരുവ കുറഞ്ഞാൽ, വാഹന വിലയും കുറയുമെന്നും ഇത് വില്പന വർദ്ധിപ്പിക്കുമെന്നും അതുവഴി മികച്ച നികുതിവരുമാനം സർക്കാരിന് നേടാമെന്നും ടെസ്‌ല ചൂണ്ടിക്കാട്ടുന്നു. ടെസ്‌ലയുടെ ശ്രദ്ധേയ മോഡലായ 'ടെസ്‌ല മോഡൽ 3"ന് അമേരിക്കയിൽ വില 39,990 ഡോളറാണ് (30 ലക്ഷം രൂപ). ഇന്ത്യയിലെത്തുമ്പോൾ 100 ശതമാനം ഇറക്കുമതി തീരുവയുള്ളതിനാൽ വില 60 ലക്ഷം രൂപ കടക്കും. അതായത്, അമേരിക്കയിൽ എത്തിപ്പിടിക്കാവുന്ന വിലയുള്ള കാർ, ഇന്ത്യൻ മണ്ണിലെത്തുമ്പോൾ വില പൊള്ളും.
100%
40,000 ഡോളറിന് മുകളിൽ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള വാഹനങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും.
എനർജറ്റിക്കായി ഇലക്‌ട്രിക്
ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രസക്തിയേറുന്നത് വാഹന നിർമ്മാതാക്കളും ഗൗരവമായാണ് കാണുന്നത്. പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി, മൂന്ന് സമ്പൂർണ ഇലക്‌ട്രിക് എസ്.യു.വികളാണ് ഇ-ട്രോൺ ശ്രേണിയിൽ അടുത്തിടെ പുറത്തിറക്കിയത്. മെഴ്‌സിഡെസും ഇ.ക്യു.സി മോഡൽ വിപണിയിലിറക്കി.
$25,000ന് ടെസ്‌ല
ബാറ്ററി പാക്കിന്റെ വില 56 ശതമാനം കുറച്ച് 25,000 ഡോളറിന് (ഏകദേശം 19 ലക്ഷം രൂപ) ഇലക്‌ട്രിക് കാർ വിപണിയിലിറക്കുമെന്ന് മസ്‌ക് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഫാക്‌ടറി തുറന്നാൽ, മസ്‌കിന്റെ ഈ ലക്ഷ്യം അതിവേഗം നേടാനാകുമെന്ന് കരുതപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |