ആലപ്പുഴ: മാലിന്യകൂമ്പാരം കൊണ്ട് പേരുദോഷപ്പെട്ട സ്ഥലത്ത് ഇനി പൂക്കളും പച്ചക്കറികളും വിളയും. ആലപ്പുഴ നഗരസഭയുടെ പൊന്നോണത്തോട്ടം പരിപാടിയുടെ ഭാഗമായി ആലിശേരി ലോറി സ്റ്റാൻഡിന് സമീപത്തെ നഗരസഭ വക സ്ഥലമാണ് തോട്ടമായി പരിണമിക്കുന്നത്.
വർഷങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് നടന്നു കയറാൻ പോലും സാധിക്കാത്ത തരത്തിലായിരുന്നു പ്രദേശം. മാലിന്യത്തിനൊപ്പം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. ടൺ കൺക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. ക്ലീൻ കേരള കമ്പനിയുമായി ബന്ധപ്പെട്ടാണ് മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ നഗരസഭ നടത്തിയത്. അര ഏക്കറോളം വരുന്ന സ്ഥലത്താണ് പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്നത്. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈനാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വിത്ത് നടീൽ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് നിർവഹിച്ചു. പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിന്ദു തോമസ്, ആർ.വിനീത, കൗൺസിലർമാരായ ബി.നസീർ, റഹിയാനത്ത്, സിമി ഷാഫി ഖാൻ ,പൊതു പ്രവർത്തകരായ കെ.ജി.ജയലാൽ, എ.ആർ.രങ്കൻ, ഡി.സുദർശനൻ, എസ്.എം ഹുസൈൻ, രാമഭദ്രൻ നായർ, ഹേമലത തുടങ്ങിയവർ സംസാരിച്ചു.
''
കൃഷി - അര ഏക്കറിൽ മാലിന്യവും ഇഴ ജന്തുക്കളും നിറഞ്ഞിരുന്ന സ്ഥലത്ത് ഇനി പച്ചക്കറികളും പൂക്കളും നിറയും. നഗരസഭയുടെ പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് കൃഷി. ജലനഷ്ടം നന്നേ കുറയ്ക്കുന്ന തുള്ളി നനയൊക്കെയുള്ള ഹൈടെക്ക് കൃഷി രീതിയാണ് അവലംബിച്ചിരിയ്ക്കുന്നത്.
സൗമ്യ രാജ്
നഗരസഭാ അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |