വസ്‌തു തരം മാറ്റം സംബന്ധിച്ച് 25-2-21ൽ റവന്യൂ വകുപ്പ് ഒരു ഉത്തരവിറക്കുകയുണ്ടായി. സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസകരമായിരുന്നു ഈ ഉത്തരവ് . വളരെ പ്രതീക്ഷയോടെയാണ് മുൻപ് അപേക്ഷിച്ചിരുന്നവരും പിന്നീട് അപേക്ഷിച്ചവരും കാത്തിരുന്നത്. എന്നാൽ ആ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് 25-7-21ൽ വീണ്ടുമൊരു ഉത്തരവിറക്കി. പ്രതീക്ഷയ്ക്ക് വിപരീതമായി അത് ഇരുട്ടടിയായിരുന്നു. 25-2-21 നു മുമ്പ് അപേക്ഷിച്ചവർക്ക് ഇളവ് ലഭ്യമല്ലെന്നും, വീണ്ടും ഒരവസരം നൽകുക ഇല്ലെന്നുമാണ് ഉത്തരവ്. വളരെയേറെപ്പേർക്ക് അവസരം നിഷേധിക്കുകയാണ്. നേരത്തെ അപേക്ഷ നൽകി എന്നുള്ള (25-2-21ന് മുൻപ്) ഒറ്റക്കാരണത്താൽ നിഷേധിക്കുന്നത് ദ്രോഹമാണ്. എത്ര തവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങി, ഭഗീരഥപ്രയത്നം നടത്തിയാണ് റിപ്പോർട്ട് ലഭിക്കുന്നത്. വളരെയേറെ അപേക്ഷകരുടെ ചിരകാല അഭിലാഷമാണ് കെടുത്തിക്കളയുന്നത്. വൻതുക അടച്ച് വസ്തു തരം മാറ്റം ചെയ്യാൻ കഴിവില്ലാത്തവരെ ക്രൂശിക്കുന്ന വിധമാണ് ഉത്തരവ്. നേരത്തെ അപേക്ഷ നൽകി എന്നുള്ളത് അത്ര വലിയ തെറ്റാണോ? രണ്ടുതരം അപേക്ഷകരെ സൃഷ്ടിക്കുകയാണിത്.
16-2-21ൽ അപേക്ഷ നൽകിയ എനിക്ക് അത് നിഷേധിക്കുകയും 27-2-21ൽ അപേക്ഷിച്ച എന്റെ അതിരു ചേർന്ന വ്യക്തിക്ക് അനുവദിക്കുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ചാണ് 24-4-21ൽ കളക്ടറേറ്റിൽ അപേക്ഷ നൽകിയത്. ഇതിൽ എവിടെയാണ് നീതി? ആയതിനാൽ 25-2-21ന് മുമ്പ് അപേക്ഷിച്ചവർക്ക് ഒരവസരം കൂടി നൽകുകയോ, 25-2-21ന് ശേഷം കളക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചവരുടെ കാര്യം കൂടി പരിഗണിക്കും വിധം ഉത്തരവിൽ മാറ്റം വരുത്തുകയോ ചെയ്യണം.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരാമർശം മൂലം 25-2-21ൽ ഇറക്കിയ ഉത്തരവിന് ഹൈക്കോടതിക്ക് സ്വമേധയാ വീണ്ടുമൊരു പരാമർശം നടത്തേണ്ടി വരുമോ? എന്തായാലും അപേക്ഷയിന്മേൽ അനുകൂല തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. ജി. മധുസൂദനൻ
ആറ്റുകാൽ
പ്രാഥമികകേന്ദ്രം അനുവദിക്കണം
കഴക്കൂട്ടത്തുകാർക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം ഇല്ലാത്തതിന്റെ ഗതികേട് വർഷങ്ങളായി അനുഭവിക്കുന്നു. ദൂരെയുള്ള പുത്തൻതോപ്പ് ആശുപത്രിയിലോ പാങ്ങപ്പാറയിലോ ഇതിനായി പോകണം. കൊവിഡ് വാക്സിൻ എടുക്കാൻ പോയതിന് ഓട്ടോ ചാർജ് 300 രൂപയായി. ആയതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് കഴക്കൂട്ടത്ത് ഒരു പ്രാഥമികകേന്ദ്രം അനുവദിച്ച് ഉത്തരവാകണം.
സുദർശനൻ. ബി.
കഴക്കൂട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |