ഭോപ്പാൽ: ആദ്യരാത്രി വരനെയും പറ്റിച്ച് നവവധു മുങ്ങി. മദ്ധ്യപ്രദേശിലെ ഘോർമിയിലാണ് സംഭവം നടന്നത്. പരാതിയുമായി വരൻ സോനുജയിൻ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവിച്ചത് ഇങ്ങനെ: സോനു ജയിന് വിവാഹപ്രായം കഴിഞ്ഞിട്ട് നാളുകുറച്ചായി. പലയിടത്തും പോയി പെണ്ണുകണ്ടെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ നിരാശനായി ഇരിക്കെയാണ് സോനുവിനെ ഗ്വാളിയോർ സ്വദേശിയായ ഉദൽ ഖതിക് പരിചയപ്പെടുന്നത്. കല്യാണം നടത്താൻ താൻ സഹായിക്കാം എന്നയാൾ വാക്കുകൊടുത്തു. ഇതിനായി പണച്ചെലവുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് 90,000 രൂപ സോനു നൽകി. പണം പെൺവീട്ടുകാർക്ക് നൽകാനെന്നായിരുന്നു ഉദൽ പറഞ്ഞത്.
പറഞ്ഞ വാക്ക് ഉദൽ പാലിച്ചു. അനിത രത്നാകർ എന്ന യുവതിയുമായുള്ള വിവാഹത്തിന് എല്ലാ ഏർപ്പാടുകളും അയാൾ ചെയ്തു. പെണ്ണുകണ്ട് ഇഷ്ടപ്പെട്ട സോനു വിവാഹത്തിന് സമ്മതിക്കുകയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞദിവസം വിവാഹം ഗംഭീരമായി നടത്തുകയും ചെയ്തു.
നവവധുവുമായി സോനു വീട്ടിലെത്തുമ്പോൾ നേരം ഒത്തിരി വൈകിയിരുന്നു. അതിനാൽ എല്ലാവരും പെട്ടെന്ന് ഉറങ്ങാനായി പോയി. സോനുവും അനിതയും മണിയറയിലേക്കും. എന്നാൽ അല്പം കഴിഞ്ഞതോടെ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും കുറച്ച് കാറ്റുകൊണ്ടശേഷം വരാമെന്നും പറഞ്ഞ് അനിത ടെറസിലേക്ക് പോയി. സോവുവാകട്ടെ കുളിച്ച് സുന്ദരനായി വധുവിനെയും പ്രതീക്ഷിച്ച് കട്ടിലിൽ ഇരിപ്പായി. സമയം ഏറെ കഴിഞ്ഞിട്ടും അനിതയെ കാണാതായതോടെ സോനുവും ടെറസിലേക്ക് പോയി. പക്ഷേ, അനിതയെ കണ്ടെത്താനായില്ല. നാണക്കേട് ഭയന്ന് ആദ്യം ബന്ധുക്കളോട് വിവരം പറഞ്ഞില്ല. വിവരമറിഞ്ഞ് ബന്ധുക്കളും തിരിച്ചിൽ നടത്തിയെങ്കിലും ആളെ കിട്ടിയില്ല.
ഇതോടെയാണ് സോനു പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിതയെ കണ്ടെത്തി. ടെറസിൽ നിന്ന് ചാടി വിവാഹവേഷത്തിൽ റോഡിലൂടെ പോവുകയായിരുന്ന അനിതയെ നൈറ്റ് പട്രോളിംഗ് സംഘമാണ് പിടികൂടിയത്. അനിതയ്‌ക്കൊപ്പം മറ്റ് അഞ്ചുപേരെയും വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |