കാബൂൾ: അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സേനകൾ മേയ് മാസത്തോടെ പിന്മാറിയതോടെ അഫ്ഗാൻ പിടിച്ചടക്കാനുളള താലിബാന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ശ്രമം തുടർന്ന് അഫ്ഗാൻ സൈന്യം. ഗ്രാമങ്ങൾ പിടിച്ചെടുത്ത താലിബാൻ നഗരപ്രാന്തങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരുന്നു. പ്രധാന നഗരങ്ങളിൽ താലിബാൻ പിടിച്ചെടുത്ത സ്ഥലങ്ങളിൽ അഫ്ഗാൻ സേന ബോംബിട്ട് തകർത്തു.
അഫ്ഗാനിലെ തെക്കൻ നഗരമായ ലെഷ്‌കർ ഗാഹിൽ ഞായറാഴ്‌ച അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സ്ഥലവാസികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇവിടെ ഇപ്പോഴും നടക്കുന്ന ആക്രമണം നിയന്ത്രിക്കാൻ കൂടുതൽ സൈന്യത്തെ സ്ഥലത്തെ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറൻ നഗരമായ ഹെറാത്തിലും താലിബാനെ തുരത്താൻ നൂറ് കണക്കിന് കമാന്റോകളെ അഫ്ഗാൻ സൈന്യം വിന്യസിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ ആക്രമണങ്ങൾക്കിടെ അഞ്ചോളം സാധാരണക്കാർ മരണമടഞ്ഞു. ഇവിടെ നഗരത്തിന് പുറത്ത് സൈന്യവും താലിബാനും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും താലിബാന്റെ ശക്തികേന്ദ്രവുമായ കാണ്ഡഹാറിൽ വിമാനത്താവളത്തിൽ മിസൈൽ പ്രയോഗിച്ചതിനെ തുടർന്ന് ഇവിടെനിന്നുളള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. അഫ്ഗാൻ സേനയ്‌ക്ക് പോരാട്ടം നടക്കുന്നയിടങ്ങളിൽ സഹായമെത്തിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കാണ്ഡഹാർ അന്താരാഷ്‌ട്ര വിമാനത്താവളം.
ലഷ്‌കർ ഗാഹ് പ്രവിശ്യയിൽ സ്ഥിതി വളരെ മോശമാണ്. ഇവിടെ അഫ്ഗാൻ സേനയും താലിബാനും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഈ നഗരത്തിനുളളിൽ താലിബാൻ പ്രവേശിച്ചുകഴിഞ്ഞു. ഇവരെ ഒഴിപ്പിക്കാനുളള ശ്രമമാണ് രൂക്ഷമായ പോരാട്ടമായി മാറിയത്. താലിബാനെ നേരിടാൻ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാൻ സേന നടത്തുന്നത്. എന്നാൽ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങൾ ഭീതിജനകമായ അവസ്ഥയിലാണ്. അഫ്ഗാനിൽ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുളള നഗരമാണ് ലഷ്‌കർ ഗാഹ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |