കാസർകോട്: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന കടുപ്പിച്ച് കർണാടക. രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ എടുത്തവർക്ക് യാത്ര ചെയ്യാമെന്ന് കർണാടക നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് അതിന് മാറ്റം വരുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്ര് കൂടി ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അതിർത്തിയിൽ എത്തുന്ന മലയാളികൾക്ക് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ തലപ്പാടി അതിർത്തിയിൽ 15 അംഗ മെഡിക്കൽ സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചു. രാവിലെ മുതൽ ഈ സംഘം യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുകയാണ്. അതിനിടെ, ദക്ഷിണ കന്നട, കാസർകോട് ജില്ലാ അന്തർസംസ്ഥാന ബസ് ഗതാഗതം ഏഴു വരെ വിലക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തലപ്പാടി അതിർത്തി വരെ മാത്രമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ കാസർകോട് ഡിപ്പോയിൽ യാത്ര അവസാനിപ്പിച്ചു. ദക്ഷിണ കർണാടക ജില്ലയിൽ ബസ് ഗതാഗതം നിരോധിച്ചതിനാലാണ് കേരള ബസുകളും ഓട്ടം നിർത്തിയത്. ദക്ഷിണ കന്നട എം.പി. നളിൻകുമാർ കട്ടീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ദക്ഷിണ കനറാ ജില്ലയിൽ ആഗസ്‌റ്റ് 10 വരെ കർശന കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ആഘോഷങ്ങൾ, ആരാധന, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയ്‌ക്ക് നിയന്ത്രണമുണ്ട്. വിവാഹത്തിൽ പരമാവധി 50 പേർ മാത്രമേ പങ്കെടുക്കാവൂ. കാസർകോട്-മംഗളൂരു സ്ഥിരം യാത്രക്കാർ ആഴ്ചയിൽ ഒരു തവണ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാവണം. ദക്ഷിണ കന്നട ജില്ലയിൽ ഹോസ്‌റ്റലിൽ തങ്ങാൻ എത്തുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം.
കർണാടകയുമായുള്ള ജില്ലയുടെ ഏഴ് അതിർത്തികളിലും വഴിയടച്ച് പരിശോധന തുടങ്ങി. തലപ്പാടി, അഡ്ക സ്ഥല, ജാൽസൂർ, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിർത്തികളിലാണ് കർണാടക പൊലീസ് പരിശോന തുടങ്ങിയത്. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |