പട്ന: പെഗാസസ് വിഷയത്തിൽ ഇരു സഭകളിലും വലിയ ബഹളം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തിൽ മാപ്പ് പറയണമെന്നും രാജിവയ്‌ക്കണമെന്നും മിക്ക പ്രതിപക്ഷ പാർട്ടികളും രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യപ്പെടുകയാണ്. അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതിനിടെ കേന്ദ്ര സർക്കാരിനെയും എൻ.ഡി.എ മുന്നണിയെയും പ്രതിരോധത്തിലാക്കി ജനതാദൾ അദ്ധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. 'പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. പെഗാസസ് വഴി ചോർത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം.' നിതീഷ് ആവശ്യപ്പെട്ടു.
17 മാദ്ധ്യമ കമ്പനികളുടെ ഒരു കൺസോർഷ്യമാണ് കഴിഞ്ഞ മാസം പെഗാസസ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഹുൽ ഗാന്ധിയും രണ്ട് കേന്ദ്രമന്ത്രിമാരുമുൾപ്പടെ നിരവധി പ്രമുഖരെയും മാദ്ധ്യമ പ്രവർത്തകരെയും നിരീക്ഷിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ.
പ്രതിപക്ഷ കക്ഷികൾ ഈ വിഷയം സഭയിൽ സജീവമാക്കിയതോടെ മിക്ക ദിവസവും സഭാ നടപടികൾ തടസപ്പെട്ടു. വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് സർക്കാർ അഭിപ്രായപ്പെട്ടു. പെഗാസസ് ഫോൺ ചോർത്തൽ അന്വേഷണ വിധേയമാക്കണോ എന്ന ചോദ്യത്തിന് തീർച്ചയായും വേണമെന്നായിരുന്നു നിതീഷിന്റെ ഉത്തരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |